ഗൾഫ് രാജ്യങ്ങളിൽ നടത്താനിരുന്ന സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റി
പശ്ചിമേഷ്യയിൽ സംഘർഷം കനക്കുന്ന പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റി. ഈ മാസം ഒമ്പത് മുതൽ പതിനൊന്ന് വരെ നടത്താനിരുന്ന സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസിന്റെ പരീക്ഷകളാണ് മാറ്റിവെച്ചത്. ആദ്യഘട്ടത്തിൽ മാറ്റി വെക്കാതിരുന്ന പരീക്ഷകൾ ആണ് മാറ്റിയത്. പത്താം തീയതി യോഗം ചേർന്ന് പരീക്ഷകളിൽ തുടർപ്രഖ്യാപനം ഉണ്ടാകും. മാറ്റിവെച്ച പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. മേഖലയിലെ എസ് എസ് എല്‍സി പരീക്ഷകളും നേരത്തെ മാറ്റിവെച്ചിരുന്നു.
അതേസമയം,യുഎഇയിൽ എല്ലാം സാധാരണ നിലയിലാണെന്നും യുഎഇ ഒരു മാതൃകയാണ്. മുൻപത്തേതിനേക്കാൾ കരുത്തോടെ യുഎഇ ഉയരുമെന്നും, ജനങ്ങൾ യുഎഇയ്ക്കൊപ്പം ഒരുമിച്ച് നിൽക്കുന്നുവെന്നും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹിയാൻ വ്യക്തമാക്കി. യുഎഇ മനോഹരമായ നാടാണ്.അത് കണ്ട് ഞങ്ങളെ തെറ്റിദ്ധരിക്കരുതെന്നും അബുദാബി ടിവിക്ക് നൽകിയ അഭിമുഖത്തിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹിയാൻ മുന്നറിയിപ്പ് നൽകി.
മിസൈല്‍ ആക്രമണത്തില്‍ ജാഗ്രത പാലിക്കണമെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇറാന്റെ മിസൈല്‍ ആക്രമണത്തെ ശക്തമായി രാജ്യം പ്രതിരോധിച്ചെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
അതിനിടെ, താത്കാലികമായി നിര്‍ത്തിവെച്ച ദുബൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം വീണ്ടും തുടങ്ങി. എമിറേറ്റ്‌സ് വിമാനങ്ങള്‍ അടക്കം സര്‍വീസ് നടത്തും.ഗള്‍ഫ് രാജ്യങ്ങളിലെ ചില കേന്ദ്രങ്ങള്‍ തേടിപ്പിടിച്ച് ആക്രമിക്കുന്ന രീതിയാണ് ഇറാനില്‍ നിന്ന് ഇന്ന് പുലര്‍ച്ചെയും കണ്ടത് .ബഹ്‌റൈനിലാണ് രാവിലെ ഏറ്റവും വലിയ ആക്രമണം ഉണ്ടായത്. സൗദിയില്‍ തുടര്‍ച്ചയായ ഡ്രോണ്‍ ആക്രമണ ശ്രമങ്ങളുണ്ടായി. ഷൈബാ എണ്ണപ്പാടം ലക്ഷ്യമിട്ടെത്തിയ 14 ഡ്രോണുകള്‍ സൈന്യം തകര്‍ത്തു. ഖര്‍ജ് പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ബേസിന് നേരെയുണ്ടായ മിസൈല്‍ ആക്രമണ ശ്രമവും പരാജയപ്പെടുത്തി. ഇതിനിടെ യുദ്ധത്തില്‍ പങ്കുചേരാന്‍ തയാറാണെന്ന് ഹൂതികള്‍ അറിയിച്ചു അമേരിക്കയായിരിക്കും യുദ്ധത്തില്‍ പരാജയം ഏറ്റുവാങ്ങാന്‍ പോകുന്നതെന്നാണ് ഹൂതിയുടെ പ്രതികരണം.
Story Highlights : CBSE Class 12th exams scheduled for Gulf countries postponed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




