തിരുവനന്തപുരത്ത് ഒരു വയസ്സുകാരിയെ അമ്മ കൊലപ്പെടുത്തിയത് ഓട്ടിസം ബാധിതയെന്ന സംശയത്തെ തുടർന്ന്
തിരുവനന്തപുരം വാമനപുരത്ത് ഒരു വയസ്സുകാരിയെ അമ്മ കൊലപ്പെടുത്തിയത് കുഞ്ഞ് ഓട്ടിസം ബാധിതയെന്ന സംശയത്തെ തുടർന്നെന്ന് പൊലീസ്. ഓട്ടിസം സംശയിച്ചു ഒരു ആഴ്ച മുൻപ് കുഞ്ഞുമായി അമ്മ അശ്വതി ആശുപത്രിയിൽ പരിശോധനയ്‌ക്കെത്തിയിരുന്നെന്ന് പൊലീസിന് വിവരം ലഭിച്ചു. പ്രതി അശ്വതി വിഷാദ രോഗത്തിലായിരുന്നുവെന്നും പൊലീസ് സ്ഥിരീകരിച്ചു.
കഴുത്തു ഞെരിച്ചതിനെ തുടർന്ന് ശ്വാസം മുട്ടിയാണ് കുഞ്ഞ് മരിച്ചതെന്നു പ്രാഥമിക പോസ്റ്റ്‌മോർട്ടം വിവരവും പൊലീസിന് ലഭിച്ചു. പ്രതിയുമായി വീട്ടിൽ പോലീസ് തെളിവെടുപ്പും നടത്തി. ഇന്നലെയാണ് തിരുവനന്തപുരം വാമനപുരത്തെ അശ്വതി – സുഭാഷ് ദമ്പതികളുടെ മകൾ ഒരു വയസ്സുകാരി പവിത്രയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൊഴിലുറപ്പിന് പോയി മടങ്ങി എത്തിയ കുട്ടിയുടെ അമ്മൂമ്മയാണ് കിടപ്പുമുറിയിലെ പായയിൽ കുട്ടി ചലനമറ്റ് കിടക്കുന്നത് കണ്ടത്. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു.
പവിത്രയുടെ കഴുത്തിൽ വിരലമർന്നതിന്റെ അടയാളം കണ്ട് ഡോക്ടർ ആണ് പോലീസിനെ അറിയിച്ചത്. പോലീസിനോട് കുറ്റം സമ്മതിച്ച് മാതാവ് അശ്വതി താൻ കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്നെന്ന് മൊഴി നൽകി. പ്രസവാനന്തര വിഷാദം ഉണ്ടായിരുന്നതായി കുടുംബം പറയുന്നു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Story Highlights : one-year-old girl was killed by mother in Thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




