‘മാപ്പ് വേണ്ട രാജി മതി’; മന്ത്രി സജി ചെറിയാന്റെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്, സംഘർഷം
മന്ത്രി സജിചെറിയാന്റെ ചെങ്ങന്നൂരിലെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്. ബാരിക്കേടിന് മുകളിൽ കയറി നിന്ന പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിവീശി. വർഗീയ പരാമർശം പിൻവലിച്ചുകൊണ്ട് മാപ്പ് പറഞ്ഞിട്ട് കാര്യമില്ല രാജിവെക്കണം എന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.പൊലീസും പ്രവർത്തകരും തമ്മിൽ സ്ഥലത്ത് സംഘർഷം ഉണ്ടായി.മന്ത്രി നടത്തിയ പരാമർശം നാടിനെ വർഗീയമായി ദ്രുവീകരിക്കുമെന്നും നേരത്തെ ഭരണഘടനയ്ക്കെതിരെ അടക്കം സജിചെറിയാൻ പരാമർശം ഉന്നയിച്ചിട്ടുണ്ടെന്നും ഇത്തരത്തിലുള്ള ഒരാൾ ഒരിക്കലും മന്ത്രി സ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ലെന്ന് പ്രതിഷേധക്കാർ പ്രതികരിച്ചു.
മന്ത്രി സജി ചെറിയാനെ ചങ്ങലയ്ക്ക് ഇടണമെന്നും ഭരണഘടനയോട് നീതി പുലർത്തണമെന്നും യൂത്ത് കോൺഗ്രെസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ ജനിഷ് പ്രതികരിച്ചു. ആദ്യഘട്ടത്തിൽ തന്നെ മന്ത്രി സജി ചെറിയാന് ചികിത്സ കൊടുത്താൽ മതിയായിരുന്നുവെന്നും ജനിഷ് പറഞ്ഞു.
അതേസമയം, പാർട്ടിയിൽ നിന്നും പുറത്തുനിന്നും സമ്മർദ്ദം ശക്തമായതോടെയാണ് വർഗീയ പരാമർശം പിൻവലിച്ചോടാൻ മന്ത്രി സജിചെറിയാൻ നിർബന്ധിതനായത്. വർഗീയ പരാമർശം ആര് നടത്തിയാലും അതിനോട് യോജിക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഇന്നലെ വ്യക്തമാക്കിയതോടെ പാർട്ടിയും കൈവിട്ടെന്ന് വ്യക്തമായിരുന്നു. മുഖ്യമന്ത്രിയുടെ മൗനാനുവാദത്തോടെയാണ് പ്രസ്താവന നടത്തിയതെന്ന വിമർശനവും ഖേദപ്രകടനം നടത്താൻ സജി ചെറിയാനെ നിർബന്ധിതനാക്കി.
താൻ പറഞ്ഞ വാക്കുകളെ വളച്ചൊടിച്ച് ഒരു വിഭാഗത്തിനെതിരെ പറഞ്ഞു എന്ന നിലയിൽ നടത്തുന്ന പ്രചാരണം വളരെയധികം വേദനിപ്പിക്കുന്നു. ബഹുമാനിക്കുന്ന ചില വ്യക്തികളും ആത്മീയ സംഘടനകളും തെറ്റിദ്ധരിച്ചത് വേദനയുണ്ടാക്കുന്നു. പറഞ്ഞതിൻെറ ഉദ്ദേശശുദ്ധി മനസിലാക്കാതെ ആർക്കെങ്കിലും വേദനയോ പ്രസ്താവനയോ ഉണ്ടായിട്ടുണ്ടെങ്കിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു. പ്രസ്താവന പിൻവലിക്കുന്നു ഇതാണ് വാർത്താക്കുറിപ്പിൽ പറയുന്നത്. എന്നാൽ ഖേദപ്രകടനം കൊണ്ട് പ്രശ്നം തീരുന്നില്ലെന്നാണ് പ്രതിപക്ഷ നിലപാട്.
Story Highlights : Youth Congress marches to Minister Saji Cheriyan’s office
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




