സാമ്പത്തിക പ്രതിസന്ധി മാറാൻ പിഞ്ചുകുഞ്ഞിനെ ബലി കൊടുക്കാൻ ശ്രമം; കേസെടുത്ത് പൊലീസ്
കർണാടകയിൽ പിഞ്ചുകുഞ്ഞിനെ ബലികൊടുക്കാൻ ശ്രമം. സാമ്പത്തിക നേട്ടത്തിനായാണ് എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ബലികൊടുക്കാൻ ശ്രമിച്ചത്. പ്രദേശവാസികളുടെ കൃത്യമായ ഇടപെടലിലൂടെ കുഞ്ഞിനെ ചൈൽഡ് ഹെൽപ് ലൈൻ പ്രവർത്തകർ രക്ഷപ്പെടുത്തി. സംഭവത്തിൽ പൊലിസ് കേസെടുത്തു.
ബംഗളൂരു ഹൊസക്കോട്ടയിലെ സുളിബല്ലെ ഗ്രാമത്തിലാണ് സംഭവം. ജനത കോളനിയിലെ സെയ്ദ് ഇമ്രാന്റെ വീട്ടിലാണ് കുഞ്ഞിനെ ബലികൊടുക്കാൻ ശ്രമം നടന്നത്. പൗർണമി നാളായ ഇന്നലെ ബലി നടത്താനായിരുന്നു പദ്ധതി. ഇതിനായി എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ വിലകൊടുത്ത് വാങ്ങി.
നാട്ടുകാർക്ക് തോന്നിയ സംശയമാണ് കുഞ്ഞിന്റെ ജീവൻ രക്ഷിച്ചത്. പതിവില്ലാത്ത നീക്കങ്ങളും കുഞ്ഞിന്റെ കരച്ചിലും കേട്ട പ്രദേശവാസികൾ ചൈൽഡ് ഹെൽപ് ലൈനിൽ വിവരം അറിയിക്കുകയായിരുന്നു.
ചൈൽഡ് ലൈൻ ഉദ്യോഗസ്ഥർ എത്തിയപ്പോൾ, വീട്ടിനുള്ളിൽ ബലിത്തറ വരെ ഒരുക്കിയിരുന്നു. മാത്രമല്ല, വീട്ടിനുള്ളിൽ കുഴിയെടുത്തതായും കണ്ടെത്തി. ബലിയ്ക്ക് ശേഷം മൃതദേഹം വീട്ടിനുള്ളിൽ കുഴിച്ചിടാനായിരുന്നു പദ്ധതിയെന്നാണ് സൂചന. സംഭവത്തിൽ പൊലിസ് കേസെടുത്തു. കുഞ്ഞിനെ എവിടെ നിന്ന് വാങ്ങി എന്നത് അടക്കമുള്ള കാര്യങ്ങൾ പൊലിസ് അന്വേഷിക്കുന്നുണ്ട്. സെയ്ദ് ഇമ്രാനെ വിശദമായി ചോദ്യം ചെയ്യും.
Story Highlights : Attempt to sacrifice infant in Karnataka
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




