‘KSU ഗുണ്ടാ സംഘം; പൊലീസ് ഉള്ളതിനാൽ മന്ത്രിയുടെ ജീവൻ രക്ഷിക്കാനായി’; എ.എ. റഹീം
കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രി വീണാ ജോർജിന് പരുക്കേറ്റ സംഭവത്തിൽ കെഎസ്‌യുവിനെ വിമർശിച്ച് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എഎ റഹീം. മന്ത്രിക്കെതിരെയുണ്ടായ ആക്രമണം അങ്ങേയറ്റം അപലപനീയമാണെന്ന് എഎ റഹീം പറഞ്ഞു. ഒരു വനിതയാണെന്ന പരിഗണന പോലും നൽകിയില്ല. മാപ്പർഹിക്കാത്ത മഹാ അപരാധമാണ് കെഎസ്‌യു ഗുണ്ടാ സംഘം നടത്തിയതെന്ന് എഎ റഹീം വിമർശിച്ചു.
മന്ത്രിയെ പൊതുസ്ഥലത്ത് വെച്ച് വളഞ്ഞിട്ട് ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. പൊലീസ് ഉള്ളതിനാൽ കൂടുതൽ പരുക്കുകളില്ലാതെ ജീവൻ രക്ഷിക്കാനായതെന്ന് എഎ റഹീം പറഞ്ഞു. ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറി റീത്ത് വച്ചു. ഇതിന്റെ തുടർച്ചയായി ഇപ്പോൾ തെരുവിൽ കായികമായി നേരിട്ടു. എങ്ങനെയാണ് ഒരു സ്ത്രീയെ ബഹുമാനിക്കേണ്ടതെന്ന് പരിചിതമല്ലാത്ത സംഘമാണ് കെഎസ്‌യുവും യൂത്ത് കോൺഗ്രസും എന്ന് എഎ റഹീം പറഞ്ഞു.
Read Also: ‘എല്ലാ അതിർവരമ്പുകളും ലംഘിക്കുന്നു; LDF സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കും’; ടി പി രാമകൃഷ്ണൻ
മന്ത്രിക്കെതിരെ നടന്നത് അങ്ങേയറ്റം സ്ത്രീ വിരുദ്ധവും മനുഷ്യത്വ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണെന്ന് എഎ റഹീം പറഞ്ഞു. ആക്രമണത്തെ ന്യായീകരിക്കുകയാണ് വിഡി സതീശൻ. അക്രമികളെ തള്ളി പറയാൻ തയാറാകുന്നില്ല. സതീശൻ്റെ സ്ട്രാറ്റജിയാണ് പിന്നിൽ. ജനങ്ങളെ അണിനിരത്തി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എഎ റഹീം വ്യക്തമാക്കി.
Story Highlights : AA Rahim Criticises KSU over attack against Minister Veena George
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




