അസമിൽ വീണ്ടും ട്വിസ്റ്റ്; ഭൂപെൻ ബോറ ബിജെപിയിൽ ചേരുമെന്ന് ഹിമന്ത ബിശ്വ ശർമ
തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ അസമിൽ നിർണായക നീക്കം. കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന മുൻ സംസ്ഥാന അധ്യക്ഷൻ ഭൂപെൻ ബോറ ബിജെപിയിൽ ചേരുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരു നേതാക്കളും ഒരുമിച്ച് മാധ്യമങ്ങളെ കണ്ടു. ഫെബ്രുവരി 22 ന് ബിജെപിയിൽ ചേരുമെന്നാണ് പ്രഖ്യാപനം.
ഇന്ന് വൈകിട്ട് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഭൂപെൻ ബോറയേ നേരിൽ കണ്ട് ചർച്ച നടത്തിയിരുന്നു. ഭൂപെൻ ബോറയ്ക്കൊപ്പം കൂടുതൽ കോൺഗ്രസ് നേതാക്കളും ബിജെപിയിൽ ചേരുമെന്ന് അസം മുഖ്യമന്ത്രി അറിയിച്ചു. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ ഭൂപെൻ ബോറ പാർട്ടിയിൽ ചേരുന്നതിന് അംഗീകാരം നൽകി എന്ന് ഹിമന്ത ബിശ്വ ശർമ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് അസമിൽ രാഷ്ട്രീയ ചുവടുമാറ്റം.
രണ്ട് ദിവസങ്ങൾക്കു മുൻപ് ഭൂപൻ ബോറ കോൺഗ്രസിൽ നിന്നും രാജിവെക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. രാഹുൽ ഗാന്ധിയും പാർട്ടി സംസ്ഥാന യൂണിറ്റ് മേധാവി ഗൗരവ് ഗൊഗോയിയും പിന്നീട് അദ്ദേഹവുമായി നടത്തിയ ചർച്ചകൾക്ക് ശേഷം രാജി പിൻവലിക്കുമെന്ന് കോൺഗ്രസ് അറിയിച്ചു. എന്നാൽ ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം തന്റെ രാജി തീരുമാനത്തിൽ ഉറച്ചുനിൽക്കാൻ തീരുമാനിച്ചതായി ഹിമന്ത ബിശ്വ ശർമ പറഞ്ഞു.
കോൺഗ്രസിന് പരിഹരിക്കാൻ ആഗ്രഹിക്കാത്ത ഗുരുതരമായ പ്രശ്‌നങ്ങളുണ്ടെന്ന് എന്ന് ഹിമന്ത ബിശ്വ ശർമ കുറ്റപ്പെടുത്തി. “കോൺഗ്രസ് നേതൃത്വം പക്വതയില്ലാത്തവരാണ്. ഭൂപെൻ ബോറ ഉന്നയിച്ച വിഷയങ്ങൾ അവർ പരിഗണിക്കണമായിരുന്നു. രാഹുൽ ഗാന്ധി ഭൂപെൻ ബോറയെ വിളിക്കുന്നത് കൊണ്ട് മാത്രം കാര്യമില്ല. ഭൂപൻ ബോറയെ നിലനിർത്താൻ അവർ ആത്മാർത്ഥമായി ശ്രമിക്കണമായിരുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു. ഗൗരവ് ഗൊഗോയി നയിച്ച മജുലിയിലെ കോൺഗ്രസ് റാലിയുമായി ബന്ധപ്പെട്ടാണ് ഭൂപൻ ബോറയുടെ പെട്ടെന്നുള്ള രാജിക്ക് പിന്നിലെന്നാണ് സൂചന.
Story Highlights : Ex-Assam Congress Chief Bhupen Borah To Join BJP says Himanta Sarma
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




