സർക്കാർ ഉദ്യോഗസ്ഥയുടെ വീട്ടിൽ ഒളി കാമറ വച്ച് സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണി; മൂന്ന് പേർ പിടിയിൽ
കർണാടകയിൽ സർക്കാർ ഉദ്യോഗസ്ഥയുടെ വീട്ടിൽ ഒളി കാമറ വച്ച് സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയ മൂന്ന് പേർ പിടിയിൽ.
ബെലഗാവിയിലാണ് സംഭവം. സ്വകാര്യ ദൃശ്യങ്ങൾ യൂ ട്യൂബിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 50 ലക്ഷം രൂപയാണ് പ്രതികൾ ആവശ്യപ്പെട്ടത്. ഉദ്യോഗസ്ഥയുടെ പരാതിയിലാണ് പൊലിസ് നടപടി.
വീട്ട് ജോലിക്കാരിയുടെ സഹായത്തോടെയാണ് ഉദ്യോഗസ്ഥയുടെ വീട്ടിൽ പ്രതികൾ കയറിയത്. ആരും വീട്ടിലില്ലാത്ത സമയത്ത് കയറിയ പ്രതികൾ ബൾബ് ഹോൾഡറിലും മറ്റുമായി കാമറകൾ സ്ഥാപിച്ചു. പകർത്തിയ സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തി. അൻപത് ലക്ഷം രൂപ നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിയ്ക്കുമെന്നായിരുന്നു ഭീഷണി. തുടർന്നാണ് ഉദ്യോഗസ്ഥ, ബെലഗാവി സിറ്റി പൊലിസ് സ്റ്റേഷനിൽ പരാതി നൽകിയത്.
പണം കൈമാറാനെന്ന വ്യജേന വിളിച്ച് വരുത്തിയാണ് പൊലിസ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഗോകക് സ്വദേശികളായ സമീർ നിസാർ അഹമ്മദ് ഷെയ്ഖ്, അബ്ദുൽറഷീദ് നസീർഅഹമ്മദ് മകന്ദാർ, മുഹമ്മദ് ദിലാവർ എന്നിവരാണ് പിടിയിലായത്. പ്രതികളിൽ നിന്നും മൊബൈൽ ഫോണുകൾ, പെൻഡ്രൈവുകൾ, മെമ്മറി കാർഡുകൾ, ഹിഡൻ ക്യാമറ ഹോൾഡറുകൾ എന്നിവയും കാറും പിടിച്ചെടുത്തു. പ്രതികൾ മുൻപും സമാന കുറ്റകൃത്യം ചെയ്തിട്ടുണ്ടോ എന്നും പൊലിസ് അന്വേഷിച്ച് വരികയാണ്.
Story Highlights : Three arrested for threatening government official by installing hidden camera in house
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




