Advertisement

സ്വര്‍ണക്കൊള്ളയില്‍ ഇഡി അന്വേഷണം; ശബരിമലയില്‍ സംഭവിച്ചത് എന്ത്? തന്ത്രിയെ ബിജെപി പിന്തുണയ്ക്കുന്നത് എന്തിന്?

January 10, 2026
Google News 2 minutes Read
thanthri

ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ രാഷ്ട്രീയ പോരാട്ടം കനക്കും. സംസ്ഥാനം തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ എല്ലാ രാഷ്ട്രീയ കക്ഷികളും മുന്നണി നേതാക്കളും സ്വര്‍ണക്കൊള്ളയെ എതിരാളികളെ ആക്രമിക്കാനുള്ള ആയുധമാക്കി മാറ്റുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ പോറ്റിയെ കേറ്റിയെ എന്ന പാരഡിപ്പാട്ട് ഇടതുപക്ഷത്തെ ഏറെ പ്രകോപിപ്പിച്ചിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പിന്നാലെ സിപിഐഎം നേതാവും മുന്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷനായിരുന്ന എ പത്മകുമാറും, എന്‍ വാസുവും അറസ്റ്റിലായി. ഇതോടെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ സിപിഐഎമ്മിനെതിരെ ആരോപണം കടുപ്പിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിക്കുപോലും ശബരിമല സ്വര്‍ണക്കൊള്ള കാരണമായെന്നായിരുന്നു റിപ്പോര്‍ട്ട്.

സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ എസ്‌ഐടി ചോദ്യം ചെയ്തതും ഇക്കാര്യം രഹസ്യമാക്കി വെച്ചതും വിവാദങ്ങള്‍ക്ക് വഴിവച്ചു. സ്വര്‍ണക്കൊള്ളയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പങ്കുണ്ടെന്നും, സോണിയ ഗാന്ധിയെ ഉണ്ണികൃഷ്ണന്‍ പോറ്റി സന്ദര്‍ശിച്ചത് അന്വേഷിക്കണമെന്നുമുള്ള ആവശ്യവുമായി സിപിെഎഎമ്മും പിന്നാലെ ബിജെപിയും രംഗത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിലടക്കം ഇക്കാര്യം ആവര്‍ത്തിച്ചു. ഇത് പിന്നീട് ബിജെപി നേതാവ് കെ സുരേന്ദ്രനും ഇക്കാര്യം ഉന്നയിച്ചു. യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധം അന്വേഷിക്കണമെന്നും ആവശ്യമുയര്‍ന്നു. ആരോപണങ്ങളും പ്രത്യാരോപണങ്ങളും തുടരുന്നതിനിടയിലാണ് തന്ത്രി കണ്ഠര് രാജീവര് കേസില്‍ അറസ്റ്റിലാവുന്നത്. ഇതോടെ കേസിന്റെ ഗതിവിഗതികള്‍ മാറുകയാണ്.

പുതിയ രാഷ്ട്രീയ വിവാദങ്ങളും തലപൊക്കി. മന്ത്രിയെ രക്ഷിക്കാന്‍ തന്ത്രിയെ കരുവാക്കുന്നുവെന്നാണ് ബിജെപിയുടേയും കോണ്‍ഗ്രസിന്റെയും ആരോപണം. തന്ത്രിയുടെ അറസ്റ്റ് രാഷ്ട്രീയമായി പ്രതിരോധിക്കാനാണ് ബിജെപി നീക്കം. ബിജെപി നേതാക്കള്‍ തന്ത്രി കണ്ഠരര് രാജീവരുടെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചതും അറസ്റ്റിനെതിരെ നേതാക്കള്‍ മാധ്യമങ്ങള്‍ക്കുമുന്നില്‍ എത്തിയതും കേസന്വേഷണം നേര്‍വഴിക്കല്ല നീങ്ങുന്നത് എന്ന് സ്ഥാപിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്. ശബരിമലയിലെ സ്വര്‍ണക്കൊള്ളകേസ് അന്വേഷണം കേന്ദ്ര ഏജന്‍സിയായ ഇഡി ഏറ്റെടുത്തതിന്റെ പശ്ചാത്തലത്തില്‍ ബിജെപി ആരോപണം ശ്രദ്ധേയമാണ്. കേസില്‍ സിബിഐ അന്വേഷണം വേണമെന്നാണ് ബിജെപിയുടെ നിലപാട്. ഭരണകക്ഷിയിലെ ഉന്നതര്‍ അകപ്പെടുന്ന കേസായതിനാല്‍ കേരളാ പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ വിസ്വാസമില്ലെന്നായിരുന്നു ബിജെപിയുടെ നിലപാട്. ഈ നിലപാട് ആവര്‍ത്തിക്കുകയാണ് തന്ത്രിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കള്‍.

Read Also: ‘സ്വർണ്ണക്കൊള്ളയിൽ ഉൾപ്പെട്ട എല്ലാവരും നിയമത്തിന് മുന്നിൽ വരണം; വമ്പൻ സ്രാവുകൾ കുടുങ്ങും’; രമേശ് ചെന്നിത്തല

മുന്‍മന്ത്രിമാരേയും ചില ഉന്നതന്മാരേയും രക്ഷിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കമെന്നാണ് ബിജെപി നേതാക്കളുടെ പ്രധാന ആരോപണം. തന്ത്രി അറസ്റ്റ് ചെയ്യപ്പെട്ടതില്‍ നിലപാട് കടുപ്പിക്കാനുള്ള നീക്കത്തിനെതിരെ സിപിഐഎം രംഗത്തിറങ്ങുന്നതോടെ ശബരിമല വിഷയം വീണ്ടും രാഷ്ട്രീയ പോരാട്ടത്തിനുള്ള വേദിയാവും. വിശ്വാസി സമൂഹത്തെ ഒരുമിച്ചു നിര്‍ത്താനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്. ഹിന്ദു ഐക്യവേദിയടക്കമുള്ള സംഘടനകളെ വരും ദിവസങ്ങളില്‍ തന്ത്രിയെ മനപൂര്‍വം കുരുക്കിയതാണെന്ന ആരോപണവുമായി രംഗത്തിറക്കാനാണ് ബിജെപി നീക്കം.

ആരോപണവുമായി കോണ്‍ഗ്രസ് നേതാക്കളും സജീവമായി രംഗത്തുണ്ട്. തന്ത്രിയെ അറസ്റ്റു ചെയ്തത് മുന്‍ മന്ത്രിയെ രക്ഷിക്കാനാണെന്ന ആരോപണം ഇവരും ഉന്നയിച്ചിട്ടുണ്ട്. നേരത്തെ തന്നെ പ്രത്യേക അന്വേഷണ സംഘത്തിനെതിരെ കോണ്‍ഗ്രസ് ആരോപണവുമായി രംഗത്തുവന്നിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് കാലത്ത് കൂടുതല്‍ അറസ്റ്റുകളിലേക്ക് അന്വേഷണ സംഘം കടക്കാത്തത് സര്‍ക്കാരിന്റെ ഇടപെടല്‍ കാരണമാണെന്നും, പ്രമുഖരെ ഒഴിവാക്കാന്‍ ശ്രമം നടക്കുന്നുവെന്നുമായിരുന്നു കോണ്‍ഗ്രസ് ആരോപണം.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ബിജെപിയും സംഘപരിവാര്‍ സംഘടനകളും സ്വീകരിച്ച കടുത്ത നിലപാട് സിപിഐഎമ്മിനേയും ഇടത് സര്‍ക്കാരിനേയും കടുത്ത പ്രതിരോധത്തിലേക്ക് തള്ളിവിട്ടിരുന്നു. ഇടത് സര്‍ക്കാര്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെട്ടതും യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള നീക്കത്തിലായിരുന്നു. ശബരിമലയില്‍ ആചാരലംഘനമുണ്ടായെന്നായിരുന്നു സംഘപരിവാര്‍ സംഘടനകളുടെ ആരോപണം.

ശബരിമല സ്വര്‍ണക്കൊള്ളക്കേസിലും ബിജെപി നീക്കം ഇതേ രീതിയിലാണ്. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനം നടത്തി തന്ത്രിയെ മനപൂര്‍വം അറസ്റ്റു ചെയ്തതാണെന്ന ആരോപണം ഉന്നയിച്ചതോടെ സംസ്ഥാന സര്‍ക്കാരുമായി രാഷ്ട്രീയ പോരാട്ടത്തിനുള്ള നീക്കമാണ് നടത്തുന്നതെന്ന് ബിജെപി വ്യക്തമാക്കുകയാണ്.

കേസില്‍ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തന്ത്രിക്ക് കഴിഞ്ഞ ഇരുപത് വര്‍ഷമായി ബന്ധമുണ്ടെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. എന്നാല്‍, കഴിഞ്ഞ രണ്ടുമാസത്തിലേറെയായി നടക്കുന്ന അന്വേഷണത്തില്‍ തന്ത്രിക്കെതിരെ നടപടികളൊന്നും സ്വീകരിക്കാതെ ഇഡി കേസ് ഏറ്റെടുത്ത ദിവസം അറസ്റ്റ് ചെയ്തതാണ് സംശയങ്ങള്‍ക്ക് വഴിവച്ചതെന്നാണ് ഒരു വിഭാഗം ഉയര്‍ത്തുന്ന ആരോപണം. സ്വര്‍ണക്കൊള്ളയ്ക്ക് തന്ത്രി സൗകര്യം ചെയ്തുകൊടുത്തു എന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ദീര്‍ഘകാല ബന്ധമുണ്ടായിരുന്നിട്ടും കേവലം കണ്ടാലറിയാവുന്ന ആള്‍ എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലില്‍ തന്ത്രിയുടെ മൊഴി. ഇതാണ് അറസ്റ്റിലേക്ക് നയിച്ചത്.

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ടുള്ള ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുകയാണ് ഇഡി. തന്ത്രിയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത സ്വര്‍ണ ഉരുപ്പടികളുടെ കാലപ്പഴക്കമടക്കം തുടങ്ങിയവ ശാസ്ത്രീയമായി പരിശോധിക്കും. സ്വര്‍ണക്കൊള്ളയില്‍ തന്ത്രിയുമായി മറ്റ് പ്രതികള്‍ക്ക് നേരിട്ട് സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി കേവലം സൗഹൃദബന്ധം മാത്രമേ ഉള്ളൂവെങ്കില്‍ തന്ത്രിക്കെതിരെയുള്ള കേസിന് ശക്തിപോരാതെ വരും. അതിനാല്‍ വ്യക്തമായ തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് എസ്‌ഐടി.

സ്വര്‍ണക്കൊള്ളയില്‍ ആരൊക്കെ ഗൂഢാലോചനയില്‍ പങ്കാളികളാണ്, എത്ര സ്വര്‍ണം കാണാതായി, ഏതൊക്കെ ആളുകള്‍ക്ക് നേരിട്ടും അല്ലാതെയും കേസില്‍ പങ്കുണ്ട് തുടങ്ങിയ കാര്യങ്ങളിലാണ് ഇഡി അന്വേഷണം. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് സ്വര്‍ണക്കടത്ത് കേസിലായിരുന്നു ഇഡി കേരളത്തില്‍ എത്തിയതെങ്കില്‍ ഇത്തവണ ശബരിമലയിലെ സ്വര്‍ണക്കൊള്ള അന്വേഷിക്കുകയാണ് ചുമതല. പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകാലത്ത് കരുവന്നൂര്‍ ബാങ്കില്‍ നടന്ന കോടികളുടെ തട്ടിപ്പ് അന്വേഷവുമായാണ് ഇഡി എത്തിയത്.

Story Highlights : ED investigation into gold theft; What happened in Sabarimala?

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here