‘ശബരിമല സ്വർണ്ണക്കൊള്ള: ഏത് അന്വേഷണവും നടക്കട്ടെ, CPIMന് ഭയമില്ല’; എംവി ഗോവിന്ദൻ
ശബരിമല സ്വർണ്ണക്കൊള്ളയിൽ സിപിഐഎമ്മിന് അന്നും ഇന്നും ഒരേ നിലപാടാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇ ഡിയുടേത് ഉൾപ്പെടെ ഏത് അന്വേഷണവും നടക്കട്ടെ. അന്വേഷണത്തിൽ സി.പി.ഐ.എമ്മിന് ഭയമില്ലെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. ഒരു ദൈവത്തിന്റെയും സ്വർണം കക്കാൻ നടക്കുന്നവരല്ല തങ്ങളെന്ന് എംവി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
ശബരിമല വിഷയത്തിൽ ജനങ്ങൾക്ക് തെറ്റിധാരണയില്ല. 20 വർഷം മുമ്പുള്ള കാര്യങ്ങൾ അന്വേഷിക്കണമെന്നാണ് കോടതി നിർദേശം. തന്ത്രി അറസ്റ്റിലായതോടെ ബി.ജെ.പിയുടെ ആവേശം കുറഞ്ഞു. കോൺഗ്രസും ചിത്രത്തിലുണ്ടല്ലോയെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. എല്ലാം അന്വേഷിക്കണം. അന്വേഷിച്ച് വരുമ്പോള്‍ എല്ലാം മനസിലാകും. തന്ത്രിയും ഉണ്ണികൃഷ്ണന്‍ പോറ്റിയും ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ ഓരോ കാര്യങ്ങളും ജനങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിയും. എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ഒരാളെയും സംരക്ഷിക്കുന്ന തീരുമാനം സിപിഐഎം ഏറ്റെടുക്കില്ലെന്ന് എംവി ഗോവിന്ദന്‍ വ്യക്തമാക്കി.
സി.പി.ഐ.എം ഭവന സന്ദർശനത്തിന് മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. ജനങ്ങൾ ചില പ്രശ്നങ്ങൾ പറയുന്നുണ്ട്. ആശങ്കൾ പരിഹരിക്കും. കാര്‍ഷിക മേഖലയിലെ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ജനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഉള്‍പ്പെടെ ജനങ്ങളോട് വിശദീകരിക്കുന്നുണ്ടെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. അതേസമയം വിവാദ പരാമർശത്തിൽ മന്ത്രി സജി ചെറിയാനെ തിരുത്തുമോയെന്ന ചോദ്യത്തിന് എംവി ഗോവിന്ദൻ പ്രതികരിച്ചില്ല.
Story Highlights : MV Govindan reaction in ED raid in Sabarimala swarnapali theft case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




