തൊണ്ടിമുതൽ കേസ് : ആന്റണി രാജു അയോഗ്യൻ: വിജ്ഞാപനമിറക്കി നിയമസഭാ സെക്രട്ടേറിയറ്റ്
തൊണ്ടി മുതൽ കേസിൽ ശിക്ഷിക്കപ്പെട്ട എംഎൽഎ ആന്റണി രാജു അയോഗ്യൻ. നിയമസഭാ സെക്രട്ടേറിയേറ്റ് വിജ്ഞാപനം ഇറക്കി. കേസിൽ മൂന്ന് വർഷം ശിക്ഷിക്കപ്പെട്ടതോടെയാണ് നടപടി. തിരുവനന്തപുരം നെടുമങ്ങാട് ജുഡിഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയായിരുന്നു ശിക്ഷ വിധിച്ചത്.
തൊണ്ടിമുതൽ കേസിൽ ആന്റണി രാജു കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. കേസിൽ രണ്ടാം പ്രതിയാണ് ആന്റണി രാജു. 1990 ഏപ്രിൽ ഏപ്രിൽ നാലിനാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച രണ്ട് പാക്കറ്റ് ചരസുമായി ഓസ്ട്രേലിയൻ പൗരൻ പിടിയിലായത്. ഈ കേസിലെ പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടത് കോടതി കസ്റ്റഡിയിലിരുന്ന തൊണ്ടി മുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാണിച്ചതിനെ തുടർന്നാണെന്നാണ് കണ്ടെത്തൽ. തിരുവനന്തപുരത്ത് അഭിഭാഷകനായിരിക്കെ ആന്റണി രാജു കോടതിയിലെ ക്ലർക്കിനെ സ്വാധീനിച്ച് തൊണ്ടിമുതൽ മാറ്റുകയായിരുന്നു.
ഗൂഢാലോചനയ്ക്ക് 6 മാസം തടവ്.തെളിവ് നശിപ്പിക്കലിന് 3 വർഷം തടവും 10,000 രൂപ പിഴയും. കള്ള തെളിവ് ഉണ്ടാക്കൽ വകുപ്പിന് 3 വർഷം തടവ് എന്നിങ്ങനെയാണ് നെടുമങ്ങാട് ഒന്നാം ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി കെ.എസ് ജോസിനും ഇതേ ശിക്ഷ തന്നെയാണ്. ശിക്ഷാ വിധിക്ക് പിന്നാലെ അപ്പീൽ ആവശ്യം ചൂണ്ടിക്കാട്ടി പ്രതികൾ കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരുന്നു. പിന്നാലെ 2 ആൾജാമ്യത്തിൽ രണ്ടുപേർക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു.
Story Highlights : Evidence tampering case: Antony Raju disqualified
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




