‘സമസ്തയിൽ ഭിന്നത സൃഷ്ടിച്ച് മുതലെടുപ്പിന് ശ്രമം, ലീഗ് തീക്കൊള്ളികൊണ്ട് തലചൊറിയരുത്’; നൗഷാദ് തിക്കോടി
ജമാഅത്തെ ഇസ്ലാമി-മുജാഹിദ് താല്പര്യങ്ങൾക്കനുസൃതമായി സമസ്തയിൽ ഭിന്നതയുണ്ടാക്കി മുതലെടുപ്പിന് ശ്രമിക്കുന്ന മുസ്ലിം ലീഗിലെ ഒരു വിഭാഗത്തിൻ്റെ നീക്കം തീക്കൊള്ളികൊണ്ട് തലചൊറിയലാണെന്നും ഇതവസാനിപ്പിച്ചില്ലെങ്കിൽ കനത്ത വില നൽകേണ്ടി വരുമെന്നും പി.ഡി.പി. സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ് തിക്കോടി മുന്നറിയിപ്പു നൽകി.
സമസ്തയുടെ മുഷാവറ അംഗം മുക്കം ഉമർ ഫൈസിയെ കായികമായി നേരിടുമെന്ന ലീഗ് നേതാവ് ഷാഫി ചാലിയത്തിൻ്റെ ഭീഷണി കേരള സുന്നി സമൂഹത്തോടുള്ള വെല്ലു വിളിയാണ്. സുന്നി പിളർപ്പിൻ്റെ പശ്ചാത്തലത്തിൽ ബഹുമാനപ്പെട്ട കാന്തപുരം ഉസ്താദിനെ ലീഗ് വേട്ടയാടിയതും സുന്നി പണ്ഡിതന്മാരെ ഉൾപെടെ തലയലിൽ ഇരുമ്പ് കമ്പി അടിച്ചിറക്കി കൊലപ്പെടുത്തിയതും കേരളീയ സുന്നി സമൂഹം മറന്നിട്ടില്ല. അന്ന് കാന്തപുരം ഉസ്താദിൻ്റെ കൈ വെട്ടാൻ നടന്നവർ ഇന്ന് കാന്തപുരം ഉസ്താദിൻ്റെ കൈ മുത്താൻ ലീഗ് നേതാക്കൾ മത്സരിക്കുകയാണ്.
പാണക്കാട് പൂകോയ തങ്ങൾ മുതൽ ഹൈദരലി ശിഹാബ്തങ്ങൾ വരെയുള്ള മരണപ്പെട്ട ബഹുമാന്യതങ്ങൻമാരുടെ പേരു കേൾക്കുമ്പോൾ പ്രാർത്ഥിക്കുന്നവരാണ് കേരളത്തിലെ മുഴുവൻ സുന്നികളും ഇന്ന് ജീവിച്ചിരിക്കുന്ന പാണക്കാട് സയ്യിദൻമാരുടെ ആഫിയത്തിനും ദീർഘായുസിനും വേണ്ടി പ്രാർത്ഥിക്കുന്നവരാണ് സുന്നി സമൂഹം. ഐ.എൻ.എല്ലിലായിരുന്നപ്പോൾ ലീഗ് പിരിച്ചുവിടണമെന്നാവശ്യപ്പെട്ട പി.എം.എ.സലാം ലീഗിൻ്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായതിന് ശേഷമാണ് സമസ്തയിൽ കുത്തി തിരുപ്പുണ്ടാക്കുന്നതും പണ്ഡിതൻമാരെ ആക്ഷേപിക്കുന്നതും പതിവായിരിക്കുന്നത്. ജമാഅത്തെ ഇസ്ലാമി യുടേയും മുജാഹിദിൻ്റെയും നിയന്ത്രണത്തിൽ ലീഗ് രാഷ്ട്രീയം മുന്നോട്ട് കൊണ്ട് പോകാനും കേരളീയ സുന്നി സമൂഹം നെഞ്ചോട് ചേർത്ത് വെക്കുന്ന പാണക്കാട് കുടുംബവുമായുള്ള ആത്മബന്ധത്തിൽ വിള്ളലുണ്ടാക്കാനുള്ള ജമാ അത്തെ ഇസ്ലാമിയുടെ ഗൂഡ പദ്ധതി നടപ്പിലാക്കാനുള്ള കഠിന പ്രയത്നത്തിലാണ് പി.എം.എ സലാമിൻ്റെ നേതൃത്വത്തിലുള്ള ലീഗ് നേതാക്കൾ.
പ്രമുഖ സുന്നി പണ്ഡിതനും ഉജ്ജ്വല പ്രഭാഷകനുമായ അബ്ദുന്നാസിർ മഅ്ദനി
ഫാസിസത്തിനെതിരെ ശബ്ദമുയർത്തി പൊതു രംഗത്തേക്ക് കടന്നു വന്നപ്പോൾ മഅദനിയെ ഭീകര വാദിയും തീവ്രവാദിയും ആക്കി മുദ്രകുത്താൻ മുന്നിൽ നിന്നത് ലീഗ് നേതാക്കൾ ആയിരുന്നു.ഇന്നും കഠിനമായ രോഗങ്ങളോട് മല്ലടിച്ചു കൊണ്ടിരിക്കുന്ന മഅ്ദനിയെ കുത്തി നോവിക്കുന്നത് മറന്ന് പോവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട് ലീഗ് നേതാക്കൾ.പാണക്കാട് സയ്യിദൻമാരും മുൻ മുഖ്യമന്ത്രിമാരുൾപ്പെടെ ഇന്ന് ജീവിച്ചിരിക്കുന്നവരും മരണപ്പെട്ടവരുമുൾപ്പെടെ യു ഡി എഫ് നേതാക്കൾ മഅ്ദനിയുമായി വേദി പങ്കിടുകയും രാഷ്ട്രീയ തിരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്.
2001 ൽ നിയസഭാ തിരഞ്ഞെടുപ്പിൽ പി.ഡി പി യുമായുണ്ടാക്കിയ തിരഞ്ഞെടുപ്പ് ധാരണയുടെ അടിസ്ഥാനത്തിൽ കുന്നമംഗലം കഴക്കൂട്ടം രണ്ട് നിയമസഭാ സീറ്റുകൾ പി.ഡി.പിക്ക് മത്സരിക്കാൻ നൽകിയത് പി.കെ കുഞ്ഞാലികുട്ടിയുടെ നേതൃത്വത്തിലായിരുന്നു. ഇത് നിഷേധിക്കാൻ കുഞ്ഞാലികുട്ടിയെ വെല്ലുവിളിക്കുകയാണെന്നും പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ് തിക്കോടി പറഞ്ഞു.
Story Highlights : Noushad Thikkodi criticize muslim league
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




