റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യയോട് അമേരിക്ക
റഷ്യയിൽ നിന്നും എണ്ണ വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് ഇന്ത്യയിലെ അമേരിക്കൻ അംബാസഡർ സെർജിയോ ഗോർ.ആഗോള തലത്തിൽ ഇന്ധനവില സ്ഥിരതയോടെ നിലനിർത്തുന്നതിൽ ഇന്ത്യയുടെ പങ്ക് അമേരിക്ക അംഗീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്ന് സെർജിയോ ഗോർ.
ഇന്ത്യ ഏറ്റവും വലിയ എണ്ണ ഉപഭോക്താക്കളിൽ ഒരാളാണെന്നും വിപണിയിലെ സ്ഥിരതയ്ക്കായി അമേരിക്കയും ഇന്ത്യയും കൈകോർത്ത് പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണെന്നും ഗോർ വ്യക്തമാക്കി. സമൂഹമാധ്യമപോസ്റ്റിലൂടെയാണ് ഗോറിന്റെ പ്രതികരണം.
ഹോർമോസ് കടലിടുക്കിൽ കെട്ടിക്കിടക്കുന്ന റഷ്യൻ എണ്ണ വാങ്ങാൻ ഏതാനും ദിവസം മുമ്പ് അമേരിക്ക ഇന്ത്യയ്ക്ക് അനുമതി നൽകിയതായി അമേരിക്കൻ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് പ്രസ്താവിച്ചിരുന്നു. അതേസമയം, പ്രതിസന്ധി തുടരുന്നഘട്ടത്തിൽ കരുതൽ ശേഖരം പുറത്തെടുക്കാൻ തയ്യാറെടുക്കുകയാണ് അമേരിക്ക.
എണ്ണവില വർധനയ്ക്ക് തടയിടാൻ അമേരിക്ക 17.2 കോടി ബാരൽ കരുതൽ എണ്ണശേഖരം പുറത്തെടുക്കുമെന്ന് യു എസ് എനർജി സെക്രട്ടറി ക്രിസ് റൈറ്റ് പ്രതികരിച്ചു. 32 രാഷ്ട്രങ്ങൾ ഉൾപ്പെടുന്ന അന്താരാഷ്ട്ര ഊർജ ഏജൻസി 40 കോടി ബാരൽ എണ്ണ പുറത്തെടുക്കും. ജപ്പാനും കരുതൽ ശേഖരം പുറത്തെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.ഇന്ത്യയ്ക്ക് 53.3 ലക്ഷം മെട്രിക് ടൺ കരുതൽ ഇന്ധനശേഖരമാണ് ഉള്ളത്. അമേരിക്ക ഉപാധികൾ അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ വ്യക്തമാക്കിയിരുന്നു. ഇറാന്റെ നിയമാനുസൃത അവകാശങ്ങൾ അംഗീകരിക്കുക, നഷ്ടപരിഹാരം നൽകുക, ഭാവിയിലെ ആക്രമണങ്ങൾക്കെതിരെ അന്താരാഷ്ട്ര ഉറപ്പുകൾ നൽകുക എന്നിങ്ങനെയുള്ള വ്യവസ്ഥകളാണ് മസൂദ് പെസഷ്‌കിയാൻ മുന്നോട്ടുവച്ചത്.
Story Highlights : US asks India to buy Russian oil
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




