ഡച്ച് പോരാട്ടവീര്യത്തിന് മുന്നില്‍ വീഴാതെ ടീം ഇന്ത്യ; നാലാം മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ 17 റണ്‍സിന് തോല്‍പ്പിച്ചു
ട്വന്റി 20 ലോകകപ്പ് ഗ്രൂപ്പ് റൗണ്ടില്‍ ഇന്ത്യക്ക് സമ്പൂര്‍ണജയം. നാലാം മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ 17 റണ്‍സിന് തോല്‍പ്പിച്ചു. ഓള്‍റൗണ്ട് പ്രകടനം കാഴ്ചവച്ച ശിവം ദുബെയാണ് കളിയിലെ താരം.
194 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത നെതര്‍ലന്‍ഡ്‌സ് നന്നായി തുടങ്ങിയെങ്കിലും വരുണ്‍ ചക്രവര്‍ത്തിയുടെ വരവാടെ ലക്ഷ്യം തെറ്റി. മൂന്ന് ഓവറില്‍ വെറും 14 റണ്‍സ് മാത്രം വഴങ്ങി വരുണ്‍ മടക്കിയത് മൂന്ന് പേരെയാണ്. മൈക്കല്‍ ലെവിറ്റ് (23 പന്തില്‍ 24), മാക്സ് ഒഡോവ്ഡ് (18 പന്തില്‍ 20), ബാസ് ഡിലീഡ് (23 പന്തില്‍ 33), കോളിന്‍ അകെര്‍മാന്‍ (15 പന്തില്‍ 23), സാച് ലയണ്‍ കാഷെറ്റ് (16 പന്തില്‍ പന്തില്‍ 26), നോവ ക്രോസ് (12 പന്തില്‍ 25*) എന്നിവരെല്ലാം ഡച്ച് ടീമിനായി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
ടോസ് നേടി ആദ്യം ബാറ്റെടുത്ത ഇന്ത്യയുടെ തുടക്കം ഞെട്ടലോടെയായിരുന്നു. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ട്വന്റി 20 ക്രിക്കറ്റിലെ ഒന്നാം നമ്പര്‍ ബാറ്റര്‍ അഭിഷേക് ശര്‍മ പൂജ്യത്തിന് പുറത്തായി. തിലക് വര്‍മയും സൂര്യകുമാര്‍ യാദവും പയ്യെ ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോയപ്പോള്‍ ഇന്ത്യയെ മികച്ച സ്‌കോറില്‍ എത്തിച്ചത് ശിവം ദുബെയുടെ അര്‍ധസെഞ്ചുറിയാണ്.
അര്‍ധസെഞ്ചുറിക്കൊപ്പം രണ്ട് വിക്കറ്റ് വീഴ്ത്തിയ ശിവം ദുബെയാണ് കളിയിലെ താരം. ഞായറാഴ്ച നടക്കുന്ന സൂപ്പര്‍ 8ലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളി.
Story Highlights : T20 World Cup 2026; India wins against Netherlands
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




