‘മുന്നറിയിപ്പുകൾ ഇറാൻ അവഗണിച്ചു; സൈനിക നടപടി തുടരും’; ട്രംപ്
ഇറാനെതിരായ ആക്രമണത്തെ ന്യായീകരിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ ആണവ പദ്ധതി അമേരിക്കയ്ക്ക് വളർന്നുവരുന്ന ഭീഷണിയാണ്. ഇറാനെതിരായ ആക്രമണത്തിൽ എല്ലാവരും തങ്ങളുടെ പിന്നിലുണ്ടായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. മുന്നറിയിപ്പുകൾ ഇറാൻ അവഗണിച്ചു. സൈനിക നടപടി തുടരുമെന്നും ട്രംപ് വ്യക്തമാക്കി. വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്.
ദുഷ്ട ഭരണകൂടം ഉയർത്തുന്ന ഭീഷണികൾ ആക്രമിച്ച് ഇല്ലാതാക്കാനുള്ള അവസാനത്തെ അവസരമായാണ് ഇതിനെ കാണുന്നത്. ഇറാന്റെ മിസൈൽ ശേഷികൾ നശിപ്പിക്കുക എന്ന ആദ്യ ലക്ഷ്യത്തോടെ ആക്രമണങ്ങൾ നടത്തിയതെന്ന് ട്രംപ് പറഞ്ഞു. രണ്ടാമതായി, ഞങ്ങൾ അവരുടെ നാവികസേനയെ ഉന്മൂലനം ചെയ്യുകയാണ് ചെയ്തത്. ഇതിനകം 10 കപ്പലുകൾ തകർത്തുവെന്ന് ട്രംപ് അവകാശപ്പെട്ടു. മൂന്നാമതായി ഇറാണ് ആണവായുധം ലഭിക്കില്ലെന്ന് ഉറപ്പാക്കുന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ട്രംപ് വ്യക്തമാക്കി.
ഇറാൻ രണ്ടുതവണ കരാറുകളിൽ നിന്ന് പിന്മാറിയെന്ന് ട്രംപ് പറഞ്ഞു. ഇറാൻ ആണവ പദ്ധതി വികസിപ്പിക്കാൻ അനുവദിച്ചതിന് ബരാക് ഒബാമയുടെ ഭരണകൂടത്തെ അദേഹം കുറ്റപ്പെടുത്തി. “നമ്മുടെ രാജ്യം മണ്ടത്തരമായി ഒപ്പിട്ട കരാറിലൂടെ അവർ ഒരു ആണവായുധം നിയമാനുസൃതമായി നേടാനുള്ള പാതയിലായിരുന്നു,” ട്രംപ് പറഞ്ഞു.
ഇറാനെതിരായ സൈനിക നടപടി നീണ്ടുനിൽക്കാമെന്നും തനിക്ക് അതിൽ കുഴപ്പമൊന്നുണ്ടാകില്ലെന്നും ട്രംപ് പറഞ്ഞു. അതേസമയം അമേരിക്കയും ഇസ്രയേലും ഇറാനെതിരെ യുദ്ധം ആരംഭിച്ചതിനുശേഷം നാല് യുഎസ് സൈനികർ കൊല്ലപ്പെട്ടുവെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ്. മൂന്ന് പേരായിരുന്നു ഇന്നലെ കൊല്ലപ്പെട്ടത്. പരുക്കേറ്റവരിൽ നാലാമത്തെ അമേരിക്കൻ സൈനികൻ കൂടി ഇന്ന് മരിച്ചു.
Story Highlights : Military action will continue in Iran says Donald Trump
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




