നിയമസഭ തിരഞ്ഞെടുപ്പ്; പിജെ ജോസഫ് പിന്നോട്ടില്ല; തൊടുപുഴയിൽ മത്സരിക്കും
നിയമസഭ തിരഞ്ഞെടുപ്പിൽ പിജെ ജോസഫ് തൊടുപുഴയിൽ മത്സരിക്കും. വിജയസാധ്യത കണക്കിലെടുത്താണ് തീരുമാനം. മുതിർന്ന നേതാക്കൾ എല്ലാം മത്സരരംഗത്ത് ഉണ്ടാകും. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ സീറ്റുകൾ കോൺഗ്രസ് ഏറ്റെടുക്കുന്നു എന്ന പ്രചാരണം ചിലർ വ്യക്തി താത്പര്യം കൊണ്ട് നടത്തുന്നതാണെന്ന് സംസ്ഥാന കോ-ഓർഡിനേറ്റർ അപു ജോൺ ജോസഫ് ട്വന്റിഫോറിനോട് പറഞ്ഞു.
പിജെ ജോസഫ് ആരോഗ്യകാരണങ്ങളാൽ പിജെ ജോസഫ് മത്സര രംഗത്തുനിന്നും മാറുന്നു എന്ന് പ്രചരണം നടന്നിരുന്നു. നിലവിൽ 10 സീറ്റുകളാണ് കേരള കോൺഗ്രസിന് ഉള്ളത്. ഈ സീറ്റുകളിൽ എല്ലാം കേരള കോൺഗ്രസ് തന്നെ മത്സരിക്കുമെന്ന് അപു ജോൺ ജോസഫ് വ്യക്തമാക്കി. നിലവിൽ തൊടുപുഴയുടെ എംഎൽഎയാണ് പിജെ ജോസഫ്. അദേഹം മത്സരിക്കാതിരിക്കാനുള്ള സാധ്യതയില്ല. പാർട്ടി യോജിച്ച തീരുമാനം എടുക്കും. വരുന്ന ദിവസങ്ങളിൽ തീരുമാനം വ്യക്തമാക്കുമെന്ന് അപു ജോസഫ് പറഞ്ഞു.
Read Also: അടിമാലി മണ്ണിടിച്ചിൽ; മരിച്ച ബിജുവിന്റെ കുടുംബത്തിന് ധനസഹായം; NHAI ഒരു ലക്ഷം രൂപ കൈമാറി
തൊടുപുഴയിൽ ഇത്രയധികം വികസനം നടത്തിയ മറ്റൊരാളില്ല. അതുകൊണ്ട് തന്നെ പാർട്ടി ചെയർമാനായിട്ടുള്ള പിജെ ജോസഫ് തന്നെ തൊടുപുഴിയിൽ മത്സരിക്കുമെന്നാണ് അപു ജോസഫ് പറയുന്നത്. 11 തവണ തൊടുപുഴയിൽ നിന്ന് ജനവിധി തേടിയിട്ടുള്ളയാളാണ് പിജെ ജോസഫ്. 2001ൽ ഒഴികെ അദേഹത്തിന് മിന്നും വിജയം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പിൽ തൊടുപുഴ നഗരസഭയിൽ കേരള കോൺഗ്രസിന് ചെറിയ കോട്ടം സംഭവിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് വിജയസാധ്യത കണക്കിലെടുത്ത് പിജെ ജോസഫ് വീണ്ടും മത്സരരംഗത്തേക്ക് ഇറങ്ങണമെന്ന് പാർട്ടിയിൽ അഭിപ്രായം ഉയർന്നത്. ഇത് പിജെ ജോസഫ് അംഗീകരിക്കുകയും ചെയ്തു. സീറ്റുകൾ വിട്ടുകൊടുക്കുന്നത് സംബന്ധിച്ചോ വെച്ചു മാറുന്നതോ ചർച്ച ചെയ്തിട്ടില്ലെന്ന് കേരള കോൺഗ്രസ് വ്യക്തമാക്കി.
Story Highlights : PJ Joseph will contest in assembly elections from Thodupuzha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




