പ്രധാനമന്ത്രി ലോക്‌സഭയില്‍ സംസാരിക്കാത്തതിനെതിരെ സ്പീക്കര്‍ക്ക് കത്ത് അയച്ച് കെസി വേണുഗോപാല്‍
പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭയില്‍ സംസാരിക്കാത്തതിനെതിരെ സ്പീക്കര്‍ക്ക് കത്ത് അയച്ച് കെസി വേണുഗോപാല്‍. ലോക്‌സഭയില്‍ പ്രധാനമന്ത്രി സംസാരിക്കുന്നത് ഒഴിവാക്കിയതില്‍ രാജ്യം മുഴുവന്‍ ഞെട്ടി എന്നും കെ.സി വേണുഗോപാല്‍ വ്യക്തമാക്കി.
അസാധാരണ സംഭവങ്ങള്‍ക്കാണ് പാര്‍ലമെന്റ് വേദിയായത്. പ്രധാനമന്ത്രിയുടെ മറുപടിയില്ലാതെയാണ് നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയം ലോക്‌സഭ ഇന്ന് പാസാക്കിയത്. പ്രധാനമന്ത്രി പ്രസംഗിച്ചാല്‍ ആക്രമിക്കാന്‍ ചിലര്‍ തീരുമാനിച്ചിരുന്നെന്നാണ് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടെ പ്രതികരണം. ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ ചൂടുപിടിച്ച വാക്‌പോരിന് ഇന്ന് രാജ്യസഭ വേദിയായി. പിന്നീട് രാജ്യസഭയില്‍ പ്രതിപക്ഷ ബഹളത്തിനിടെ പ്രധാനമന്ത്രി സംസാരിച്ചു.
ഇന്നലെ വൈകിട്ട് അഞ്ച് മണിക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്‌സഭയില്‍ സംസാരിക്കേണ്ടിയിരുന്നത്. ഇതിന് തൊട്ടുമുമ്പ് പ്രതിപക്ഷത്തെ വനിതാ എംപിമാര്‍ പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിന് സമീപം നടത്തിയ പ്രതിഷേധം ചൂണ്ടിക്കാട്ടിയാണ് ഇന്ന് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലയുടെ ഗുരുതര ആരോപണം. പ്രധാനമന്ത്രി പ്രസംഗിച്ചാല്‍ ആക്രമിക്കാന്‍ ചിലര്‍ തീരുമാനിച്ചിരുന്നെന്നാണ് സ്പീക്കര്‍ ആരോപിച്ചത്.
അംഗങ്ങള്‍ പ്രധാനമന്ത്രിയുടെ കസേരയിലേക്ക് പാഞ്ഞെടുത്തത് എങ്ങനെയെന്ന് എല്ലാവരും കണ്ടു. അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് എനിക്ക് വിവരം ലഭിച്ചു. അങ്ങനെ ഉണ്ടാകാതിരിക്കാന്‍ സഭയിലേക്ക് വരരുതെന്ന് ഞാന്‍ പ്രധാനമന്ത്രിയോട് നിര്‍ദേശിച്ചു – ഓം ബിര്‍ള പറഞ്ഞു.
2004ന് ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രിയുടെ മറുപടിയില്ലാതെ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയം ലോക്‌സഭ പാസാക്കിയത്. എന്നാല്‍ സ്പീക്കര്‍ക്ക് പിന്നില്‍ പ്രധാനമന്ത്രി ഒളിച്ചിരിക്കുകയാണെന്നായിരുന്നു. കോണ്‍ഗ്രസിന്റെ കടുത്ത വിമര്‍ശനം. പ്രധാനമന്ത്രിയ്ക്ക് സഭയിലേക്ക് വരാനുള്ള ധൈര്യമില്ല. മൂന്ന് വനിതാ അംഗങ്ങള്‍ കസേര വളഞ്ഞെന്ന പേര് പറഞ്ഞാണിത്. എന്ത് അസംബന്ധമാണിത് – എന്നെല്ലാമായിരുന്നു വിമര്‍ശനം.
ഇന്ന് ലോക്‌സഭ സമ്മേളിച്ച് ഒരു മിനുട്ട് തികയും മുന്നേ പ്രതിപക്ഷ പ്രതിഷേധത്തില്‍ നടപടികള്‍ തടസപ്പെട്ടു. പിന്നെയും മൂന്ന് വട്ടം സഭ ചേര്‍ന്നെങ്കിലും പ്രതിഷേധം തുടര്‍ന്നു.
ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയെ പ്രസംഗിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോണ്‍ഗ്രസ് അംഗങ്ങളുടെ പ്രതിഷേധം. ഇക്കാര്യം രാജ്യസഭയിലും കോണ്‍ഗ്രസ് ഉന്നയിച്ചു. ഭരണപക്ഷം മോദിയുടെ കരാര്‍ തൊഴിലാളികള്‍ എന്നും,ആള്‍ക്കൂട്ട മര്‍ദ്ദനത്തെയും ബലാത്സംഗത്തെയും പിന്തുണയ്ക്കുന്നവരെന്നും മല്ലികാര്‍ജുന്‍ ഖര്‍ഗെ വിമര്‍ശിച്ചുയ. പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈവെട്ടിയ സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു ധനമന്ത്രി നിര്‍മല സീതാരാമന്റെ മറുപടി.
Story Highlights : KC Venugopal writes to Speaker against PM not speaking in Lok Sabha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




