‘മാറി നില്‍ക്കാന്‍ പാര്‍ട്ടി പറഞ്ഞാല്‍ അനുസരിക്കും, എല്ലാ തവണയും മത്സരിക്കണമെന്ന വാശിയില്ല’; ചീഫ് വിപ്പ് എന്‍ ജയരാജ്
നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാതെ മാറിനില്‍ക്കാന്‍ പാര്‍ട്ടി പറഞ്ഞാല്‍ അത് ശിരസാവഹിക്കുമെന്ന് കേരള കോണ്‍ഗ്രസ് എം നേതാവും ചീഫ് വിപ്പുമായ ഡോ. എന്‍ ജയരാജ്. എല്ലാക്കാലവും ജനപ്രതിനിധിയായി ഇരിക്കണമെന്നില്ലെന്നും സ്ഥാനാര്‍ഥിത്വത്തിന്റെ കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു. കെ എം മാണിയുടെ താത്പര്യത്തിന് പുറത്ത് മാത്രമാണ് താന്‍ ഇക്കാലങ്ങളില്‍ മത്സരിച്ച് വന്നതെന്നും ജയരാജ് കൂട്ടിച്ചേര്‍ത്തു. (chief whip n jayaraj kerala congress M preparation for assembly election)
ജോസ് കെ മാണി പാലാ സീറ്റില്‍ മത്സരിക്കണോ എന്നത് അദ്ദേഹത്തിന്റെ മാത്രം തീരുമാനമാണെന്നും ജയരാജ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട റോഷി അഗസ്റ്റിന്റെ പ്രതികരണങ്ങളെ തമാശയായി കണ്ടാല്‍ മതി. ഇപ്പോഴുള്ള സിറ്റിങ് എംഎല്‍എമാരുടെ കാര്യത്തില്‍ അന്തിമമായ തീരുമാനം എടുക്കാനുള്ള അധികാരം പാര്‍ട്ടി ചെയര്‍മാന്‍ എന്ന നിലയില്‍ ജോസ് കെ മാണിക്കാണ്. കേരള കോണ്‍ഗ്രസ് നേതാക്കള്‍ പൊതുവേ ഫോര്‍മലായി സംസാരിക്കാത്തവരാണ്. തമാശകള്‍ പറഞ്ഞും കൊണ്ടുംകൊടുത്തും പരസ്പരം ഇടപെടുന്നവരാണ് തങ്ങളെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞതിനെ തമാശ മട്ടില്‍ എടുത്താല്‍ മതിയെന്നും ജയരാജ് കൂട്ടിച്ചേര്‍ത്തു.
മുന്നണി മാറ്റം പാര്‍ട്ടിയുടെ ഒരു ഫോറത്തിലും ചര്‍ച്ച പോലും ആയിട്ടില്ലെന്നും ജയരാജ് പറഞ്ഞു. കാഞ്ഞിരപ്പള്ളിയില്‍ ജയരാജിന് പകരം മറ്റൊരാളെ മത്സരിപ്പിക്കാനുള്ള ആലോചന നിലവില്‍ കേരള കോണ്‍ഗ്രസ് എമ്മിലില്ല. 2006 മുതല്‍ നാല് തവണ തുടര്‍ച്ചയായി കാഞ്ഞിരപ്പള്ളിയെ പ്രതിനിധീകരിച്ച് വരികയാണ് എന്‍ ജയരാജ്.
Story Highlights : chief whip n jayaraj kerala congress M preparation for assembly election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




