‘ഇന്ത്യയ്ക്ക് ധാരാളം തീരുവ നല്‍കേണ്ടി വരുന്നുണ്ട്, മോദി അതൃപ്തനാണ്, ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് കുറച്ചു’; അവകാശവാദവുമായി ട്രംപ്
താന്‍ നരേന്ദ്രമോദിയുമായി നല്ല ബന്ധത്തിലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്നിരിക്കിലും ഇന്ത്യ കൂടുതല്‍ തീരുവ നല്‍കേണ്ടി വരുന്നതില്‍ മോദി അതൃപ്തനാണെന്നും ട്രംപ് പറഞ്ഞു. റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് ഇന്ത്യ ഗണ്യമായി കുറച്ചുവെന്നാണ് ട്രംപിന്റെ അവകാശവാദം. ഇന്ത്യ അമേരിക്കയില്‍ ഓര്‍ഡര്‍ ചെയ്ത 65 അപ്പാച്ചി ഹെലികോപ്ടറുകള്‍ക്കായി അഞ്ചു വര്‍ഷങ്ങളായി കാത്തിരിക്കുകയാണെന്നും ഉടനെ തന്നെ അക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും ട്രംപ് അറിയിച്ചു. പ്രധാനമന്ത്രി മോദി ഇക്കാര്യം തന്നോട് സംസാരിച്ചുവെന്നും ട്രംപ് അവകാശപ്പെട്ടു. ഹൗസ് ജി ഒ പി മെമ്പര്‍ റിട്രീറ്റില്‍ സംസാരിക്കുകയായിരുന്നു ട്രംപ്. ( PM Modi not happy with me over steep tariffs: Trump)
ആകെ 50 ശതമാനം താരിഫാണ് നിലവില്‍ ഇന്ത്യ നല്‍കേണ്ടി വരുന്നത്. റഷ്യയില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങുമെന്ന് ചൂണ്ടിക്കാട്ടിയാണ് അമേരിക്ക ഇന്ത്യയ്ക്ക് മേല്‍ 25 ശതമാനം അധിക തീരുവ ചുമത്തിയിരുന്നത്. റഷ്യയുമായുള്ള വ്യാപാര ബന്ധങ്ങളില്‍ നിന്ന് ഇന്ത്യ പിന്മാറിയില്ലെങ്കില്‍ ഇനിയും കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് ട്രംപ് ആവര്‍ത്തിച്ച് ഭീഷണി മുഴക്കിയിരുന്നു. റഷ്യയുമായി വ്യാപാര ബന്ധം തുടരുന്ന രാജ്യങ്ങള്‍ യുക്രൈന്‍ യുദ്ധത്തെ പിന്‍തുണയ്ക്കുകയാണ് എന്നുള്‍പ്പെടെയായിരുന്നു അമേരിക്കയുടെ ആരോപണങ്ങള്‍. എന്നാല്‍ റഷ്യയുമായി സഹകരണം തുടരുന്ന അമേരിക്ക മറ്റ് രാജ്യങ്ങളെ റഷ്യയുമായുള്ള വ്യാപാര ബന്ധത്തില്‍ നിന്ന് വിലക്കുന്നത് ഇരട്ടത്താപ്പാണെന്നാണ് ഇന്ത്യ തിരിച്ചടിച്ചിരുന്നത്.
Read Also: JNU ക്യാമ്പസിൽ വിവാദ മുദ്രവാക്യം ഉയർത്തിയ സംഭവം; വിശദീകരണവുമായി സ്റ്റുഡൻസ് യൂണിയൻ
അപ്പാച്ചി ഹെലികോപ്റ്റര്‍ വിഷയത്തില്‍ തീരുമാനമെടുക്കുമെന്ന് പറയുന്ന ട്രംപ് പ്രതിരോധ രംഗത്തെ സഹകരണം വര്‍ധിപ്പിക്കുമെന്ന സൂചനയാണ് നല്‍കുന്നത്. നരേന്ദ്രമോദി വളരെ നല്ല മനുഷ്യനാണെന്നും ഉടനടി റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതില്‍ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
Story Highlights : PM Modi not happy with me over steep tariffs: Trump
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




