Advertisement

മുട്ടില്‍ മരംമുറി കേസ്: തടികള്‍ സര്‍ക്കാരിന്റേതല്ലെന്ന് തെളിയിക്കാന്‍ ഒരു കീറക്കടലാസ് പോലും പ്രതികള്‍ക്ക് ഹാജരാക്കാനായില്ലെന്ന് കോടതി

February 5, 2026
Google News 2 minutes Read
details of court order in muttil tree felling

മുട്ടില്‍ മരംമുറി കേസില്‍ പ്രതികളുടെ അപ്പീല്‍ തള്ളിയ കോടതി വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്. ഈട്ടിത്തടികള്‍ കണ്ടുകെട്ടിയ ഡിഎഫ്ഒയുടെ നടപടി നിയമപരമെന്നാണ് കോടതി നിരീക്ഷിച്ചിരിക്കുന്നത്. തടികള്‍ സര്‍ക്കാരിന്റേതല്ലെന്ന് തെളിയിക്കാന്‍ ഒരു കീറക്കടലാസ് പോലും ഹാജരാക്കാന്‍ പ്രതികള്‍ക്ക് സാധിച്ചില്ലെന്നാണ് വിധിയിലുള്ളത്. വയനാട് അഡീഷണല്‍ ജില്ലാ കോടതിയുടെ ഉത്തരവിന്റെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ( details of court order in muttil tree felling)

തടികള്‍ കണ്ടു കെട്ടിയതിനെതിരെ പ്രതികള്‍ നല്‍കിയ അപ്പീല്‍ വയനാട് അഡീഷനല്‍ ജില്ലാ കോടതി തള്ളിയിരുന്നു. ഇതിന്റെ വിശദാംശങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പ്രതികളുടെ വാദങ്ങളൊന്നും നില നില്‍ക്കില്ലെന്ന് ഉത്തരവില്‍ കോടതി പറയുന്നു. ഈട്ടിത്തടികള്‍ കണ്ടു കെട്ടിയ ഡിഎഫ്ഒയുടെ നടപടി നിയമപരമെന്ന് കോടതി അടിവരയിടുന്നു. തടികള്‍ സര്‍ക്കാറിന്റെതല്ലെന്ന് തെളിയിക്കാന്‍ ഒരു കീറക്കടലാസ് പോലും ഹാജരാക്കാന്‍ പ്രതികള്‍ക്ക് കഴിഞ്ഞില്ല. തടിക്കച്ചവടത്തിന് ലൈസന്‍സ് ഉണ്ടെന്ന വാദവും പ്രതികള്‍ക്ക് തെളിയിക്കാനായില്ല. നിലവിലുള്ള നിയമങ്ങള്‍ സര്‍ക്കാര്‍ ഉത്തരവുകളും സര്‍ക്കുലറുകളും കൊണ്ട് മറികടക്കാനാവില്ലെന്നും കോടതി നിരീക്ഷിക്കുന്നു. വന സമ്പത്ത് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ഉത്തരവില്‍ കോടതി എടുത്തുപറഞ്ഞു.

Read Also: രാഹുല്‍ ഗാന്ധിയെ ‘ബാലന്‍’ എന്ന് പരിഹസിച്ച് നദ്ദ; പാര്‍ലമെന്റില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം; നന്ദിപ്രമേയ ചര്‍ച്ചയിന്‍മേലുള്ള പ്രധാനമന്ത്രിയുടെ മറുപടി വൈകിട്ട്

ഏറെ കോളിളക്കം സൃഷ്ടിച്ച മുട്ടില്‍ ഈട്ടിക്കൊള്ളക്കേസിലെ നിര്‍ണ്ണായക വിധിയാണ് വയനാട് ജില്ലാ കോടതിയുടേത്. 10കോടിയിലധികം രൂപ വിലമതിക്കുന്ന 120 ഈട്ടിത്തടികള്‍ കണ്ടുകെട്ടിയ നടപടിക്കെതിരെ പ്രതികളായ ആന്റോ അഗസ്റ്റില്‍, റോജി അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍ എന്നിവര്‍ നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് വനംവകുപ്പിന്റെ നടപടി കോടതി ശരിവച്ചത്. ജില്ലാ ജഡ്ജി വി മൃദുലയുടേതാണ് ഉത്തരവ്.

ഉപാധികളോടെ പട്ടയംലഭിച്ച ഭൂമിയിലെ ചന്ദനമൊഴികെയുള്ള മരങ്ങള്‍ മുറിക്കാന്‍ 2020 ഒക്ടോബറിലാണ് റവന്യൂവകുപ്പ് ഉത്തരവിറക്കിയത്. 1960ന് ശേഷം നട്ടുവളര്‍ത്തിയതും സ്വയംകിളിര്‍ത്തതുമായ ചന്ദനമൊഴികെയുള്ള മരങ്ങള്‍ മുറിക്കാനായിരുന്നു വിവാദ ഉത്തരവിറങ്ങിയത്. ഉത്തരവിന്റെ മറവില്‍ വ്യാപകമായി ഈട്ടിക്കൊള്ള നടന്നതോടെ 2021 ഫെബ്രുവരിയില്‍ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചു. ഇതിനകം 100 മുതല്‍ 250 വര്‍ഷം പഴക്കമുള്ള ഈട്ടി മരങ്ങള്‍ക്ക് മേല്‍ കോടാലി പതിച്ചു. വനംവകുപ്പ് 41 കേസുകള്‍ ചുമത്തിയിരുന്നു. വനം, പൊലീസ്, റവന്യൂ വകുപ്പുകള്‍ 120 ലധികം കേസുകളെടുത്തു. പലകേസുകളിലും കുറ്റപത്രം സമര്‍പ്പിക്കുന്ന നടപടി തുടരുന്നുമുണ്ട്. ജില്ല ഗവ പ്ലീഡര്‍ അഡ്വ ജയപ്രമോദാണ് കേസില്‍ ഹാജരായത്.

Story Highlights : details of court order in muttil tree felling

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here