ശബരിമല സ്വര്‍ണക്കൊള്ള; ‘കല്ലും നെല്ലും ഉടന്‍ തിരിഞ്ഞുവരും; അന്വേഷണത്തില്‍ പുരോഗതിയുണ്ട്’; ദേവസ്വം ബോര്‍ഡ് മെമ്പര്‍ കെ രാജു
ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ദേവസ്വം ബോര്‍ഡ് മെമ്പര്‍ കെ രാജു. സ്വര്‍ണക്കൊള്ളയില്‍ കല്ലും നെല്ലും ഉടന്‍ തിരിഞ്ഞുവരും. അന്വേഷണത്തില്‍ പുരോഗതിയുണ്ടെന്നും കൂടുതല്‍ പേര്‍ അകത്ത് പോയ്‌ക്കൊണ്ടിരിക്കുകയാണെന്നും കെ രാജു പറഞ്ഞു. ആറാട്ടുപുഴ വേലായുധ പണിക്കരുടെ ജന്മവാര്‍ഷിക അനുസ്മരണ സമ്മേളനം കൊല്ലത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ദേവസ്വം ബോര്‍ഡ് മെമ്പര്‍ കെ രാജു.
കൂടുതല്‍ പേര്‍ അകത്ത് പോയ്‌ക്കൊണ്ടിരിക്കുകയാണ്. കല്ലും നെല്ലും ഉടന്‍ തിരിഞ്ഞുവരും. ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാന്‍ കഴിയുമെന്നാണ് വിശ്വാസം. പൊതുതാത്പര്യങ്ങള്‍ക്ക് വിപരീതമായി തങ്ങളുടെ ഭാഗത്ത് നിന്നും യാതൊരുവിധമായ തട്ടിപ്പുകളും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവരരെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നും ജയിലിലേക്ക് മാറ്റി. ആരോഗ്യനിലയില്‍ കുഴപ്പമില്ലെന്ന് പരിശോധിച്ചു ഉറപ്പാക്കിയ ശേഷമാണ് മാറ്റിയത്. ജയിലില്‍ വെച്ച് ദേഹസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ഇന്നലെ തന്ത്രിയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു.
Read Also: ശബരിമല സ്വർണ്ണക്കൊള്ള: ആരോഗ്യനിലയിൽ കുഴപ്പമില്ല; തന്ത്രി കണ്ഠരര് രാജീവരരെ ജയിലിലേക്ക് മാറ്റി
വൈദ്യ പരിശോധനയില്‍ ബിപിയില്‍ വ്യതിയാനം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. നാളെ കൊല്ലം വിജിലന്‍സ് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം. തന്ത്രി കണ്ഠരര് രാജീവരരുടെ സാമ്പത്തിക വിവരങ്ങളില്‍ വിശദമായ അന്വേഷണം ആരംഭിച്ചു. എട്ടു മണിക്കൂര്‍ നീണ്ട പരിശോധനയാണ് ഇന്നലെ തന്ത്രിയുടെ വീട്ടില്‍ നടന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയും തന്ത്രിയും തമ്മിലുള്ള ബന്ധത്തിന്റെ ആഴം സാമ്പത്തിക ഇടപാടുകള്‍ എന്നിവ സാധൂകരിക്കുന്ന തെളിവു ശേഖരണമായിരുന്നു എസ്.ഐ.ടി വീട്ടിലെ പരിശോധനയിലൂടെ ലക്ഷ്യം വച്ചത്.
അതിനിടെ, കേസില്‍ മൂന്ന് പ്രതികളുടെ ജാമ്യ അപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍, ഗോവര്‍ദ്ധന്‍, മുരാരി ബാബു എന്നിവരുടെ ജാമ്യ അപേക്ഷയാണ് പരിഗണിക്കുക. മൂന്ന് പേര്‍ക്കും സ്വര്‍ണക്കൊള്ളയില്‍ മുഖ്യപങ്ക് ഉണ്ടെന്നാണ് എസ്‌ഐടി കണ്ടെത്തല്‍. ജാമ്യഹര്‍ജിയെ എതിര്‍ത്ത് എസ്‌ഐടി സത്യാവങ്മൂലം നല്‍കിയിട്ടുണ്ട്. ജസ്റ്റിസ് എ ബദറുദിന്റെ ബെഞ്ചാണ് ജാമ്യ ഹര്‍ജികള്‍ പരിഗണിക്കുന്നത്.
Story Highlights : Devaswom Board member K Raju clarifies his stance on the Sabarimala issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




