‘ആലിന്‍ കാരണം എന്റെ കുഞ്ഞ് ജീവിക്കും, എന്റെ കുഞ്ഞിലൂടെ ആലിനും ജീവിക്കും’; കരള്‍ സ്വീകരിക്കുന്ന ഡ്രിയയുടെ പിതാവ്
അപകടത്തില്‍ ജീവന്‍ പൊലിഞ്ഞ പത്ത് മാസം പ്രായമുള്ള ആലിന്‍ ഷെറിന്‍ എബ്രഹാമിനോടുള്ള തീര്‍ത്താല്‍ തീരാത്ത കടപ്പാട് അറിയിച്ച് ആലിന്റെ കരള്‍ സ്വീകരിക്കുന്ന കുട്ടിയുടെ പിതാവ്. ആറ് മാസം പ്രായമുള്ള ഡ്രിയ എന്ന കുട്ടിയ്ക്കാണ് കുഞ്ഞ് ആലിന്റെ കരള്‍ പുതുജീവനേകുക. കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയാകുന്ന ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞാകുകയാണ് ഡ്രിയയും. ഡ്രിയയുടെ ശസ്ത്രക്രിയയ്ക്ക് സുമനസുകളുടെ സഹായം തേടി ഒരു മാസം മുമ്പ് ട്വന്റിഫോര്‍ വാര്‍ത്ത ചെയ്തിരുന്നു. നെയ്യാറ്റിന്‍കര സ്വദേശിയായ ഡ്രിയയുടെ കരള്‍ മാറ്റ ശസ്ത്രക്രിയ കിംസ് ആശുപത്രിയിലാണ് നടക്കുക. ( alin organ transplant driya’s father response)
സന്തോഷവും ദുഃഖവും ഒരുപോലെ തോന്നുന്ന അവസ്ഥയാണ് തനിക്കിപ്പോള്‍ എന്ന് ഡ്രിയയുടെ പിതാവ് ബൈജു കുമാര്‍ പറഞ്ഞു. ‘ആലിന്റെ മാതാപിതാക്കള്‍ ആ കുഞ്ഞിന്റെ ജീവന് വേണ്ടി എത്ര കൊതിച്ചിട്ടുണ്ടാകും. പക്ഷേ കുഞ്ഞ് പോയി. എനിക്കതില്‍ വിഷമമുണ്ട്. ഇപ്പോള്‍ എന്റെ കുഞ്ഞിന് ആലിനിലൂടെ ജീവിതം കിട്ടുന്നു. ആ കുഞ്ഞിലൂടെ എന്റെ മകളും ജീവിക്കും. എന്റെ മകളിലൂടെ ആലിനും ജീവിക്കും. ബൈജു കുമാര്‍പറഞ്ഞു. ഡ്രിയയ്ക്ക് ഒന്നരമാസം പ്രായമുള്ളപ്പോഴാണ് കരള്‍ രോഗമുള്ളതായി കണ്ടെത്തുന്നത്. ഇന്ന് ഉച്ചയ്ക്കാണ് കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്കുള്ള അറിയിപ്പ് ആശുപത്രിയില്‍ നിന്ന് ലഭിച്ചതെന്നും ഇന്ന് തന്നെ ശസ്ത്രക്രിയ നടത്തുമെന്നാണ് വിവരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Also: ആലിന്റെ അവയവങ്ങളുമായി ആംബുലന്‍സ് തിരുവനന്തപുരത്തേക്ക്; നമ്മുക്ക് വഴിയൊരുക്കാം; യാത്ര കോട്ടയം വഴി
ഡ്രിയയെക്കൂടാതെ മറ്റ് നാലോളം കുരുന്നുകളുടെ ജീവിതത്തിലും കുഞ്ഞ് ആലിന്‍ വെളിച്ചം പകരും. രണ്ട് വൃക്കകള്‍ തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലെ പീഡിയാട്രിക് നെഫ്രോളജി വാര്‍ഡില്‍ ചികിത്സയിലുള്ള പത്തുവയസുള്ള കുട്ടിക്ക് നല്‍കും. ഹൃദയ വാള്‍വ് തിരുവനന്തപുരം ശ്രീചിത്രയില്‍ ചികിത്സയിലുള്ള കുട്ടിക്ക് നല്‍കും. നേത്രപടലങ്ങള്‍ കൊച്ചി അമൃതയിലേക്ക് കൊണ്ടുപോകും.
ഫെബ്രുവരി അഞ്ചാം തിയതി തിരുവല്ലയില്‍ നിന്ന് കോട്ടയത്തേക്ക് പോകുംവഴിയാണ് ആലിന്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. നിരവധി ആശുപത്രികളില്‍ ചികിത്സ തേടി. ഒരാഴ്ച കുഞ്ഞ് ചികിത്സയിലായിരുന്നെങ്കിലും ഇന്ന് കുഞ്ഞിന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു.
Story Highlights : alin organ transplant driya’s father response
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




