സര്‍ക്കാര്‍ പദവി വഹിക്കുന്നയാള്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി നിയമിക്കപ്പെട്ട കെ. ജയകുമാറിനെ അയോഗ്യനായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി. സര്‍ക്കാരിന്റെ ശമ്പളം പറ്റുന്ന പദവി വഹിക്കുന്നയാള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗമോ, പ്രസിഡന്റോ ആകുന്നതിന് അയോഗ്യതയുണ്ടെന്ന് ചുണ്ടിക്കാട്ടി കാര്‍ഷികോത്പാദന കമ്മിഷണര്‍ ഡോ. ബി. അശോക് ആണ് ഹര്‍ജി നല്‍കിയത്. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ കോടതി ഹര്‍ജി ഫയലില്‍ സ്വീകരിച്ചു.
ഹര്‍ജിയില്‍ കെ.ജയകുമാറിനും ദേവസ്വം സെക്രട്ടറിക്കും സര്‍ക്കാരിനും തിരുവനന്തപുരം ജില്ലാ കോടതിയുടെ നോട്ടീസയച്ചു. കെ. ജയകുമാര്‍ നിലവില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്മെന്റ് (IMG) എന്ന സര്‍ക്കാര്‍ സ്ഥാപനത്തിന്റെ ഡയറക്ടര്‍ കൂടി ആണ്. 2026 ജനുവരി 15ന് കോടതിയില്‍ ഹാജരാകാന്‍ ജില്ലാ കോടതി നോട്ടീസ് നിര്‍ദേശിക്കുന്നു. ബി. അശോക് കാര്‍ഷികോത്പാദന കമ്മിഷണര്‍ എന്ന നിലയിലല്ല വ്യക്തിപരമായാണ് ഹര്‍ജി നല്‍കിയത്.
സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വം ബോര്‍ഡിന്റെ തലപ്പത്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഐഎംജിയില്‍ ഞാന്‍ തുടരുന്നു എന്നുള്ളത് ശരിയാണ്. പക്ഷേ, രണ്ടിടത്ത് നിന്നും ശമ്പളം വാങ്ങുന്നില്ല. ദേവസ്വം ബോര്‍ഡില്‍ നിന്ന് ഞാന്‍ ഒന്നും വാങ്ങുന്നില്ല. അവിടെ എനിക്ക് പകരമായൊരുടാളെ ഉടനം തന്നെ സര്‍ക്കാര്‍ പോസ്റ്റ് ചെയ്യുമെന്നാണ് ചാര്‍ജെടുക്കുമ്പോള്‍ തന്ന ധാരണ. അതുവരെ തത്കാലത്തേക്ക് പദവിയിലിരിക്കുന്നു എന്നാണ് എന്നേയുള്ളു. നിയമവിദുദ്ധമായ എന്തെങ്കിലും അതിലുണ്ടെന്ന് കരുതുന്നില്ല. സര്‍ക്കാരാണ് വിഷയത്തില്‍ മറുപടി പറയേണ്ടത് – അദ്ദേഹം പറഞ്ഞു.
എല്ലാത്തിനും കര്‍മം സാക്ഷിയായി ശബരിമലയില്‍ അയ്യപ്പനിരിക്കുകയല്ലേ. അദ്ദേഹത്തിന് ഹിതകരമായിട്ടുള്ള തീരുമാനങ്ങളെടുത്താല്‍ അവിടെ നിന്ന് സംരക്ഷണവുമുണ്ടാകും. ആ ധൈര്യത്തിലല്ലേ ഞാന്‍ ജീവിക്കുന്നത് – കെ. ജയകുമാര്‍ പറഞ്ഞു.
Story Highlights : Petition seeking disqualification of K Jayakumar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




