സിംബാബ്‌വേ-അയർലന്റ് മത്സരം മഴമൂലം ഉപേക്ഷിച്ചു; മൈറ്റി ഓസീസ് ലോകകപ്പിൽ നിന്ന് പുറത്ത്
ടി ട്വന്റി ലോകകപ്പിൽ നിന്ന് ഓസ്ട്രേലിയ പുറത്ത്. സിംബാബ്‌വേ-അയർലന്റ് മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ സിംബാബ്‍വേ സൂപ്പർ എട്ടിലേക്ക് കടന്നു. ഗ്രൂപ്പ് ബിയിൽ നിന്ന് ശ്രീലങ്ക നേരത്തെ സൂപ്പർ എട്ടിൽ കടന്നിരുന്നു. മത്സരം ഉപേക്ഷിച്ചതോടെ സിംബാബ് വേ-അയർലന്റ് ടീമുകൾ പോയിന്റുകൾ പങ്കുവെക്കുകയായിരുന്നു. മൂന്ന് മത്സരങ്ങളിൽ നിന്ന് അഞ്ച് പോയിന്റ് നേടി സിംബാബ് വേ സൂപ്പർ എട്ട് ഉറപ്പിക്കുകയും ചെയ്തു.
ടൂർണമെന്റ് ചരിത്രത്തിൽ ഓസ്‌ട്രേലിയ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താകുന്നത് ഇത് രണ്ടാം തവണയാണ്. സിംബാബ്‌വേയോടും കഴിഞ്ഞ ദിവസം ശ്രീലങ്കയോടുമേറ്റ തോൽവികളാണ് ഓസീസിന് വിനയായത്. പ്രധാന താരങ്ങൾക്ക് പരുക്കേറ്റതാണ് ഓസ്‌ട്രേലിയക്ക് തിരിച്ചടിയായത്. ക്യാപ്റ്റൻ മാർഷ്, പാറ്റ് കമ്മിൻസ്, ജോഷ് ഹേസൽവുഡ് എന്നിവർക്ക് പരുക്ക് മൂലം മത്സരങ്ങൾ നഷ്ടമായിരുന്നു. ട്രാവിസ് ഹെഡിന്റെ നേതൃത്വത്തിലായിരുന്നു ഇത്തവണ ടീമെത്തിയിരുന്നത്.
ആദ്യ മത്സരത്തിൽ അയർലൻഡിനെ പരാജയപ്പെടുത്തിയെങ്കിലും രണ്ടാം മത്സരത്തിൽ വൻ അട്ടിമറിയാണ് ഓസ്‌ട്രേലിയ നേരിടേണ്ടി വന്നത്. സിംബാബ്‌വേയോട് 23 റൺസിനായിരുന്നു ഓസീസ് തോറ്റത്. കഴിഞ്ഞ ദിവസം നടന്ന ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിൽ നായകൻ മാർഷ് തിരിച്ചെത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർച്ചയായ തോൽവിയിൽ സൂപ്പർ എട്ട് എന്നത് ഓസീസിന് ബാലികേറാമലയായി നിലനിൽക്കെയാണ് സിംബാബ്‌വേ-അയർലന്റ് മത്സരം ഉപേക്ഷിക്കേണ്ടി വന്നത്. ഇതോടെ ഓസീസ് പുറത്താകുകയും ചെയ്തു.
ഓസീസിന് സൂപ്പർ എട്ടിൽ കടക്കാൻ സിംബാബ്‌വേ, അയർലൻഡിനോട് തോൽക്കുകയും അവസാന മത്സരത്തിൽ ഒമാനെ വലിയ മാർജിനിൽ തോൽപ്പിക്കുകയും വേണമായിരുന്നു. നിലവിൽ രണ്ട് പോയിന്റുകൾ മാത്രമുള്ള ഓസ്ട്രേലിയ നാലാം സ്ഥാനത്താണ്. ഫെബ്രുവരി 20നാണ് ഓസ്ട്രേലിയയുടെ അടുത്ത മത്സരം.
Story Highlights : T20 World Cup 2026: Australia Dealt Knockout Blow After ZIM vs IRE Match Gets Washed Out
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




