സർക്കാർ ജീവനക്കാരുടെ നമ്പറിലേക്ക് മുഖ്യമന്ത്രിയുടെ സന്ദേശം; ‘ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ചോർത്തി’: കേസെടുക്കണമെന്ന് രമേശ് ചെന്നിത്തല
സർക്കാർ ജീവനക്കാരുടെ വാട്സ്ആപ്പ് നമ്പറിലേക്ക് മുഖ്യമന്ത്രിയുടെ സന്ദേശമെത്തിയതിൽ വിവാദം. ഉദ്യോഗസ്ഥരുടെ സ്വകാര്യ വിവരങ്ങൾ ചോർത്തി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി ദുരുപയോഗിക്കുന്നെന്ന് പ്രതിപക്ഷം ആരോപിച്ചു. പത്ത് ശതമാനം ക്ഷാമബത്ത അനുവദിച്ച് ഉത്തരവിറങ്ങിയതിന് പിന്നാലെയാണ് ജീവനക്കാരുടെ നമ്പറിലേക്ക് സന്ദേശമെത്തിയത്. മുഖ്യമന്ത്രിക്കും, ഓഫീസിനും എതിരെ കേസെടുത്ത് അന്വേഷണം വേണമെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ഡിഎ കുടിശിക ഉൾപ്പടെ ജീവനക്കാർക്ക് അനുവദിച്ച ആനുകൂല്യങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു സംസ്ഥാന സർക്കാർ ജീവനക്കാരുടെ വാട്സ് ആപ്പ് നമ്പറിലേക്ക് മുഖ്യമന്ത്രിയുടെ സന്ദേശമെത്തിയത്. ഔദ്യോഗിക ആവശ്യത്തിനായി ജീവനക്കാർ കൈമാറിയ ഫോൺ നമ്പർ ഉപയോഗിച്ചുള്ള പ്രചാരണം വ്യക്തിവിവരങ്ങൾ ദുരുപയോഗം ചെയ്യലെന്ന ആരോപണവുമായി പ്രതിപക്ഷ സർവീസ് സംഘടനകൾ രംഗത്തെത്തി. വിഷയം പ്രതിപക്ഷം രാഷ്ട്രീയമായി ഏറ്റെടുത്തു.
ജീവനക്കാരുടെ പേര് പറഞ്ഞ അഭിസംബോധന ചെയ്തായിരുന്നു മുഖ്യമന്ത്രിയുടെ സന്ദേശം. ശമ്പളം, പെൻഷൻ എന്നിവയ്ക്കായുള്ള സ്പാർക്ക് സോഫ്റ്റ്‍വയറിൽ ജീവനക്കാർ നൽകിയ പേരും ഫോൺ നമ്പറും ഉൾപ്പടെയുള്ള വിവരങ്ങളാണ് പ്രചാരണത്തിന് ഉപയോഗിച്ചതെന്നാണ് ആക്ഷേപം. ജീവനക്കാരുടെ സ്വകാര്യ വിവരങ്ങൾ ചോർന്നിട്ടില്ലെന്ന ചീഫ് സെക്രട്ടറിയുടെ വിശദീകരണം പ്രതിപക്ഷം മുഖവിലക്ക് എടുക്കുന്നില്ല.
Story Highlights : Controversy over CM’s message to government employees’ numbers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




