ശബരിമല യുവതി പ്രവേശനം; സംസ്ഥാന സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയില്‍ നിലപാടറിയിക്കും
ശബരിമല യുവതി പ്രവേശനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയില്‍ നിലപാടറിയിക്കും. യുവതി പ്രവേശനത്തെ അനുകൂലിച്ച മുന്‍ നിലപാടില്‍ മാറ്റം വരുത്തിയാകും സര്‍ക്കാര്‍ നിലപാടറിയിക്കുക. ആചാരം സംരക്ഷിക്കുമെന്നാണ് സര്‍ക്കാരിന്റെ പുതിയ നിലപാട്. നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് മുന്‍നിലപാട് തിരുത്താന്‍ സിപിഐഎമ്മും സര്‍ക്കാരും നിര്‍ബന്ധിതരായത്.
ലോ സെക്രട്ടറി കെ ജി സനല്‍കുമാറും അഡ്വക്കേറ്റ് ജനറല്‍ ഗോപാലകൃഷ്ണ കുറുപ്പും ഡല്‍ഹിയില്‍ തുടരുകയാണ്. യുവതിപ്രവേശന വിധി നിലനിര്‍ത്തണമെന്ന ആവശ്യം ഉന്നയിച്ച് ഇന്ത്യന്‍ യങ്ങ് ലോഴ്‌സ് അസോസിയേഷന്‍ വാദം ഇന്നലെ സമര്‍പ്പിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും നിലപാട് മാറ്റത്തിനെതിരെ ശബരിമല കര്‍മ്മസമിതിയും സത്യവാങ്മൂലം ഫയല്‍ ചെയ്തു. ഇരട്ടത്താപ്പാണ് ഇരുവരും സ്വീകരിക്കുന്നത് എന്നാണ് സത്യവാങ്മൂലത്തിലെ വിമര്‍ശനം. ശബരിമല യുവതി പ്രവേശന കേസില്‍ കക്ഷികളോട് വാദങ്ങള്‍ എഴുതി സമര്‍പ്പിക്കാനായി സുപ്രീംകോടതി നല്‍കിയ സമയം ഇന്ന് അവസാനിക്കും.
യുവതിപ്രവേശന വിധിയെ അനുകൂലിച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പ് തോറ്റുപോയ അനുഭവത്തില്‍ നിന്നാണ് സിപിഐഎം നിലപാട് മാറ്റുന്നത്. ഹിന്ദുമത വിശ്വാസത്തില്‍ ആഴത്തില്‍ പാണ്ഡിത്യമുള്ള ആളുകളും അഴിമതിരഹിതരായ സാമൂഹിക പരിഷ്‌കര്‍ത്താക്കളും അടങ്ങുന്ന കമ്മീഷനെ നിയോഗിച്ച് അവരുടെ അഭിപ്രായം കേട്ട് തീരുമാനം എടുക്കണമെന്ന് നേരത്തെ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.
അതേനിലപാട് തന്നെയായിരിക്കും ഇന്ന് സുപ്രിംകോടതിയെ അറിയിക്കുക.
യുവതി പ്രവേശനത്തെ തീര്‍ത്തും എതിര്‍ക്കുന്ന സമീപനം ഇടതുസര്‍ക്കാരിന് എടുക്കാന്‍ കഴിയാത്തത് കൊണ്ടാണ് ഇത്തരമൊരു സമീപനം സ്വീകരിക്കുന്നത്. യുവതി പ്രവേശം വേണോ വേണ്ടയോ എന്നല്ല സുപ്രിംകോടതി ചോദിച്ചിരിക്കുന്നത് എന്നാണ് പാര്‍ട്ടിയുടെ ന്യായീകരണം.
Story Highlights : Sabarimala women’s entry; State government to express stance in Supreme Court today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




