എം വി ജയരാജന്‍ ഉച്ചയ്ക്ക് വന്ന് അര്‍ധരാത്രിയാണ് ഇതെന്ന് പറഞ്ഞാല്‍ അംഗീകരിക്കാനാകില്ല: തുറന്നടിച്ച് വി കുഞ്ഞികൃഷ്ണന്‍
സിപിഐഎമ്മില്‍ നിന്ന് പുറത്താക്കിയ നടപടിയില്‍ മറുപടിയുമായി മുന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗം വി കുഞ്ഞികൃഷ്ണന്‍. കെ കെ രാഗേഷ് പുതിയതായി ഒന്നും ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞില്ലെന്നും ചില കാര്യങ്ങള്‍ കേട്ടപ്പോള്‍ ചിരി വന്നെന്നും കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. താന്‍ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണ്. 2 സഹകരണ ബാങ്കില്‍ നിന്ന് പിരിച്ച പണം അക്കൗണ്ടിലില്ല. താന്‍ ഏതെങ്കിലും അജണ്ടയുടെ ഭാഗമായല്ല ചാനല്‍ അഭിമുഖം നല്‍കിയതെന്നും താന്‍ ഏത് ചാനലിന് അഭിമുഖം നല്‍കിയാലും പാര്‍ട്ടി തീരുമാനത്തിന് യാതൊരു മാറ്റവും ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. (v kunhikrishnan replay to kannur cpim and kk ragesh)
ആരോപണം ഉയരുമ്പോള്‍ പാര്‍ട്ടിയെ നേതൃത്വം യോജിപ്പിച്ച് കൊണ്ടുപോകണമായിരുന്നുവെന്നാണ് കെ കെ രാഗേഷിന് കുഞ്ഞികൃഷ്ണന്റെ മറുപടി. ഏരിയ കമ്മിറ്റിയിലെ 21 പേരില്‍ 17 പേരും തന്നെ മാറ്റരുതെന്നാണ് പറഞ്ഞത്. എം വി ജയരാജന്‍ ഉച്ചയ്ക്ക് വന്ന് ഇത് അര്‍ധരാത്രിയെന്ന് പറഞ്ഞാല്‍ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഫണ്ട് വിവാദത്തില്‍ ഉറച്ചുനില്‍ക്കുന്നു. ഫണ്ടിന്റെ കണക്കില്‍ പലരും നല്‍കിയ തുക രേഖപ്പെടുത്തിയിട്ടില്ല. കെട്ടിട നിര്‍മാണ ഫണ്ടില്‍ നിന്നും ധനരാജ് ഫണ്ടില്‍ നിന്നും പാര്‍ട്ടിക്ക് 54 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Also: രാജാ രണ്‍ധീര്‍ സിങ് സ്ഥാനമൊഴിയുന്നു; ഒ.സി.എയ്ക്ക് ഇനി പുതിയ സാരഥി
കുഞ്ഞികൃഷ്ണന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തെളിവില്ലെന്നും ഇദ്ദേഹം ശത്രുക്കളുടെ കൈയിലെ കോടാലിയായെന്നുമായിരുന്നു സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിന്റെ ആരോപണം. തിരഞ്ഞെടുപ്പുകാലത്തെ ഈ അജണ്ട യാദൃശ്ചികമല്ലെന്നും വി കുഞ്ഞികൃഷ്ണന്‍ പാര്‍ട്ടിയെ പിന്നില്‍ നിന്ന് കുത്തിയെന്നും പാര്‍ട്ടി വിലയിരുത്തിയിരുന്നു.
ധനരാജ് ഫണ്ടുശേഖരണവുമായി ബന്ധപ്പെട്ട വരവ് ചെലവ് കണക്ക് അവതരിപ്പിക്കാന്‍ നാല് വര്‍ഷത്തെ കാലതാമസമുണ്ടായെന്നും വീഴ്ചയില്‍ പാര്‍ട്ടി നടപടി സ്വീകരിച്ചുവെന്നും കെ കെ രാഗേഷ് ഇന്ന് വിശദീകരിച്ചു. വീഴ്ച വരുത്തിയവര്‍ക്കെതിരെ 2022ല്‍ നടപടി സ്വീകരിച്ചതാണ്. ഇപ്പോള്‍ ഇത് ഉന്നയിക്കുന്നതിന്റെ അജണ്ട വ്യക്തമാണ്. വി കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങള്‍ പാര്‍ട്ടി കമ്മീഷനെ വച്ച് അന്വേഷിച്ചെന്നും അടിസ്ഥാനമില്ലാത്തതാണെന്ന് കണ്ടെത്തിയെന്നും രാഗേഷ് പറഞ്ഞു. ഈ കമ്മീഷന്റെ കണ്ടത്തലിനെ കുഞ്ഞികൃഷ്ണനും അംഗീകരിച്ചുവെന്നും കെ കെ രാഗേഷ് പറഞ്ഞിരുന്നു.
Story Highlights : v kunhikrishnan replay to kannur cpim and kk ragesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




