സ്വകാര്യതാ ലംഘന വിവാദം: ജീവനക്കാരുടെ വിവരങ്ങള്‍ പിആര്‍ഡിക്ക് കൈമാറാന്‍ ആവശ്യപ്പെട്ട് കെ-സ്മാര്‍ട്ടിന് സിഎംഒ നല്‍കിയ കത്ത് പുറത്തുവിട്ട് രമേശ് ചെന്നിത്തല
സര്‍ക്കാര്‍ ജീവനക്കാരുടെ വാട്‌സാപ്പിലേക്ക് മുഖ്യമന്ത്രി സന്ദേശമയച്ച വിവാദത്തില്‍ സ്വകാര്യത ലംഘനത്തിന് തെളിവുകള്‍ നിരത്തി രമേശ് ചെന്നിത്തല. ജീവനക്കാരുടെ വിവരങ്ങള്‍ പിആര്‍ഡിക്ക് കൈമാറാന്‍ ആവശ്യപ്പെട്ട് കെ സ്മാര്‍ട്ടിന് മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കിയ കത്താണ് ചെന്നിത്തല പുറത്തുവിട്ടത്. ഡേറ്റാ മോഷണം ആര് നടത്തിയാലും കുറ്റകരമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. (ramesh chennithala published evidence of Breach of privacy)
സര്‍ക്കാര്‍ ജീവനക്കാരുടെ വ്യക്തി വിവരങ്ങള്‍ അടക്കം മുഴുവന്‍ ഡേറ്റയും ചോര്‍ത്തി എന്നാണ് രമേശ് ചെന്നിത്തലയുടെ ആരോപണം. ഇതിന് കൂട്ടുനിന്നത് മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ഉദ്യോഗസ്ഥനായ സീറാം സാംബശിവ റാവു ആണെന്ന് ചെന്നിത്തല പറഞ്ഞു. സിഎംഒ കെ-സ്മാര്‍ട്ടിന് അയച്ച കത്ത് ചെന്നിത്തല പുറത്തുവിട്ടു. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 31നായിരുന്നു കത്ത് അയച്ചത്. ഫെബ്രുവരി 12നകം വിവരങ്ങള്‍ നല്‍കണമെന്നായിരുന്നു കത്തിലെ ആവശ്യം. വ്യക്തി വിവരങ്ങള്‍ ശേഖരിക്കുകയാണെന്ന് കത്തില്‍ കൃത്യമായി പറഞ്ഞിട്ടുണ്ടെന്ന് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മുഖ്യമന്ത്രി അറിയാതെ ഒരു കത്ത് ഓഫിസ് അയയ്ക്കുമോ എന്നും ചെന്നിത്തല ചോദിച്ചു. വ്യക്തി വിവരങ്ങള്‍ ശേഖരിച്ച് തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. ഇത്രയും വിവരങ്ങള്‍ വന്നതില്‍ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്നും ചെന്നിത്തല പറഞ്ഞു. ഡേറ്റ മോഷണം ആര് നടത്തിയാലും തെറ്റാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശനും പറഞ്ഞു. മുഖ്യമന്ത്രിയുടെ നടപടി അങ്ങേയറ്റം ലജ്ജാകരവും ജനാധിപത്യവിരുദ്ധവും ആണ് ഹൈക്കോടതി ഇടപെട്ട് കേസെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഇതിന് കൂട്ടുനില്‍ക്കുന്ന ചീഫ് സെക്രട്ടറിക്കും ഉദ്യോഗസ്ഥര്‍ക്കും എം ശിവശങ്കറിന്റെ ഗതിയായിരിക്കുമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.
Story Highlights : ramesh chennithala published evidence of Breach of privacy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




