ആദ്യ ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം
ആദ്യ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. പതിനാറാം തീയതി അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണമെന്നും കോടതി നിർദേശം. ജസ്റ്റിസ് കൗസർ എടപഗത്തിന്റെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. മൊബൈൽ ഫോൺ കൊടുക്കണമെന്ന് ഹൈക്കോടതി നിർദേശം.
രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ മൂന്ന് ദിവസം ചോദ്യം ചെയ്യപ്പെടണം, ആ കാലയളവിൽ കസ്റ്റഡിയിൽ ഉള്ളതായി കണക്കാക്കണം, വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കണം, പാസ്‌പോർട്ട് സമർപ്പിക്കണം, കേരളം വിട്ടുപോകരുത്, ഓരോ രണ്ടാമത്തെ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പാകെ ഹാജരാകണം, സാക്ഷികളെ ബന്ധപ്പെടാനോ ഭീഷണിപ്പെടുത്താനോ ശ്രമിക്കരുത്, ജാമ്യത്തിലായിരിക്കുമ്പോൾ ഒരു കുറ്റകൃത്യവും ചെയ്യരുത്, അറസ്റ്റ് രേഖപ്പെടുത്തണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന് തോന്നിയാൽ അറസ്റ്റ് ചെയ്ത ശേഷം അദ്ദേഹത്തെ വിട്ടയക്കണം എന്നിവയാണ് ജാമ്യ വ്യവസ്ഥകൾ.
കേസ് രാഷ്ട്രീയപ്രേരിതമെന്ന് രാഹുൽ കോടതിയിൽ വാദിച്ചിരുന്നു. ജാമ്യം അനുവദിക്കരുത് എന്നാണ് അതിജീവിതയും പ്രോസിക്യൂഷനും സ്വീകരിച്ച നിലപാട്. നേരത്തെ രണ്ട് കേസുകളിൽ രാഹുലിന് ജാമ്യം ലഭിച്ചിരുന്നു. എന്നാൽ യുവതിയുടെ മൊഴി പരിശോധിക്കുമ്പോൾ ബലാത്സംഗം നടന്നതായി കണക്കാക്കാൻ ആകില്ലെന്ന് കോടതി വിലയിരുത്തിയിരുന്നു.
വിവാഹിതയായ യുവതി മറ്റൊരു ബന്ധത്തിൽ ഏർപ്പെടുന്നത് നിയമപരമായും ധാർമികമായും തെറ്റല്ല എന്നതിനാൽ എങ്ങനെ പ്രതിക്ക് ജാമ്യം നിഷേധിക്കാനാകുമെന്ന് കോടതി ചോദിച്ചിരുന്നു.
Story Highlights : Bail granted for Rahul Mamkootathil in First Rape case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




