‘അമ്മ’യിലെ പിളർപ്പും ഡബ്ല്യുസിസിയുടെ രൂപീകരണവും; മാറിമറിഞ്ഞ് മലയാള സിനിമ
നടിയെ ആക്രമിച്ച കേസിൽ വിധി വരുമ്പോൾ മലയാള സിനിമയിൽ ഉണ്ടായ മാറ്റങ്ങളും ചർച്ചയാകുന്നുണ്ട്. അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിലെ പിളർപ്പും ഡബ്ല്യുസിസിയുടെ രൂപീകരണവും അടക്കം വലിയ മാറ്റങ്ങളാണ് കേസിന് പിന്നാലെ സംഭവിച്ചത്.
2017 ഫെബ്രുവരി 19 നടിയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് സിനിമ പ്രവർത്തകർ എല്ലാം ദർബാർ ഹാളിൽ ഒത്തുചേരുന്നു. പലരും സംസാരിച്ചു. ചിലർ രോഷാകുലരായി, ചിലർ വികാര നിർഭരരായി. അന്ന് ഉറച്ച വാക്കുകൾ പറഞ്ഞത് ഒരാൾ. നടി മഞ്ജു വാര്യർ. ഇതിൽ കൃത്യമായ ഗൂഢാലോചന നടന്നിട്ടുണ്ട്. തെളിയിക്കപ്പെടണമെന്നായിരുന്നു നടിയുടെ വാക്കുകൾ. ഇവിടെ തുടങ്ങുന്നു സിനിമ മേഖല തന്നെ മാറ്റി മറിച്ച സംഭവ വികാസങ്ങൾ.
ദിലീപ് അറസ്റ്റിൽ ആയതിനു ശേഷം അന്നത്തെ അമ്മ പ്രസിഡന്റ് ആയിരുന്ന നടൻ മമ്മൂട്ടിയുടെ വീട്ടിൽ അമ്മ സംഘടനയിലെ ആളുകൾ യോഗം ചേരുന്നു. അന്ന് യുവതാരങ്ങൾ ദിലീപിനെതിരെ ശക്തമായ നിലപാട് എടുത്തതും സംഘടനയ്ക്ക് വലിയ ക്ഷീണം ഉണ്ടാക്കി. യോഗത്തിന് ഉള്ളിലേക്ക് കയറുന്നതിന് മുൻപുള്ള നടൻ പ്രിഥിരാജിന്റെ നിലപാടും അന്ന് ശ്രദ്ധേയമായിരുന്നു.
സിനിമയ്ക്ക് ഉള്ളിൽ സ്ത്രീകൾ നിരവധി പ്രശനങ്ങൾ അനുഭവിക്കുന്നുണ്ട് എന്ന് പറഞ്ഞു അമ്മയിലെ ചില വനിതാ താരങ്ങൾ സംഘടന വിട്ടു. ‘വുമൺ ഇൻ സിനിമ കളക്റ്റീവ്’ എന്ന സംഘടന ഉയർന്ന് വന്നു. നിലപാട് എടുത്തതിന്റെ പേരിൽ സിനിമയിൽ അവസരങ്ങൾ കുറയുന്നുവെന്ന് നടിമാരുടെ വെളിപ്പെടുത്തലും സിനിമയ്ക്ക് ഉള്ളിലെ പവർ ഗ്രൂപ്പിനെ തുറന്ന് കാണിക്കുന്നത് ആയിരുന്നു.
വുമൺ ഇൻ സിനിമ കളക്റ്റീവിലെ ചില അംഗങ്ങൾ മുഖ്യമന്ത്രിയെ നേരിട്ട് എത്തി സിനിമയ്ക്ക് ഉള്ളിലെ പ്രശ്നങ്ങൾ പരാതിയായി നൽകി. തുടർന്ന് അന്വേഷിക്കുന്നതിനു സർക്കാർ ഹേമ കമ്മീഷനെ നിയോഗിക്കുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിനു ശേഷം പുറത്ത് വന്ന വിവാദങ്ങളും മലയാള സിനിമക്ക് തന്നെ നാണക്കേട് ഉണ്ടാക്കുന്നതാണ്.
Story Highlights : AMMA split & WCC formation reshaped Malayalam cinema
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




