‘പരാതികള്‍ക്ക് പിന്നില്‍ പാര്‍ട്ടിക്ക് പുറത്ത് നിന്നുള്ള ഗൂഢാലോചന; പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം’; രാഹുല്‍ മാങ്കൂട്ടത്തില്‍
തനിക്ക് എതിരായ ബലാത്സംഗ പരാതികള്‍ക്ക് പിന്നില്‍ ഗൂഢാലോചനയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. പാര്‍ട്ടിക്ക് പുറത്തുനിന്നുള്ള ഗൂഢാലോചനയെന്നും പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമെന്നും ട്വന്റിഫോറിനോട് പറഞ്ഞു. അതിജീവിതമാരെ രാഹുല്‍ വെല്ലുവിളിച്ചു. മുഴുവന്‍ ചാറ്റുകള്‍ പുറത്തുവിടണമെന്നാണ് ആവശ്യം. ഒളിച്ചോടില്ലെന്നും കേസുകളെ സധൈര്യം നേരിടുമെന്നുമാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷമുള്ള ആദ്യ പ്രതികരണം. ( Rahul Mamkoottathil reacts)
ലൈംഗിക പീഡന പരാതിയില്‍ ജാമ്യം ലഭിച്ചത് പിന്നാലെ ആദ്യമായാണ് പ്രതികരണം. തനിക്കെതിരെ ഉണ്ടായ ആരോപണങ്ങളെല്ലാം വസ്തുതാ വിരുദ്ധമെന്നും പുറത്തുവരുന്നത് ചാറ്റുകളിലെ ചെറുഭാഗങ്ങള്‍ മാത്രമെന്നും പൂര്‍ണരൂപം പുറത്തുവിടണമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
പരാതികള്‍ക്ക് പിന്നില്‍ വലിയ ഗൂഢാലോചന ഉണ്ടെന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നത്. തന്നെ കുറിച്ചുള്ള കഥകള്‍ പ്രചരിപ്പിക്കുകയാണെന്നും ആരോപിച്ചു.. ഇന്നത്തെ ദിവസം വരെ ഏതെങ്കിലുമൊരു സ്ത്രീയെ അവരുടെ അനുവാദമോ താത്പര്യമോ ഇല്ലാതെ ഒരു ഷേക്ക് ഹാന്‍ഡ് പോലും കൊടുത്തിട്ടില്ല. അത്തരം ധാര്‍മികതകളൊക്കെ വച്ച് പുലര്‍ത്തുന്നു. ഈ കേസുകളുമായി ബന്ധപ്പെട്ട് ജയിലില്‍ പോകില്ലെന്ന് ഉറപ്പിച്ചിരുന്നു. തെറ്റ് ചെയ്തിട്ടില്ല എന്ന് ബോധ്യമുണ്ട്. ജയിലില്‍ കിടത്തിയേ അടങ്ങൂ എന്ന് സര്‍ക്കാര്‍ തീരുമാനിച്ചത് കൊണ്ടാണ് മൂന്നാമത്തെ പരാതി ഉണ്ടായത് – രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
Read Also: കരസേന മുൻ മേധാവി നരവനയുടെ പുസ്തകത്തെ ചൊല്ലി ലോക്സഭയിൽ വാക്പോര്; ഭരണ -പ്രതിപക്ഷ ബഹളം
റിനി ആന്‍ ജോര്‍ജാണ് തനിക്കെതിരെ ആദ്യമായി ആരോപണം ഉന്നയിക്കുന്നത്. അവരെ പരിചയപ്പെട്ട് 24 മണിക്കൂറിന് ശേഷം അപമദ്യാദയായി പെരുമാറി എന്നാണ് പറയുന്നത്. പരിചയപ്പെട്ട് 24 മണിക്കൂറിന് ശേഷം റിനിയെ ഹോട്ടലിലേക്ക് വിളിച്ചിട്ടുണ്ടോ. ഉണ്ടെങ്കില്‍ റിനിയുടെ മറുപടി എന്തായിരുന്നു. അതുകൂടി പബ്ലിക് ഡൊമെയ്‌നില്‍ വച്ചോളൂ – രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. പരാതി പറഞ്ഞയാളുകളില്‍ തന്നെ ഏറ്റവും ഞെട്ടിച്ചത് എം എ ഷഹനാസാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. അടുത്ത സുഹൃത്തെന്ന് കരുതിയ ആളാണ്. കര്‍ഷക സമരത്തിന്റെ സമയത്ത് മോശമായി പെരുമാറിയെന്നും ഷഹനാസ് ചുട്ട മറുപടി തന്നു എന്നുമാണ് പറയുന്നത്. ഈ മറുപടി ഷഹനാസ് പുറത്ത് വിടട്ടേ. എനിക്ക് അറിയുന്ന ഷഹനാസ് ഞാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ആകാന്‍ ആഗ്രഹിച്ചയാളാണ്. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ആയതിന് ശേഷം അഭിനന്ദിച്ചയാളാണ്. ഉപദേശങ്ങള്‍ തന്നയാളാണ്. പാലക്കാട് മത്സരിക്കണമെന്ന് എന്നോട് ഇങ്ങോട്ട് പറഞ്ഞ സുഹൃത്താണ്. ഈ വിഷയങ്ങളുണ്ടായി ഓഗസ്റ്റ് മാസത്തിന് ശേഷം മാനനഷ്ടത്തിന് കേസ് കൊടുക്കണമെന്ന് പറഞ്ഞയാളാണ് – രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
സാമ്പത്തിക ചൂഷണം നടത്തിയെന്ന മൂന്നാം കേസിലെ അതിജീവിതയുടെ പരാതിയും രാഹുല്‍ മാങ്കൂട്ടത്തില്‍ തള്ളി. ഫ്‌ളാറ്റ് വാങ്ങിത്തരാന്‍ ആവശ്യപ്പെട്ടിട്ടില്ല. ചെരുപ്പ് വാങ്ങിതന്നുവെന്ന ആരോപണവും വസ്തുതാവിരുദ്ധം. മെസേജുകള്‍ മുഴുവന്‍ പുറത്തുവിടണമെന്നും ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് നിങ്ങള്‍ പുറത്ത് വിട്ട ചാറ്റിലെ അഞ്ച് മെസേജുകള്‍ മുകളിലേക്കും അഞ്ച് മെസേജുള്‍ താഴോട്ടും പുറത്ത് വിടാന്‍ തയാറുണ്ടോ? – രാഹുല്‍ ചോദിച്ചു.
വി ഡി സതീശനോട് ഇതുവരെ സംസാരിച്ചിട്ടില്ലെന്നും രാഹുല്‍ പറഞ്ഞു. വി ഡി സതീശനെ കാണാന്‍ ശ്രമിച്ചിട്ടില്ല, നടപടിക്ക് മുന്‍പ് സതീശന്‍ തന്നെ കേള്‍ക്കാത്തതില്‍ സങ്കടമുണ്ടെന്നും രാഹുല്‍ പറഞ്ഞു. എന്റെ വിഷയമുണ്ടായതിന് ശേഷം ആദ്യമായൊരു മാര്‍ച്ച് നടക്കുന്നത് വിഡി സതീശന്റെ ഓഫീസിലേക്കാണ്. വിഡി സതീശന്‍ എന്നെ സംരക്ഷിക്കുന്നു എന്നായിരുന്നു ആരോപണം. അദ്ദേഹത്തിന് എന്തെങ്കിലും ബോധ്യങ്ങളുണ്ടെങ്കില്‍ സംസാരിക്കാനും എന്റെ ഭാഗം പറയാനും തയാറാണ്. അങ്ങനെ ഒരു സംസാരം ഉണ്ടായിട്ടില്ല. എനിക്കെതിരെ ഗൂഢാലോചന കോണ്‍ഗ്രസിന് പുറത്ത് നിന്നായിരിക്കുമല്ലോ കൂടുതല്‍ നടക്കുക – രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
Story Highlights : There is a conspiracy from outside the party behind the complaints, Rahul Mamkoottathil reacts
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




