പാർട്ടി രക്ഷപ്പെടണമെങ്കിൽ സ്പിരിറ്റ് കച്ചവടക്കാരനായ ജില്ലാ സെക്രട്ടറിയെ പുറത്താക്കണം, 7 CPIM ജില്ലാ കമ്മിറ്റി അംഗങ്ങൾ വൈകാതെ ഈ കൂട്ടായ്മയിൽ ചേരും; പി കെ ശശി
സിപിഐഎം പാലക്കാട് ജില്ലാ നേതൃത്വത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി പി കെ ശശി. പാലക്കാട് നടക്കുന്നത് വിമത കൺവെൻഷൻ അല്ലെന്നും വിപ്ലവകാരികളുടെ കൺവെൻഷൻ ആണെന്നും പികെ ശശി പറഞ്ഞു. സിപിഐഎം വിമത കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിപ്ലവ പ്രസ്ഥാനമായ കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിനെ ജില്ലയിൽ നയിക്കാനുള്ള ത്രാണി ഉള്ളവരെ കാണണമെങ്കിൽ ഈ വേദിയിലേക്ക് നോക്കിയാൽ മതി. ഇതു വിമതരുടെ കൂട്ടായ്മയല്ല. ഉശിര് പണയം വെക്കാത്തവരുടെ കൂട്ടായ്മയാണ്.
ഇതു കമ്മ്യുണിസ്റ്റുകാരുടെ കൺവൻഷനാണ്. ഞങ്ങളെ ആഗ്രഹിച്ചത് കൊണ്ടല്ല ഞങ്ങൾ ഈ കൂട്ടായ്മയിൽ എത്തിയത്. സർക്കാരിനെ കൂട്ടുപ്പിടിച്ചു ഈ ജില്ലയിലെ സിപിഐഎം നേതാക്കൾ തോന്നിവാസങ്ങളാണ് കാട്ടിക്കൂട്ടിയത്. അഴിമതി, സ്പിരിറ്റ് കച്ചവടം എല്ലാം സിപിഐഎം നേതാക്കൾ നടത്തി. നടപടി നേരിട്ടവർ, ജോലിയിൽ നിന്ന് പുറത്തായവർ തുടങ്ങിയ പാർട്ടിയിലെ അസംതൃപ്തരുടെ കൂട്ടായ്മയാണ്.
പീഡിപ്പിക്കപ്പെട്ടവർ, ആക്രമിക്കപ്പെട്ടവർ എല്ലാം ഈ കൂട്ടായ്മയിലുണ്ട്. പണപ്പിരിവ് തകൃതിയായി നടക്കുന്നു. മഹാരഥന്മാർ ഇരുന്ന കസേരയിലാണ് സ്പിരിറ്റ് കച്ചവടക്കാരൻ ഇരിക്കുന്നത്. കള്ള് കച്ചവടക്കാരൻ പാർട്ടിയുടെ ഉന്നത സ്ഥാനത്തു ഇരുന്നുകൂടാ. ഉശിരുള്ള കമ്മ്യുണിസ്റ്റുകാരുടെ രോഷ പ്രകടനമാണ് ഈ കൂട്ടായ്മയിൽ കാണുന്നത്. അനീതിക്കെതിരെയുള്ള പോരാട്ടമാണ് നടത്തുന്നതെന്നും ശശി വിമർശിച്ചു.
ജില്ലാ സെക്രട്ടറിയുടെ കഴിവ് കണ്ടു ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്. സെക്രട്ടറിയോടുള്ള വിരോധം കാരണം ഒട്ടേറെ പേര് കോൺഗ്രസിലേക്ക് പോയി. ഏഴ് സിപിഐഎം ജില്ലാ കമ്മിറ്റി അംഗങ്ങൾ പറഞ്ഞു. ശരീരം മാത്രം അവിടെയുള്ളൂ മനസ്സ് നിങ്ങൾക്കൊപ്പമാണെന്ന്. 7 ജില്ലാ കമ്മിറ്റി അംഗങ്ങൾ വൈകാതെ ഈ കൂട്ടായ്മയിൽ ചേരും.
തിരുത്താൻ തയാറായാൽ ഞങ്ങൾ എല്ലാം നാളെ ചെങ്കൊടി പിടിക്കും. കൺവൻഷൻ നടത്തുന്നതിന് എന്തിനാ സിപിഐഎം ഭയക്കുന്നത്. സെക്രട്ടറിയുടെ ജാതകം വായിച്ചാൽ നിങ്ങൾ തല കറങ്ങി വീഴും. കാട്ടുപോത്തിൻ്റെ കൊമ്പും കാണ്ടാമൃഗത്തിൻ്റെ തൊലിയുമാണ് സെക്രട്ടറിയ്ക്ക്. വിവരക്കേടുകളാണ് സിപിഐഎം ജില്ലാ സെക്രട്ടറി പ്രസംഗത്തിൽ വിളിച്ചു പറയാറുള്ളത്.
പത്രം വായിക്കാറില്ല., വായിക്കുമ്പോൾ ഉറങ്ങുന്നയാളാണ്. തന്നോട് ഒരു DYFI ക്കാരനായ യുവാവ് പറഞ്ഞു. കഞ്ചാവ് ആദ്യം വലിച്ചത് DYFI ജില്ലാ യൂത്ത് സെന്ററിൽ വെച്ചനാണെന്ന്. കഞ്ചാവ് നൽകിയത് DYFI സെക്രട്ടറിയും. തെമ്മാടിത്തരം അനുസരിക്കുന്നവർക്ക് സിപിഐഎമ്മിൽ നിൽക്കാം. നിങ്ങൾക്ക് വാലാട്ടി നിൽക്കാൻ നായ്ക്കളെ കിട്ടും, ഉശിരുള്ള കമ്മ്യുണിസ്റ്റുകാരനെ കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി രക്ഷപ്പെടണമെങ്കിൽ സ്പിരിറ്റ് കച്ചവടക്കാരനായ ജില്ലാ സെക്രട്ടറിയെ പുറത്താക്കണം. കൊടിയേരി മരിച്ചതോടെ പാർട്ടിയിൽ വൻ ശ്യൂന്നത. കൊടിയേരി പാർട്ടി സെക്രട്ടറിയായിരുന്ന കാലത്ത് മനുഷ്യരെ ചേർത്ത് പിടിച്ചിരുന്നു. പക്ഷേ നമ്മുക്ക് ഭാഗ്യമില്ലാതെയായി പോയി. ജീവിച്ചിരുന്നുങ്കിൽ ഈ ഗതി CPIM പാർട്ടിക്കുണ്ടാവുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights : p k sasi against cpim palakkad secretary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




