‘കേരളത്തിൽ അനിവാര്യമായ മാറ്റം ഉണ്ടാകും, ബിജെപി പോലും പറയാൻ മുതിരാത്ത പ്രസ്താവനയാണ് എ കെ ബാലൻ നടത്തിയത്’; ഷാഫി പറമ്പിൽ
സിപിഐഎം നേതാവ് എ കെ ബാലന്റെ പ്രസ്താവനയിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ എം പി. ബിജെപി പോലും പറയാൻ മുതിരാത്ത പ്രസ്താവനയാണ് എ കെ ബാലൻ നടത്തിയത്. ഇതിനെല്ലാം ഉള്ള ഉത്തരം തിരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകും.
കേരളത്തിൽ അനിവാര്യമായ മാറ്റം ഉണ്ടാകും. വിഴിഞ്ഞത്ത് യുഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയം സുനിശ്ചിതം. തദ്ദേശ തിരഞ്ഞെടുപ്പിൽ കേരളത്തിൽ മുഴുവൻ ഉണ്ടായ യുഡിഎഫ് തരംഗം ഇവിടെയും ആവർത്തിക്കുമെന്നും ഷാഫി വ്യക്തമാക്കി.
അതേസമയം വിവാദ പരാമർശത്തെ തുടർന്ന് സിപിഐഎം നേതാവ് എ കെ ബാലന് വക്കീൽ നോട്ടീസ് അയച്ച് ജമാഅത്തെ ഇസ്‌ലാമി രംഗത്തെത്തി. നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജമാഅത്തെ ഇസ്‌ലാമി സെക്രട്ടറി മുഹമ്മദ് സാഹിബ് ആണ് നോട്ടിസ് അയച്ചത്. ഒരു കോടി രൂപയാണ് നഷ്ട പരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്.
യുഡിഎഫ് അധികാരത്തിലെത്തിയാൽ ജമാ അത്തെ ഇസ്ലാമിയാകും ആഭ്യന്തരം ഭരിക്കുകയെന്നായിരുന്നു എ കെ ബാലൻ പറഞ്ഞത്. ഈ പ്രസ്താവന 7 ദിവസത്തിനകം പിൻവലിച്ച് പരസ്യമായി മാപ്പ് പറയണമെന്നും ക്ഷമാപണം നടത്തിയില്ലെങ്കിൽ ക്രിമിനൽ കേസ് നടപടികളുമായി മുന്നോട്ടു പോകുമെന്നും നോട്ടീസിൽ പറയുന്നു.
അതേസമയം വർഗീയത വിളമ്പുന്ന പ്രസ്താവന എ.കെ.ബാലനെ കൊണ്ട് പറയിച്ചതാണെന്ന് എഐസിസി സംഘടന ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പ്രതികരിച്ചു. തോറ്റതിന്റെ യഥാർത്ഥ കാരണം കണ്ടെത്തുന്നതിന് പകരം കരുടൻ ആനയെ കണ്ടതുപോലെയാണ് സിപിഎം നേതാക്കളുടെ സ്ഥിതി. തെരഞ്ഞെടുപ്പിൽ വർഗീയ കക്ഷികളുമായി മുന്നണിയുണ്ടാക്കാൻ കോൺഗ്രസ് ശ്രമിച്ചിട്ടില്ല. എസ്ഡിപിഐ ആയാലും ബിജെപിയായാലും വർഗീയ കക്ഷികളുമായി ഞങ്ങൾക്ക് ബന്ധമില്ല.
ആലപ്പുഴയിൽ മുനിസിപ്പൽ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം കിട്ടാൻ പരസ്യമായി എസ്ഡിപിഐ പിന്തുണ തേടിയിരിക്കുയാണ് സിപിഎം. കേരളീയ സമൂഹത്തിൽ വർഗീയതയുടെ വിഷം വിളമ്പാനാണ് സിപിഎം ശ്രമിക്കുകയാണ്. ക്ഷമ പറഞ്ഞത് കൊണ്ട് പ്രശ്‌നം തീരില്ല. മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തിൽ ഇടപെടണമെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.
Story Highlights : Shafi Parambil against a k balan on sdpi statement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




