കിളിമാനൂരില്‍ വീട്ടമ്മയെ വെട്ടിപ്പരുക്കേല്‍പ്പിച്ച സംഭവം; പ്രതിയായ അമ്മാവന്‍ അറസ്റ്റില്‍
തിരുവനന്തപുരം കിളിമാനൂരില്‍ വീട്ടമ്മയെ വെട്ടിപ്പരുക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. പരിക്കേറ്റ യുവതിയുടെ അമ്മാവന്‍ മണിക്കുട്ടനാണ് കിളിമാനൂര്‍ പൊലീസിന്റെ പിടിയിലായത്. സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.
സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് യുവതിയും പ്രതിയായ മണിക്കുട്ടനും തമ്മില്‍ തര്‍ക്കമുണ്ടാകാറുണ്ട്. ഇന്നലെയുണ്ടായ തര്‍ക്കത്തിന്റെ ഒടുവിലാണ് ക്രൂര കൊലപാതക ശ്രമം. വീട്ടില്‍ ഉണ്ടായിരുന്ന വെട്ടുകത്തികൊണ്ടായിരുന്നു ക്രൂരമായ അക്രമണം. പ്രതിയുടെ സഹോദരിയുടെ മകളും അയല്‍വാസിയുമാണ് പരുക്കേറ്റ സിന്ധു. ആക്രമണം തടയാന്‍ ശ്രമിക്കവേ യുവതിയുടെ ഇരു കൈകള്‍ക്കും ഗുരുതരമായി പരുക്കേറ്റു.
മകളെ സ്‌കൂളില്‍ എത്തിച്ചശേഷം തിരിച്ചുവന്ന സിന്ധുവിനെ സ്‌കൂട്ടറില്‍ വെച്ച് തന്നെയാണ് വെട്ടിപ്പരിക്കേല്‍പ്പിക്കുന്നത്.സംഭവത്തിനുശേഷം പ്രതി ഒളിവില്‍ കഴിയവേയാണ് കിളിമാനൂര്‍ പൊലീസിന്റെ പിടിയിലായത്. പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട പ്രശ്‌നം മാത്രമാണ് ഇരുവരും തമ്മില്‍ ഉണ്ടായിരുന്നത് എന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം . പ്രതിയെ വിശദമായി ചോദ്യം ചെയ്തതിനു ശേഷം കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്ന് കിളിമാനൂര്‍ പൊലീസ് അറിയിക്കുന്നു. അതേസമയം, തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കഴിയുന്ന യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
Story Highlights : Housewife hacked to death in Kilimanoor; Accused arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




