‘വോട്ട് കൊള്ള ഏറ്റവും വലിയ രാജ്യവിരുദ്ധത;നടത്തുന്നവർ രാജ്യദ്രോഹികൾ’; രാഹുൽ ഗാന്ധി
ലോക്സഭയിലെ SIR ചർച്ചയിൽ ബിജെപിക്കും ആർഎസ്എസിനും എതിരെ ആഞ്ഞടിച്ചു പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തിരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ച് ജനാധിപത്യത്തെ തകർക്കുന്നു എന്നും, വോട്ടുകൊള്ള നടത്തുന്നവർ രാജ്യദ്രോഹികളാണെന്നും രാഹുൽ. ഇന്ദിര ഗാന്ധി വിജയിച്ചത് വോട്ട് ചോരിയിലൂടെ എന്ന് ബിജെപി അംഗം നിഷികാന്ത് ദുബൈ ആരോപിച്ചു. വന്ദേ മാതരത്തെ അവഗണിക്കാൻ ജവഹർ ലാൽ നെഹ്‌റു പരമാവധി ശ്രമിച്ചെന്നു രാജ്യസഭയിലെ ചർച്ചയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
തീവ്ര വോട്ടർപട്ടിക പരിഷ്കരണം, വന്ദേമാതരം എന്നീ വിഷയങ്ങളിൽ നടന്ന ചർച്ചകളിൽ പാർലമെന്റിന്റെ ഇരുസഭകളും രൂക്ഷമായ ഭരണപ്രതിപക്ഷ ഏറ്റുമുട്ടലിനാണ് സാക്ഷ്യം വഹിച്ചത്. ഗാന്ധി വധത്തിനു ശേഷമുള്ള രണ്ടാമത്തെ പദ്ധതിയാണ് ഭരണഘടന സ്ഥാപനങ്ങളെ പിടിച്ചെടുക്കലെന്ന് രാഹുൽ ഗാന്ധി. ഏറ്റവും വലിയ രാജ്യവിരുദ്ധതയാണ് വോട്ട് കൊള്ള, അത് നടത്തുന്നവർ രാജ്യദ്രോഹികൾ എന്നും രാഹുൽഗാന്ധി.
റായ്ബറേലിയിൽ ഇന്ദിരാഗാന്ധി വിജയിച്ചത് വോട്ടുകൊള്ളയിലൂടെയാണെന്നും രാജ്യത്ത് വോട്ടിങ് യന്ത്രങ്ങൾ ആദ്യമായി അവതരിപ്പിച്ചത് രാജീവ് ഗാന്ധിയാണെന്നും ബിജെപി അംഗം നിഷികാന്ത് ദുബേ മറുപടി നൽകി. ഒരാൾക്ക് ഒരു വോട്ട് ഉറപ്പാക്കാൻ ആണ് എസ്ഐആർ നടപ്പാക്കുന്നതെന്ന് നിയമ മന്ത്രി അർജുൻ റാം മേഘവാൾ പറഞ്ഞു. ലോക്സഭയിലെ പ്രിയങ്ക ഗാന്ധിയുടെ ആരോപണത്തിന് രാജ്യസഭയിൽ മറുപടി നൽകിയ ആഭ്യന്തര മന്ത്രി അമിത് ഷാ, ബംഗാൾ തിരഞ്ഞെടുപ്പുമായി ബന്ധിപ്പിച്ച് വന്ദേമാതരത്തിന്റെ മഹത്വം കുറയ്ക്കാൻ ചിലർ ശ്രമിക്കുന്നുവെന്ന് പറഞ്ഞു. പ്രീണന രാഷ്ട്രീയത്തിന്റെ പേരിൽ ജവഹർലാൽ നെഹ്റു വന്ദേമാതരത്തെ വെട്ടിച്ചുരുക്കി എന്നും അമിത് ഷാ.
വന്ദേ മാതരത്തെ സ്വാതന്ത്ര്യ ഗീതമാക്കിയത് കോൺഗ്രസ് ആണെന്നും ബിജെപിയുടെ പൂർവികർ ആ സമയം ബ്രിട്ടീഷുകാർക്കുവേണ്ടി പ്രവർത്തിക്കുകയായിരുന്നു എന്നും പ്രതിപക്ഷ നേതാവ് മല്ലി കാർജ്ജുൻ ഖർഗെ മറുപടി നൽകി. എസ്ഐആർ വിഷയം ഇരുസഭകളിലും നാളെ ചർച്ച ചെയ്യും.
Story Highlights : Rahul Gandhi lashes out at BJP and RSS during SIR debate in Lok Sabha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




