സ്വർണ്ണപ്പാളിയിൽ കുടുങ്ങി തന്ത്രി; ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധം; കണ്ഠരര് രാജീവര് നിരവധി തവണ കൂടിക്കാഴ്ച നടത്തി
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരര് കുടുങ്ങി. പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത കണ്ഠരര് രാജീവരിനെ ഉടൻ അറസ്റ്റ് ചെയ്യു. ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രി കണ്ഠരര് രാജീവരിനുള്ള ബന്ധത്തിന് തെളിവ് എസ്ഐടിയ്ക്ക് ലഭിച്ചിരുന്നു. 2018 മുതൽ നിരവധി കൂടിക്കാഴ്ച ഇരുവരും നടത്തിയെന്ന് എസ്ഐടി കണ്ടെത്തി. ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിലേക്ക് കൊണ്ടുവന്നതും, സ്വാധീനം ഉണ്ടാക്കി കൊടുത്തതും തന്ത്രിയെന്നാണ് എസ്ഐടി കണ്ടെത്തിയത്.
ഉണ്ണികൃഷ്ണൻ പലപ്പോഴും നിർണായക തീരുമാനങ്ങൾ എടുക്കുന്നതിനായി തന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സ്വർണ്ണപ്പാളികൾ പുറത്തേക്ക് കൊണ്ടുപോകാൻ ഉണ്ണികൃഷ്ണൻ പോറ്റി പറയുന്നതനുസരിച്ച് തന്ത്രി ഒത്താശ ചെയ്തുവെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തൽ. ഗൂഢാലോചനയിൽ കൃത്യമായ പങ്ക് തന്ത്രി കണ്ഠരര് രാജീവരിന് ഉണ്ടെന്നാണ് എസ്‌ഐടി പറയുന്നത്. സ്വർണ്ണക്കൊള്ളയിൽ തന്ത്രിക്ക് അറിവും സമ്മതവും ഉണ്ടായിരുന്നു.
എ പത്മകുമാർ, തന്ത്രി കണ്ഠരര് രാജീവരര്, ഉണ്ണികൃഷ്ണൻ പോറ്റി എന്നിവർ അറിഞ്ഞുകൊണ്ട് നടത്തിയ കൊള്ളയാണ് ശബരിമലയിൽ നടന്നതെന്നാണ് എസ്‌ഐടി കണ്ടെത്തിയിരിക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയെ പലയിടത്തും ശിപാർശ ചെയ്തത് തന്ത്രിയാണെന്ന് ചില ക്ഷേത്രം ഭാരവാഹികൾ എസ്ഐടിയ്ക്ക് മൊഴി നൽകിയിരുന്നു. തന്ത്രിയുടെ അറസ്റ്റിലേക്ക് കടക്കുന്നതോടെ കേസിൽ ഉന്നതരിലേക്ക് എസ്ഐടി എത്തുകയാണ്.
സ്വർണ്ണപ്പാളികൾ പുറത്തേക്ക് കൊണ്ടുപോയി പല ക്ഷേത്രങ്ങളിലും എത്തിക്കുമ്പോൾ ക്ഷേത്രം ഭാരവാഹികളുമായി തന്ത്രി സംസാരിച്ചിരുന്നു. ഇതിന്റെ വിവരങ്ങൾ എസ്‌ഐടിയ്ക്ക് ലഭിച്ചിട്ടുണ്ട്. സ്വർണ്ണക്കൊള്ളയിൽ തന്ത്രിയുടെ പങ്ക് എസ്‌ഐടിയ്ക്ക് ബോധ്യപ്പെട്ടതിനെ തുടർന്നാണ് കസ്റ്റഡിയിലെടുത്തത്. ഇന്ന് രാവിലെ മുതൽ എസ്‌ഐടി തന്ത്രിയെ ചോദ്യം ചെയ്ത് വരികയായിരുന്നു. നാല് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് തന്ത്രി രാജീവ് കണ്ഠരരെ കസ്റ്റഡിയിലെടുത്തത്.
Story Highlights : Sabarimala Swarnapali theft case Thantri Kantarar Rajeevar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




