യുവതി രാഹുലിനെതിരെ തെളിവ് ശേഖരിച്ച് തുടങ്ങിയത് ചതിക്കപ്പെട്ടെന്ന് തോന്നിത്തുടങ്ങിയപ്പോള്‍; തിരഞ്ഞെടുപ്പിന് മുമ്പ് യുവതിയെ ബ്ലോക്ക് ചെയ്തു, പിന്നീട് ക്ഷമപറഞ്ഞ് വീണ്ടുമെത്തി…
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ മൂന്നാം പരാതിയില്‍ ബലാത്സംഗത്തിന് പുറമേ നിര്‍ബന്ധിത ഗര്‍ഭഛിദ്രവും സാമ്പത്തിക ചൂഷണവും ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍. മൂന്ന് ആരോപണങ്ങളേയും സാധൂകരിക്കുന്ന ശക്തമായ തെളിവുകളും പരാതിക്കാരി പ്രത്യേക അന്വേഷണസംഘത്തിന് കൈമാറി. ഭ്രൂണഹത്യയ്ക്ക് ശേഷമുള്ള മെഡിക്കല്‍ രേഖകള്‍, ഭ്രൂണഹത്യയ്ക്ക് ശേഷമുള്ള സാമ്പിള്‍, സാമ്പത്തിക ചൂഷണത്തിനും മറ്റുമുള്ള ഡിജിറ്റല്‍ തെളിവുകള്‍ എന്നിവയാണ് പ്രത്യേക അന്വേഷണസംഘത്തിന് ലഭിച്ചത്. മുമ്പ് രാഹുലിനെതിരെ ഉയര്‍ന്ന രണ്ട് പരാതികളെ അപേക്ഷിച്ച് നേരിട്ടുള്ള കൂടുതല്‍ തെളിവുകള്‍ ഉള്ള കേസായതിനാല്‍ തന്നെ എംഎല്‍എയ്ക്ക് കുരുക്ക് മുറുകുകയാണ്. (strong evidence against rahul mamkoottathil in rape case)
താന്‍ ചതിക്കപ്പെട്ടുവെന്ന് തോന്നിത്തുടങ്ങിയ ഘട്ടത്തിലാണ് തെളിവുകള്‍ ശേഖരിച്ച് തുടങ്ങിയതെന്നാണ് പരാതിക്കാരിയുടെ മൊഴി. ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായി രാഹുല്‍ യുവതിയുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ രാഹുല്‍ യുവതിയെ സകല ചാറ്റിങ് ആപ്പുകളിലും ഫോണിലും ബ്ലോക്ക് ചെയ്തു. പിന്നീട് തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷമാണ് മാപ്പുപറഞ്ഞ് രാഹുല്‍ വീണ്ടും യുവതിയോട് അടുപ്പം പുനസ്ഥാപിക്കുന്നത്. ഈ കാലയളവിലാണ് രാഹുല്‍ സാമ്പത്തിക ചൂഷണം നടത്തിയത്. ഫ്‌ലാറ്റ് വാങ്ങാന്‍ ഉള്‍പ്പെടെ യുവതിയോട് പണം ചോദിച്ചു. പല വിലപിടിപ്പുള്ള സമ്മാനങ്ങളും ആവശ്യപ്പെട്ടു. പലതും യുവതി വാങ്ങി നല്‍കി. ഇതിന്റെ ഉള്‍പ്പെടെ തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചെന്നാണ് വിവരം.
Read Also: രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി; ശക്തമായ തെളിവുകൾ കൈമാറി പരാതിക്കാരി
കസ്റ്റഡിയിലെടുത്ത എംഎല്‍എയെ പത്തനംതിട്ട എആര്‍ ക്യാമ്പിലേക്കാണ് എത്തിച്ചത്. പഴുതടച്ച നീക്കത്തിലൂടെ സ്റ്റാഫ് അംഗങ്ങള്‍ മുറിയില്‍ ഇല്ലാത്തപ്പോഴാണ് പൊലീസ് ഹോട്ടലില്‍ കയറി രാഹുലിനെ കസ്റ്റഡിയില്‍ എടുത്തത്. യൂണിഫോമിലെത്തിയ പൊലീസ് വനിത പൊലീസ് അടക്കമുള്ള എട്ടംഗ സംഘം എംഎല്‍എയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഹോട്ടലില്‍ എത്തി റിസപ്ഷനിലുള്ളവരുടെ ഫോണ്‍ പിടിച്ചെടുത്ത ശേഷമാണ് പൊലീസ് റൂമിലെത്തിയത്.ഫ്‌ലാറ്റ് ഒഴിഞ്ഞ ശേഷം കെപിഎം ഹോട്ടലില്‍ ആയിരുന്നു രാഹുലിന്റെ താമസം. രാഹുലിനെതിരെ നിലവില്‍ മൂന്ന് ബലാത്സംഗ കേസുകളാണ് ഉള്ളത്. ആദ്യത്തെ കേസില്‍ ഹൈക്കോടതി രാഹുലിന്റെ അറസ്റ്റ് തടഞ്ഞിരുന്നു. രണ്ടാമത്തെ കേസില്‍ വിചാരണ കോടതി എംല്‍എക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
Story Highlights : strong evidence against rahul mamkoottathil in rape case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




