നടിയെ ആക്രമിച്ച കേസ്; ശിക്ഷാവിധിക്ക് എതിരായ അപ്പീല്‍ ഫയലില്‍ സ്വീകരിച്ച് ഹൈക്കോടതി; ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ്
നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധിക്ക് എതിരായ അപ്പീല്‍ ഫയലില്‍ സ്വീകരിച്ച് ഹൈക്കോടതി. ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ്. കേസില്‍ വെറുതെ വിട്ടവര്‍ക്ക് നെടുമ്പാശേരി എസ്എച്ച്ഒ വഴി നോട്ടീസ് കൈമാറും.
കഴിഞ്ഞ ആഴ്ചയാണ് സംസ്ഥാന സര്‍ക്കാര്‍ ദിലീപ് ഉള്‍പ്പടെയുള്ള പ്രതികളെ വെറുതെ വിട്ടതിനെതിരെ ഹൈക്കോടതിയില് അപ്പീല്‍ ഫയല്‍ ചെയ്തത്. ഒന്നാം പ്രതി പള്‍സര്‍ സുനി അടക്കമുള്ള പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും അപീലില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വിചാരണ കോടതിയുടെ വിധി വന്ന് 78 ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. വിചാരണ നീതിപൂര്‍വം നടന്നില്ലെന്നാണ് ആരോപണം.
ദിലീപടക്കം നാലു പ്രതികളെ വെറുതെവിട്ടത് റദ്ദാക്കണമെന്നും, കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നുമാണ് സര്‍ക്കാരിന്റെ ആവശ്യം. വെറുതെവിട്ട പ്രതികള്‍ക്കെതിരെ ഗൂഢാലോചനക്ക് തെളിവുണ്ട്. ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ ആറിടങ്ങളില്‍ വച്ച് കണ്ടു. പണം നല്‍കിയതിനും തെളിവുണ്ട്. നിര്‍ണായ സാക്ഷികളെ കോടതി വിശ്വാസത്തില്‍ എടുത്തില്ല. ദിലീപ് ദൃശ്യങ്ങള്‍ കണ്ടതിന്റെ തെളിവുകളും കോടതി പരിഗണിച്ചില്ലെന്നും പ്രോസിക്യൂഷന്‍ അപ്പീലില്‍ പറയുന്നു.
ദിലീപിന് പുറമെ,ഏഴാം പ്രതി ചാര്‍ളി തോമസ്, ഒമ്പതാം പ്രതി മേസ്തിരി സനില്‍, പതിനഞ്ചാം പ്രതി ശരത് എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. പള്‍സര്‍ ഉള്‍പ്പെടെ ആറ് പ്രതികള്‍ക്ക് 20 വര്‍ഷം കഠിനതടവാണ് വിചാരണ കോടതി വിധിച്ചത്. ശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതികളും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
Story Highlights : Actress assault case; The High Court accepted the appeal against the conviction
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




