ജസ്റ്റിസ് യശ്വന്ത് വര്‍മ്മക്ക് തിരിച്ചടി; പാര്‍ലമെന്റ് സമിതിയുടെ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളി സുപ്രീംകോടതി
ജസ്റ്റിസ് യശ്വന്ത് വര്‍മ്മക്ക് തിരിച്ചടി. ലോക്‌സഭ സ്പീക്കര്‍ രൂപീകരിച്ച പാര്‍ലമെന്റ് സമിതിയുടെ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. സമിതിക്ക് അന്വേഷണ നടപടികളുമായി മുന്‍പോട്ട് പോകാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
കണക്കില്‍ പെടാത്ത പണം കണ്ടെത്തിയ കേസില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ ഇംപീച്ച് ചെയ്യാനുള്ള നടപടികളുടെ ഭാഗമായി ആയിരുന്നു ലോക്‌സഭ സ്പീക്കര്‍ സമിതി രൂപീകരിച്ചത്. 1968ലെ ജഡ്ജിസ് ഇന്‍ക്വയറി ആക്ട് പ്രകാരം രൂപീകരിച്ച പാര്‍ലമെന്ററി കമ്മിറ്റിയുടെ നിയമസാധുതയെ ചോദ്യം ചെയ്തായിരുന്നു ജസ്റ്റിസ് വര്‍മ്മ സുപ്രീംകോടതിയെ സമീപിച്ചത്. ഈ നടപടി നിയമവിരുദ്ധമാണെന്ന് ജസ്റ്റിസ് വര്‍മ വാദിച്ചു. നിയമപ്രകാരം വീഴ്ച സംഭവിച്ചിട്ടുള്ളതിനാല്‍ സമിതി രൂപീകരിച്ചത് നിലനില്‍ക്കില്ലെന്നും കോടതിയില്‍ പറഞ്ഞു.
Read Also: ആടിയ നെയ്യ് ക്രമക്കേട്; ശബരിമലയില്‍ വിജിലന്‍സ് പരിശോധന
കേസില്‍ നീണ്ട വാദം കേട്ട ശേഷമാണ് സുപ്രീംകോടതി ജസ്റ്റിസ് വര്‍മ്മയുടെ ഹര്‍ജി തള്ളിയത്. ലോക്സഭ സ്പീക്കര്‍ക്ക് സമിതി നിയോഗിക്കാന്‍ അധികാരമുണ്ടെന്ന ലോകസഭ സെക്രട്ടറിയേറ്റിന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ തീരുമാനം. ഇതോടെ പാര്‍ലമെന്റ് സമിതിക്ക് തുടര്‍നടപടികളുമായി മുന്നോട്ടു പോകാം. സുപ്രീംകോടതിയിലെ ജസ്റ്റിസ് അരവിന്ദ് കുമാര്‍, മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് മനീന്ദര്‍ മോഹന്‍, മുതിര്‍ന്ന അഭിഭാഷകന്‍ ബി.വി. ആചാര്യ എന്നിവരാണ് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള രൂപീകരിച്ച മൂന്നംഗ പാനലില്‍ ഉള്‍പ്പെടുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഡല്‍ഹിയിലെ ജസ്റ്റിസ് വര്‍മ്മയുടെ ഔദ്യോഗിക വസതിയിലെ തീ പിടുത്തത്തെ തുടര്‍ന്ന് കണക്കില്‍ പെടാത്ത പണം കണ്ടെത്തിയത്.
Story Highlights : SC rejects Justice Varma’s challenge to the ‘unilateral’ formation of inquiry panel
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




