‘വേദനയെന്ന് പറഞ്ഞപ്പോഴൊക്കെ വെള്ളം കുടിക്കാനാണ് ഡോക്ടേഴ്‌സ് പറഞ്ഞത്, രണ്ട് മാസത്തെ വേദനയ്ക്ക് ശേഷം വയറ്റില്‍ നിന്ന് തുണിക്കെട്ട് താനേ പുറത്തുവന്നു’
മാനന്തവാടി മെഡിക്കല്‍ കോളജിന്റെ ഭാഗത്തുനിന്നുണ്ടായ പിഴവ് മൂലം തനിക്ക് നേരിടേണ്ടി വന്ന ദുരവസ്ഥ വിവരിച്ച് മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ യുവതി. പ്രസവത്തിന് രണ്ടരമാസത്തിന് ശേഷം യുവതിയുടെ വയറ്റില്‍ നിന്ന് വലിയ തുണിക്കഷ്ണമാണ് പുറത്തുവന്നത്. പ്രസവം കഴിഞ്ഞയുടന്‍ താന്‍ വേദനയെന്ന് പറഞ്ഞപ്പോള്‍ നന്നായി വെള്ളം കുടിക്കാത്തത് കൊണ്ടാണെന്ന് മാത്രം പറഞ്ഞ് ആശുപത്രി അധികൃതര്‍ തന്നെ തിരിച്ചയച്ചുവെന്നാണ് യുവതി ട്വന്റിഫോറിനോട് പറയുന്നത്. ശരിയായി സ്‌കാന്‍ ചെയ്യാനോ പരിശോധിക്കാനോ പോലും ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്നും യുവതി ട്വന്റിഫോറിനോട് പറഞ്ഞു. ഗുഡ്‌മോണിംഗ് വിത്ത് ആര്‍ ശ്രീകണ്ഠന്‍ നായര്‍ എന്ന പരിപാടിയിലൂടെയായിരുന്നു യുവതിയുടെ പ്രതികരണം. (medical negligence mananthavady medical college)
താന്‍ രണ്ടരമാസത്തോളം കടുത്ത വേദനയാണ് അനുഭവിച്ചതെന്ന് യുവതി പറയുന്നു. ഭക്ഷണം കഴിക്കാന്‍ പോലും വയ്യാത്ത അവസ്ഥയായിരുന്നു. ഇപ്പോള്‍ പോലും തന്റെ ശരീരം വല്ലാതെ മെലിഞ്ഞ് വരികയാണ്. രണ്ടര മാസം വേദന അനുഭവിച്ച ശേഷമാണ് ഒരു ദിവസം തുണിക്കഷ്ണം മൂത്രത്തോടൊപ്പം താനേ പുറത്തുവന്നത്. ഇത് ആശുപത്രിയില്‍ അറിയിച്ചപ്പോള്‍ ഇനി വേദന വന്നാല്‍ വരണം എന്ന് മാത്രം പറഞ്ഞ് മടക്കി അയയ്ക്കുകയായിരുന്നു. തന്റെ ദുരവസ്ഥയ്ക്ക് കാരണമായവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാണ് യുവതിയുടെ ആവശ്യം. യുവതിയുടെ കുടുംബം ഡിഎംഒയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്.
Read Also: പ്രസവിച്ച യുവതിയുടെ വയറിൽ തുണിക്കെട്ട്; വയനാട് മെഡിക്കൽ കോളേജിനെതിരെ ചികിത്സപിഴവ്, പരാതി
തനിക്ക് ഇപ്പോഴും ചില ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാല്‍ തന്റെ അമ്മയ്ക്ക് പണിയ്ക്ക് പോലും പോകാതെ തന്നെ നോക്കേണ്ടി വന്നിരിക്കുകയാണെന്ന് യുവതി പറഞ്ഞു. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21 കാരിയാണ് മെഡിക്കല്‍ കോളേജിലെ സ്ത്രീരോഗവിഭാഗം ഡോക്ടര്‍ക്കെതിരെ പരാതി നല്‍കിയത്. ട്വന്റിഫോറാണ് വാര്‍ത്ത പുറത്തുകൊണ്ടുവന്നത്. വിഷയത്തില്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഒ ആര്‍ കേളു പറഞ്ഞിരുന്നു. മന്ത്രിയുടെ വാക്കുകളില്‍ വിശ്വാസമുണ്ടെന്നും യുവതി കൂട്ടിച്ചേര്‍ത്തു.
Story Highlights : medical negligence mananthavady medical college
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




