‘കുഞ്ഞുങ്ങളുടെ ജീവനാണെന്ന് അറിഞ്ഞപ്പോള്‍ ഒന്നും നോക്കിയില്ല പിന്നെ, പൊലീസും ജനങ്ങളും അത്രയേറെ സഹകരിച്ചു’; ആംബുലന്‍സ് ഡ്രൈവര്‍
പത്ത് മാസം പ്രായമായ ആലിന്റെ അവയവങ്ങളും വഹിച്ച് എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ കാര്യമായ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നില്ലെന്ന് ആംബുലന്‍സ് ഡ്രൈവര്‍ മാള സ്വദേശി ജൈനേഷ്. ആളുകളുടേയും പൊലീസിന്റേയും സഹകരണം എടുത്ത് പറയേണ്ടതാണെന്നും ദൗത്യം കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയാണെന്ന് അറിഞ്ഞപ്പോള്‍ പിന്നൊന്നും ചിന്തിച്ചില്ലെന്നും ജൈനേഷ് പറഞ്ഞു. ശസ്ത്രക്രിയകള്‍ നന്നായി നടക്കട്ടേയെന്ന പ്രാര്‍ഥന മാത്രമേയുള്ളൂവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മുമ്പും ഇത്തരം ചില ദൗത്യങ്ങളുടെ ഭാഗമായിട്ടുണ്ട്. തടസങ്ങളൊന്നും ഉണ്ടാകാതിരുന്നതിന് ദൈവത്തോട് നന്ദി പറയുന്നുവെന്നും ജൈനേഷ് കൂട്ടിച്ചേര്‍ത്തു. (alin organ transplant ambulance driver response)
മൂന്നേകാല്‍ മണിക്കൂറുകള്‍ കൊണ്ടാണ് അവയവങ്ങള്‍ എറണാകുളത്തുനിന്ന് തിരുവനന്തപുരത്ത് എത്തിച്ചത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ദാതാവായ ആലിനിലൂടെ 4 പേര്‍ക്കാണ് പുതുജീവന്‍ ലഭിക്കുക. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് കൈമാറിയ ആലിന്റെ ഭൗതിക ശരീരത്തിന് ആദരം അര്‍പ്പിച്ച ശേഷമാണ് ആശുപത്രി അധികൃതര്‍ ബന്ധുക്കള്‍ക്ക് കൈമാറിയത്.
Read Also: അനോമിയുടെ വിജയത്തിനൊപ്പം മെഗാസ്റ്റാറും കംപ്ലീറ്റ് ആക്ടറും, അനോമി സക്സസ്സ് ടീസർ പുറത്തിറങ്ങി
പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ പിതാവ് അരുണിനും മാതാവ് ഷെറിനും ഉറ്റവര്‍ക്കുമേറ്റ വേദനയ്‌ക്കൊപ്പം നില്‍ക്കുകയും ആ കുടുംബത്തിന്റെ തീരുമാനത്തിന് നന്ദി പറയുകയും ചെയ്യുകയാണ് മലയാളക്കര. കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കുതിക്കുന്ന ആംബുലന്‍സിന് വേഗം ചോരാതിരിക്കാന്‍ ഈ നാട് ഒട്ടാകെ വഴിയൊരുക്കി. ഹൃദയത്തിന്റെ വാല്‍വും കരളും വൃക്കകളും തന്നോളം പോകുന്നവര്‍ക്ക് സമ്മാനിക്കാന്‍ തിരുവനന്തപുരം വരെ നീളുന്ന യാത്രയാണ് ഇന്ന് രാത്രിയോടെ നടന്നത്. കണ്ണുകളിലൂടെ ഇനിയും കാഴ്ചകള്‍ കാണട്ടെ എന്ന് അവളുടെ മാതാപിതാക്കള്‍ നുറുങ്ങുന്ന വേദനയിലും തീരുമാനമെടുക്കുകയായിരുന്നു.
കിംസ് ആശുപത്രിയിലെ ഡോക്ടര്‍ വര്‍ഗീസ് എല്‍ദോയുടെ നേതൃത്വത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ 7 മണിയോടെ കൊച്ചിയില്‍ നിന്ന് പുറപ്പെട്ടു, പോലീസ് യാത്രയ്ക്ക് അകമ്പടിയേകി. കഴിഞ്ഞ അഞ്ചാം തീയതിയാണ് മാതാവിനോടൊപ്പം സഞ്ചരിക്കുകയായിരുന്ന 10 മാസം പ്രായമുള്ള കുഞ്ഞ് അപകടത്തില്‍പ്പെടുന്നത്. തുടര്‍ ചികിത്സയില്‍ ഫലം കാണാതെ വന്നതോടെ മസ്തിഷ്‌കമരണം സംഭവിച്ച ആലിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. സര്‍ക്കാര്‍ സംവിധാനത്തിന് പുറമേ നാട്ടുകാരും വഴിയൊരുക്കിയതോടെ മൂന്നര മണിക്കൂര്‍ക്കൊണ്ട് തലസ്ഥാനത്ത്. ഇന്‍ക്വിസ് നടപടികള്‍ പൂര്‍ത്തിയാക്കിയ ഭൗതികശരീരം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ആലിന്റെ ഭൗതികശരീരം കൈമാറുന്നതിനു മുമ്പ് ആശുപത്രി അധികൃതരുടെ ഗാര്‍ഡ് ഓഫ് ഓണര്‍. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ശനിയാഴ്ച ആലിന്റെ ഭൗതികശരീരം ബന്ധുക്കള്‍ക്ക് കൈമാറും.
Story Highlights : alin organ transplant ambulance driver response
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




