‘പാലക്കാട് സന്ദീപ് വാര്യരുടെ പേര് അടക്കം പരിഗണനയിലുണ്ട്, അപ്രതീക്ഷിതമായ പലതും പാലക്കാട് സിപിഐഎമ്മിൽ സംഭവിക്കും’; വി കെ ശ്രീകണ്ഠൻ എംപി
മലമ്പുഴയില്‍ വി എസ് അച്യുതാനന്ദന്റെ മുൻ പേഴ്‌സണൽ അസിസ്റ്റന്റായിരുന്ന എ. സുരേഷ് സ്ഥാനാർത്ഥിയായി എത്തിയാൽ ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് വി കെ ശ്രീകണ്ഠൻ എംപി. അന്തിമ തീരുമാനം എടുക്കേണ്ടത് സ്ക്രീനിംഗ് കമ്മിറ്റി.
പാലക്കാട് ഊർജ്ജസ്വലനായ സ്ഥാനാർഥി വരും. പാലക്കാട് സന്ദീപ് വാര്യരുടെ പേര് അടക്കം പരിഗണനയിലുണ്ട്. അപ്രതീക്ഷിതമായ പലതും പാലക്കാട് ജില്ലയിൽ സിപിഐഎമ്മിൽ സംഭവിക്കുമെന്നും വി കെ ശ്രീകണ്ഠൻ എംപി വ്യക്തമാക്കി.
എ സുരേഷിനെ മത്സരിപ്പിക്കാനുള്ള കോൺഗ്രസ് നീക്കത്തിൽ പ്രതികരിച്ച് ഡിസിസി നേതൃത്വം രംഗത്തെത്തി. സുരേഷിനെ മത്സരിപ്പിക്കാനുള്ള നീക്കം സംബന്ധിച്ച് ഡിസിസിയോട് കെപിസിസി നേതൃത്വം അഭിപ്രായം തേടിയിട്ടില്ലെന്ന് പാലക്കാട് ജില്ലാ അധ്യക്ഷൻ എ തങ്കപ്പൻ പറഞ്ഞു.
സുരേഷിനെ മത്സരിപ്പിക്കുന്നതിൽ എതിർപ്പില്ല. പാർട്ടിയിലേക്ക് വരുന്ന എല്ലാവരെയും സ്വീകരിക്കും. സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നത് കെപിസിസിയാണ്. എ സുരേഷ് അടക്കമുള്ളവർ പാർട്ടിയിൽ വന്നാൽ സ്വീകരിക്കുമെന്നും എ തങ്കപ്പൻ പറഞ്ഞു.
വി എസിന്റെ മണ്ഡലമായിരുന്ന മലമ്പുഴയിൽ സുരേഷിനെ മത്സരിപ്പിക്കാൻ കോൺഗ്രസ് നീക്കം നടത്തുന്നതായും ഇത് സംബന്ധിച്ച് കോൺഗ്രസ് നേതൃത്വം സുരേഷിനെ സമീപിച്ചുവെന്നുമായിരുന്നു വിവരം. സിപിഐഎമ്മിന് ശക്തമായ വേരോട്ടമുള്ള മലമ്പുഴയിൽ സുരേഷ് മത്സരിച്ചാൽ വിജയിക്കുമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ.
അതേസമയം കോൺഗ്രസ് നേതാക്കൾ തന്നെ സമീപിച്ചിരുന്നുവെന്ന് സുരേഷ് സ്ഥിരീകരിച്ചു. സംസ്ഥാന നേതാക്കളാണ് തന്നെ സമീപിച്ചതെന്നും എന്നാൽ മത്സരിക്കുന്ന കാര്യത്തിൽ താൻ ഉറപ്പ് നൽകിയിട്ടില്ലെന്നും സുരേഷ് പറഞ്ഞു.
Story Highlights : v k sreekandan says sandeep varier will compete in palakkad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




