ഇറാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം രൂക്ഷം: 10 മരണം, പ്രതിഷേധക്കാർക്ക് നേരെയുള്ള നടപടിയെ യുഎൻ അപലപിച്ചു
ഇറാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം രൂക്ഷം. അൻപത് നഗരങ്ങളിലേക്ക് വ്യാപിച്ച പ്രക്ഷോഭത്തിൽ മരണം പത്തായി. അതിനിടെ പ്രതിഷേധക്കാരെ പിന്തുണച്ച അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് മറുപടിയുമായി ഇറാൻ രംഗത്തെത്തി. ട്രംപിന്റെ പരാമർശം അപകടകരമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ച്ചി പറഞ്ഞു. ഇറാഖ് , അഫ്ഗാനിസ്ഥാൻ , ഗസ്സ എന്നിവിടങ്ങളിലെ അമേരിക്കൻ രക്ഷാദൗത്യത്തെ കുറിച്ച് അറിയാമെന്നും ഇറാൻ പരിഹസിച്ചു.
പ്രതിഷേധക്കാർക്ക് നേരെ ഇറാൻ സുരക്ഷാസേന വെടിയുതിർത്താൽ ഇടപെടുമെന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. ഇറാനിൽ സമാധാപരമായ അധികാര കൈമാറ്റം നടക്കണമെന്ന് നിർമാതാവ് ജാഫർ പനാഹി ആവശ്യപ്പെട്ടു. ഖമനേയി ഭരണകൂടത്തെ പുറത്താക്കാൻ ജനം തെരുവിൽ ഇറങ്ങണമെന്ന് നാടു കടത്തപ്പെട്ട ഇറാൻ രാജകുമാരൻ രേസ പെഹ്‌ലവി ആഹ്വാനം ചെയ്തു. പ്രതിഷേധക്കാർക്ക് നേരെയുള്ള നടപടിയെ യുഎൻ അപലപിച്ചു.
പണപ്പെരുപ്പത്തിനും കറൻസി മൂല്യത്തകർച്ചയ്ക്കുമെതിരെ കഴിഞ്ഞ ഞായറാഴ്ചയാണ് ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിൽ പ്രക്ഷോഭം ആരംഭിച്ചത്. ഇറാനിയൻ റിയാലിന്റെ മൂല്യം യു എസ് ഡോളറിനെതിരെ റെക്കോർഡ് താഴ്ന്ന നിലയിലെത്തിയതിനെ തുടർന്ന് ടെഹ്‌റാനിലെ കടയുടമകൾ പണിമുടക്കിയതിനെ തുടർന്നാണ് പ്രക്ഷോഭം ആരംഭിച്ചത്. പിന്നീട് ഇത് മറ്റ് നഗരങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. പ്രക്ഷോഭകർ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ ഭരണം അവസാനിപ്പിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. 1979ലെ ഇസ്ലാമിക വിപ്ലവത്തിൽ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ഷാ മുഹമ്മദ് റേസ പഹ്‌ലവിയുടെ മകൻ റേസ പഹ് ലവിയെ പിന്തുണച്ചുള്ള മുദ്രാവാക്യങ്ങളും പ്രതിഷേധക്കാർ മുഴക്കുന്നുണ്ട്.
Story Highlights : Anti-government protests intensify in Iran: 10 dead
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




