‘മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ വിവരം കൃത്യമായി കോടതിയെ അറിയിച്ചില്ല’; നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥന് വിമർശനം
നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ അതിരൂക്ഷ വിമർശനവുമായി കോടതി. മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ വിവരം കൃത്യമായി കോടതിയെ അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചില്ല. 2020 ജനുവരിയിൽ തന്നെ ഹാഷ് വാല്യൂ മാറിയ വിവരം ഫൊറൻസിക് ലാബിൽ തിരിച്ചറിഞ്ഞിരുന്നു. അന്ന് തന്നെ ഹാഷ് വാല്യൂ മാറ്റത്തെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥന് അറിവുണ്ടായിരുന്നു.
എന്നാൽ 2022-ൽ മാത്രമാണ് താൻ ഇതറിഞ്ഞതെന്ന് വരുത്തിത്തീർക്കാൻ അന്വേഷണ ഉദ്യോഗസ്ഥൻ ശ്രമിക്കുകയാണ് ഉണ്ടായത്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് ശേഷം കേസ് വീണ്ടും സജീവമാക്കാൻ പൊലീസ് നടത്തിയ നാടകമായിരുന്നു ഇതെന്നുമാണ് പരോക്ഷ വിമർശനം. ഹാഷ് വാല്യൂവിലുണ്ടായ മാറ്റം അതിലെ ദൃശ്യങ്ങളിൽ കൃത്രിമം നടന്നുവെന്നതിന്റെ സൂചനയല്ലെന്നും
ദൃശ്യങ്ങൾ സുരക്ഷിതമാണെന്നും കോടതി വ്യക്തമാക്കി.
കൂടാതെ പ്രോസിക്യൂഷന്റെ വീഴ്ചകൾ സംഭവിച്ചതായി കോടതി ചൂണ്ടിക്കാട്ടി. ചാറ്റുകൾ ദിലീപ് ഡിലിറ്റ് ചെയ്തുവെന്ന് തെളിയിക്കാൻ പ്രോസിക്യൂഷൻ പരാജയപ്പെട്ടു. കേസുമായി ബന്ധപ്പെട്ട ചാറ്റുകളാണ് ഡിലിറ്റ് ചെയ്തതെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസുമായി ബന്ധപ്പെട്ട നിർണായക ചാറ്റുകൾ ദിലീപ് തന്റെ ഫോണിൽ നിന്ന് കളഞ്ഞു എന്ന് സാക്ഷി മൊഴി ഉണ്ടായിരുന്നു. 12 ചാറ്റുകളാണ് ദിലീപ് കളഞ്ഞത് അത് കേസുമായി ബന്ധപ്പെട്ടതല്ലെന്നും ഇതേ സാക്ഷിതന്നെ പിന്നീട് പറയുകയുണ്ടായി.
പലരും കേസുമായി ബന്ധമില്ലാത്തവരാണ്. ചാറ്റ് ചെയ്ത ചിലർക്ക് കേസുമായി ബന്ധമുണ്ടെന്നാണ് അന്വേഷണം ഉദ്യോഗസ്ഥൻ പറഞ്ഞത്. ഇതിൽ ചിലർ വിദേശത്ത് ആയിരുന്നു എന്ന് അന്വേഷണ സംഘം പറഞ്ഞിരുന്നു എന്നാൽ അവരെ ബന്ധപ്പെട്ടെങ്കിലും ഫോൺ ഹാജരാക്കാനായില്ല. ഇതോടെ ദിലീപിന്റെ ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്ത ചാറ്റുകൾ കേസിന്റെ ഭാഗമാണ് എന്ന് തെളിയിക്കാൻ പറ്റിയില്ലെന്ന് കോടതി വ്യക്തമാക്കി.
Story Highlights : Investigating officer criticized in the actress attack case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




