കപ്പൽ ആടി ഉലയുക മാത്രമല്ല, സഹയാത്രികർ ലൈഫ് ജാക്കറ്റ് പോലും ഇല്ലാതെ നടുക്കടലിലേക്ക് എടുത്ത് ചാടുകയാണല്ലോ സാർ; രാഹുൽ മാങ്കൂട്ടത്തിൽ
ഇടത് സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയിൽ ചേർന്നതിൽ പ്രതികരണവുമായി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിമർശനം. കപ്പൽ ആടി ഉലയുക മാത്രമല്ല, സഹയാത്രികർ ലൈഫ് ജാക്കറ്റ് പോലും ഇല്ലാതെ നടുക്കടലിലേക്ക് എടുത്ത് ചാടുക കൂടിയാണല്ലോ സാർ എന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചത്.
സിപിഐ എം സഹയാത്രികനായിരുന്ന റെജി ലൂക്കോസ് ഇന്നായിരുന്നു ബിജെപിയിൽ ചേർന്നത്. 35 വർഷമായി ഇടത് പക്ഷവുമായി സഹകരിച്ചുവെന്നും പഴയ ആശയവുമായി നിന്നാൽ വികസനമുണ്ടാവില്ലെന്നും റെജി ലൂക്കോസ് പറഞ്ഞു.
അധഃപതിക്കുന്ന രാഷ്ട്രീയ ചിന്താഗതിയല്ല കേരളത്തിന് വേണ്ടത്. കേരളത്തിന് വേണ്ടത് വികസനം. ബിജെപിക്ക് വേണ്ടി ഇനി പ്രവർത്തിക്കും. ബിജെപി നടത്തുന്ന വികസനം താൻ കുറച്ചു നാളായി ശ്രദ്ധിക്കുന്നു. ഉത്തരേന്ത്യയിൽ നടത്തിയ വികസന പ്രവർത്തനം യാത്രയ്ക്കിടെ താൻ കണ്ടു. ബിജെപിയെ വർഗീയവാദികളെന്ന് വിളിച്ച സിപിഐഎം കുറച്ചുകാലമായി വർഗീയത പറയുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം റെജി ലൂക്കോസ് പാർട്ടിയുടെ ഒരു ഘടകത്തിലും അംഗമായിരുന്നില്ലെന്ന് സിപിഐഎം കോട്ടയം ജില്ലാ കമ്മിറ്റി പറഞ്ഞു. സ്വയം പ്രഖ്യാപിത ഇടത് പക്ഷ സഹയാത്രികനായി ചാനൽ ചർച്ചകളിൽ പങ്കെടുക്കരുതെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. മാധ്യമങ്ങളാണ് ഇടത് സഹയാത്രികനെന്ന വിശേഷണം നൽകിയതെന്നും സിപിഐഎം ആരോപിച്ചു. എന്നാൽ താൻ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ മെമ്പറാണന്നും ഒരു ഭാരവാഹിത്വവും ഏറ്റെടുത്തിട്ടില്ലെന്നും അത് ആഗ്രഹിച്ച ആളല്ലെന്നും റെജി ലൂക്കോസ് പറഞ്ഞു. പാര്‍ട്ടി അംഗത്വമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Story Highlights : Rahul Mamkoottathil against reji luckose bjp entry
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




