‘കോൺഗ്രസിൽ പ്രശ്നങ്ങൾ പറയാൻ അവസരമില്ല; മുസ്ലിം വിഭാഗത്തെ അവഗണിച്ചാൽ ഒവൈസിയെ പോലുള്ളവർ വളരും’, റാഷിദ് ആൽവി
നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് റാഷിദ് ആൽവി. കോൺഗ്രസിൽ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ വേദികളില്ല. ചുരുങ്ങിയ നേതാക്കൾക്ക് മാത്രമേ ഹൈക്കമാൻഡുമായി സംസാരിക്കാൻ കഴിയുന്നുള്ളു. കോൺഗ്രസിനെ പോലുള്ള മതേതര പാർട്ടികൾ മുസ്ലിം വിഭാഗത്തെ അവഗണിച്ചാൽ അസദുദീൻ ഒവൈസിയെ പോലുള്ളവർ വളരുമെന്നും റാഷിദ് ആൽവി ട്വന്റിഫോറിനോട് പറഞ്ഞു.
ഹൈക്കമാൻഡും നേതാക്കളും പ്രവർത്തകരും തമ്മിൽ കമ്മ്യൂണിക്കേഷൻ ഗ്യാപ്പ് ഉണ്ടാകരുത്. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ ഹൈക്കമാൻഡ് ഇടപെടുമെന്നാണ് പ്രതീക്ഷ. കേരളത്തിൽ കോൺഗ്രസിന് സർക്കാർ രൂപീകരിക്കാൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ട്. പ്രശ്നങ്ങൾ നേതൃത്വവുമായി സംസാരിക്കാൻ കഴിയാത്തതിനാലാണ് പല നേതാക്കളും പാർട്ടി വിട്ടു പോയതെന്നും റാഷിദ് ആൽവി പ്രതികരിച്ചു.
ശശി തരൂരിന്റെ വിഷയത്തിൽ പ്രതികരിക്കാനില്ല. എന്തുകൊണ്ടാണ് ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്ന് ശശി തരൂർ തന്നെയാണ് വിശദീകരിക്കേണ്ടത്. മുസ്ലിംവിഭാഗത്തിൽനിന്നുള്ള നിരവധി നേതാക്കൾ കോൺഗ്രസ് വിട്ടു പക്ഷേ അവരാരും ബിജെപിയിൽ ചേരുന്നില്ല.അധികാര മോഹികൾ അല്ലാത്തതിനാലാണ് അത്. മതേതര പാർട്ടികൾ പ്രീണന രാഷ്ട്രീയം എന്ന ബിജെപി ആരോപണത്തെ ഭയപ്പെട്ടാൽ ഒവൈസിയെ പോലുള്ളവർ മുതലെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights : Difficult to meet with leaders; Raashid Alvi on state of Congress party
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




