അനധികൃത സ്വത്ത് സമ്പാദനക്കേസ്: പി വി അന്‍വറിനെ ഇ ഡി ചോദ്യം ചെയ്ത് വിട്ടയച്ചു; ‘പിണറായിസത്തെ’ വിമര്‍ശിച്ച് ലൈവ് വിഡിയോയുമായി അന്‍വര്‍
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പി വി അന്‍വറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത് വിട്ടയച്ചു.11 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് പി വി അന്‍വറിനെ ഇ ഡി കൊച്ചി യൂണിറ്റ് വിട്ടയച്ചത്. രാവിലെ 11 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി 10 മണിക്കാണ് അവസാനിച്ചത്. (ed questions pv anvar Illegal wealth acquisition case)
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ നേരത്തെ പിവി അന്‍വറിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയിരുന്നു. ആരോഗ്യ കാരണങ്ങളാല്‍ ഇന്ന് ഹാജരാകുകയായിരുന്നു.കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ നിന്ന് അനധികൃത വയ്പ്പ എടുത്തുവന്നും കെഎഫ്സിക്ക് 22.3 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നുമാണ് ഇഡിയുടെ കണ്ടെത്തല്‍. അന്‍വറിന്റെ വീട്ടിലും സ്ഥാപനങ്ങളിലും സുഹൃത്തുക്കളുടെ വീട്ടിലും നേരത്തെ ഇഡി റെയ്ഡ് നടത്തിയിരുന്നു.ഇതിന്റെ പശ്ചാതലത്തിലാണ് പി വി അന്‍വറിനെ ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. വരും ദിവസങ്ങളിലും ചോദ്യം ചെയ്യല്‍ തുടരാന്‍ സാധ്യതയുണ്ട്.
ചില മാധ്യമങ്ങള്‍ താന്‍ അറസ്റ്റിലാണെന്ന് തെറ്റായ വാര്‍ത്ത നല്‍കിയത് ശ്രദ്ധയില്‍പ്പെട്ടെന്നും അങ്ങനെയുണ്ടായിട്ടില്ലെന്നും പി വി അന്‍വര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു. കെഎഫ്‌സിയിലെ ചില ലോണ്‍ അടവുകള്‍ മുടങ്ങിയെന്നത് ശരിയാണ്. തട്ടിപ്പിന് വേണ്ടി ലോണെടുത്തു എന്ന തരത്തില്‍ വിജിലന്‍സ് കേസെടുത്തത് മുഖ്യമന്ത്രി പിണറായി വിജയന്റെ നേരിട്ടുള്ള നിര്‍ദേശപ്രകാരമാണെന്നാണ് താന്‍ മനസിലാക്കുന്നതെന്ന് അന്‍വര്‍ പറഞ്ഞു. അതിന്റെ ബലത്തില്‍ ഇഡിയ്ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തന്നെ ചോദ്യം ചെയ്തതെന്നും കോടതിയെ വിശ്വാസമുണ്ടെന്നും അന്‍വര്‍ പറഞ്ഞു. പിണറായിസത്തെ അവസാനിപ്പിക്കാന്‍ ടീം യുഡിഎഫിനോട് ചേര്‍ന്ന് പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights : ed questions pv anvar Illegal wealth acquisition case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




