ശബരിമല സ്വര്‍ണക്കൊള്ള; നിയമസഭയില്‍ വീണ്ടും പ്രതിപക്ഷ പ്രതിഷേധം; ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്ലക്കാര്‍ഡുകളുമായി നടുത്തളത്തിലിറങ്ങി
ശബരിമല സ്വര്‍ണക്കൊള്ള ഉന്നയിച്ച് നിയമസഭയില്‍ വീണ്ടും പ്രതിപക്ഷ പ്രതിഷേധം. ദേവസ്വം മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പ്ലക്കാര്‍ഡുകളുമായി നടുത്തളത്തിലിറങ്ങി. തന്ത്രിയെ തെളിവില്ലാതെ ജയിലിലടച്ചുവെന്ന് കെ ബാബു എംഎല്‍എ ആരോപിച്ചു. കെ ബാബുവിന്റെ പ്രസ്താവന കോടതിയലക്ഷ്യമെന്നും അത് സഭാ രേഖകളില്‍ നിന്ന് നീക്കണമെന്നും മന്ത്രി പി രാജീവ് ആവശ്യപ്പെട്ടു. തന്ത്രിക്ക് എന്ത് പ്രത്യേകതയാണുള്ളതെന്ന് മന്ത്രി എം ബി രാജേഷ് ചോദിച്ചു. (Sabarimala gold theft; Opposition protests again in the Assembly)
അയ്യപ്പ സംഗമം നടത്തിയതിലൂടെ വലിയ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി ദേവസ്വം ബോര്‍ഡ് നിയോഗിച്ച ഓഡിറ്റര്‍ ഹൈക്കോടതിയില്‍ കൊടുത്ത റിപ്പോര്‍ട്ടിലൂടെ തന്നെ തെളിഞ്ഞിരിക്കുകയാണ്. ഏറ്റവും ഒടുവിലാണ് ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയില്‍ വന്നത്. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് അതിനെ അനുകൂലിക്കുന്ന വിധത്തിലുള്ള സംശയാസ്പദമായ നിലപാടാണ് ഗവണ്‍മെന്റ് സ്വീകരിച്ചത്. ഗവണ്‍മെന്റിന്റെ ഈ നിലപാടില്‍ പ്രതിഷേധിച്ച് കഴിഞ്ഞ കുറേ ദിവസങ്ങളായി ഞങ്ങള്‍ സഭാ നടപടികള്‍ നിസഹകരിച്ച് വരികയാണ്. ഇന്നും ഞങ്ങള്‍ സഭാ നടപടികളുമായി സഹകരിക്കില്ല എന്നറിയിക്കുകയാണ് – കെ ബാബു പറഞ്ഞു. ശബരിമല സ്വര്‍ണം വിറ്റ് പുട്ടടിച്ചവര്‍ എല്ലാം പുറത്താണ്. ശബരിമല തന്ത്രിയെ അനാവശ്യമായി ജയിലിലാക്കി. തന്ത്രിയ്‌ക്കെതിരെ തെളിവിന്റെ കണിക പോലും ഇല്ലെന്നാണ് കോടതി പറഞ്ഞത് – കെ ബാബു പറഞ്ഞു.
Read Also: ‘സംസ്ഥാനത്ത് പിഎം ശ്രീ പദ്ധതി നടപ്പിലാക്കില്ല’; മന്ത്രി വി ശിവന്‍കുട്ടി ട്വന്റിഫോറിനോട്
എന്നാല്‍, അദ്ദേഹത്തിന് പ്രസംഗിക്കാന്‍ ഒരു അവസരം കിട്ടിയതായി കണക്കാക്കിയാല്‍ മതിയെന്ന് മന്ത്രി പി രാജീവ് പരിഹസിച്ചു. അദ്ദേഹം നടത്തിയ പരാമര്‍ശങ്ങള്‍ ഹൈക്കോടതിക്ക് എതിരായ പരാമര്‍ശമാണ്. കേസിന്റെ അന്വേഷണത്തിന്‍ പൂര്‍ണമായ മേല്‍നോട്ടം ഹൈക്കോടതിക്കാണ്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേത് കുറ്റമറ്റ അന്വേഷണമാണെന്നും ശരിയായ ദിശയിലാണെന്നും ഓപ്പണ്‍ കോര്‍ട്ടിനകത്തുള്ള ഒബ്‌സര്‍വേഷനിലല്ല, ഒരു ഓര്‍ഡറിനകത്ത് തന്നെ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ആ അന്വേഷണത്തെയാണ് അദ്ദേഹം ഒരു കുറ്റവും ചെയ്യാത്ത ആള്‍ എന്നതിലേക്ക് എത്തിയത് – അദ്ദേഹം പറഞ്ഞു. കെ ബാബുവിന്റെ പ്രസ്താവന സഭാരേഖകളില്‍ നിന്ന് നീക്കണമെന്നും പി രാജീവ് ആവശ്യപ്പെട്ടു.
തന്ത്രിയ്ക്ക് എന്ത് പ്രത്യേകതയാണുള്ളതെന്ന് മന്ത്രി എം ബി രാജേഷ് ചോദിച്ചു. തന്ത്രിയ്ക്ക് രണ്ട് വക്കീല്‍ പുറത്തുണ്ട്. തന്ത്രിയെ മുന്‍നിര്‍ത്തി സുവര്‍ണ്ണാവസരം നോക്കുകയാണ്. ബിജെപിക്ക് നാരങ്ങാവെള്ളവും കലക്കി ലീഗുകാര്‍ കാത്തിരിക്കുന്നു – അദ്ദേഹം പറഞ്ഞു. സഭയുടെ നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷത്തെ നാളെ ജനം പുറത്തിറക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
സുപ്രധാനമായ ബജറ്റ് സമ്മേളനത്തില്‍ പോലും ബഹളം ഉണ്ടാക്കുന്ന ഇവര്‍ സഭയില്‍ ഇരിക്കാന്‍ യോഗ്യരല്ല. ഇവിടെ ഇരിക്കുന്ന എത്രപേര്‍ തെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസില്‍ ഉണ്ടാകും എന്ന് ഉറപ്പില്ലബിജെപിയുമായി സോഫ്റ്റ് പാലം ഉണ്ടാക്കുന്നത് കോണ്‍ഗ്രസിന് നല്ലതാണ് – അദ്ദേഹം പറഞ്ഞു. ഉണ്ണികൃഷ്ണന്‍ പോറ്റി സോണിയ ഗാന്ധിയ്ക്കും, അടൂര്‍ പ്രകാശിനും ഒപ്പമുള്ള പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി ഭരണപക്ഷവും തിരിച്ചടിച്ചു. സഭ ഇന്നത്തേക്ക് പിരിഞ്ഞു.
അതേസമയം, നിയമസഭ നാളെ പിരിയും. സഭാനടപടികള്‍ ഗില്ലറ്റിന്‍ ചെയ്യാനാണ് ധരണ. തുടര്‍ച്ചയായ പ്രതിപക്ഷ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ധനവിനിയോഗ ബില്‍ അടക്കം ഒമ്പത് ബില്ലുകള്‍ നാളെ പാസാക്കും. രണ്ട് ഫിനാന്‍സ് ബില്ലുകള്‍ക്ക് പുറമേ നെറ്റിവിറ്റി കാര്‍ഡ് ബില്ലും സഭ നാളെ പാസാക്കും.
Story Highlights : Sabarimala gold theft; Opposition protests again in the Assembly
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




