അന്വേഷണത്തിൽ വീഴ്‌ച സംഭവിച്ചു; കിളിമാനൂരിലെ ദമ്പതികളുടെ അപകട മരണത്തിൽ പൊലീസുകാർക്കെതിരെ കൂട്ടനടപടി
തിരുവനന്തപുരം കിളിമാനൂരിൽ ദമ്പതികളെ വാഹനമിടിച്ച് കൊലപ്പെടുത്തിയവരെ സഹായിക്കാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. കിളിമാനൂർ സി ഐ ജയൻ അടക്കം മൂന്നു പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. SHO ബി.ജയൻ, SI അരുൺ, GSI ഷജിം എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. അപകടം അന്വേഷിക്കുന്നതിൽ വീഴ്ച സംഭവിച്ചതിനാണ് നടപടി. പ്രതികളെ സഹായിക്കാൻ പൊലീസ് ശ്രമിച്ചതും,തൊണ്ടി മുതൽ കത്തിച്ചതും ട്വന്റിഫോറാണ് പുറം ലോകത്തെ അറിയിച്ചത്.
കേസിൽ ഇന്ന് ആദ്യത്തെ അറസ്റ്റ് കൂടി രേഖപ്പെടുത്തിയിരുന്നു. വാഹനം ഓടിച്ച പ്രതിയെ ഒളിവിൽപോകാൻ സഹായിച്ച ആദർശ് എന്നയാളെയാണ് കിളിമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ രണ്ടാം പ്രതിയാക്കിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അപകടം ഉണ്ടാക്കിയ പ്രതികളെ ഇതുവരെ പൊലീസിന് പിടികൂടാൻ സാധിച്ചിട്ടില്ല. പ്രതികൾ തമിഴ്‌നാട്ടിൽ ഒളിവിലാണെന്നാണ് സൂചന.
ജനുവരി നാലിനാണ് പാപ്പാല ജംഗ്ഷനിൽ മഹീന്ദ്ര ഥാർ വാഹനം കുന്നുമ്മൽ സ്വദേശികളായ രഞ്ജിത്ത് അംബിക ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ ഇടിച്ച് അപകടം ഉണ്ടായത്. അംബിക അപകടത്തിന് മൂന്നു ദിവസത്തിനു ശേഷവും രജിത്ത് കഴിഞ്ഞദിവസവും മരിച്ചു. ബൈക്കിലെത്തിയ രണ്ടു
പേർ വാഹനം കത്തിച്ചു എന്ന് മാത്രമാണ് FIR ൽ പറയുന്നത്. വാഹനത്തിൽ ഉണ്ടായിരുന്ന രണ്ടുപേർക്കെതിരെ കേസെടുക്കാതെ പൊലീസ് ഒത്തു കളിക്കുന്നത് ആരോപിച്ച് രജിത്തിന്റെ മൃതദേഹവുമായി കിളിമാനൂർ പൊലീസ് സ്റ്റേഷനു മുന്നിൽ വലിയ പ്രതിഷേധം ബന്ധുക്കൾ സംഘടിപ്പിച്ചിരുന്നു. ഇവർ സർക്കാർ ഉദ്യോഗസ്ഥരെന്നാണ് ബന്ധുക്കളുടെ ആരോപണം.പ്രതിഷേധത്തെ തുടർന്നാണ് വർക്കല ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം കേസന്വേഷണം ആരംഭിച്ചത്.
രണ്ടു പേരുടെ മരണത്തിനിടയാക്കിയ വാഹനം സൂക്ഷിച്ചത് എം സി റോഡിനു അരികെ അലക്ഷ്യമായിട്ടായിരുന്നു.ട്വന്റി ഫോർ വാർത്തയ്ക്കു പിന്നാലെയാണ് വാഹനം പൊലീസ് സ്റ്റേഷൻ പരിധിയിലേക്ക് മാറ്റിയത് പോലും.തൊണ്ടി മുതൽ കത്തിയതിൽ ദുരൂഹത ഉണ്ടെന്നും തെളിവ് നശിപ്പിക്കാൻ ശ്രമം എന്നുമായിരുന്നു ബന്ധുക്കളുടെ ആരോപണം.
Story Highlights : There was a lapse in the investigation; Collective action against police officers in the accidental death of a couple in Kilimanoor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




