കണ്ണൂര്‍ സീറ്റില്‍ പുനരലോചനയില്ലെന്ന നിലപാടില്‍ കോണ്‍ഗ്രസ് നേതൃത്വം; പട്ടികയില്‍ ഇപ്പോഴും ടി ഒ മോഹനന്റെ പേര്
കണ്ണൂര്‍ സീറ്റില്‍ പുനരലോചനയില്ലെന്ന നിലപാടിലുറച്ച് കോണ്‍ഗ്രസ് നേതൃത്വം. പട്ടികയില്‍ ഇപ്പോഴുമുള്ളത് ടി ഒ മോഹനന്റെ പേരാണ്. അതേസമയം, കെ സുധാകരന്‍ നാട്ടിലേക്കുള്ള യാത്ര മാറ്റി. ഇന്ന് കേരളത്തിലേക്ക് മടങ്ങാനിരുന്ന സുധാകരന്‍, യാത്ര നാളത്തേക്ക് മാറ്റി. കോണ്‍ഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക ഇന്നുതന്നെ പ്രഖ്യാപിച്ചേക്കും. (No reconsideration in Kannur seat)
പാര്‍ട്ടി വിടുമെന്ന കെ സുധാകരന്റെ ഭീഷണിയ്ക്ക് മുന്നില്‍ കോണ്‍ഗ്രസ് നേതൃത്വം വഴങ്ങിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എം പിമാര്‍ മത്സരിക്കേണ്ടെന്ന തീരുമാനത്തില്‍, സുധാകരന് മാത്രം ഇളവ് നല്‍കാനാണ് നേതൃത്വത്തിന്റെ നീക്കമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. സുധാകരന്‍ മാധ്യമങ്ങളെ കണ്ട് നിലപാട് പ്രഖ്യാപിക്കാനിരിക്കെ ഏ കെ ആന്റണിയും രമേശ് ചെന്നിത്തലയും നടത്തിയ നീക്കമാണ് കോണ്‍ഗ്രസിലെ വലിയ പൊട്ടിത്തെറി ഒഴിവാക്കിയത്.
അതേസമയം, കണ്ണൂര്‍ ഡിസിസിയില്‍ കെ സുധാകരന്‍-ടി ഒ മോഹനന്‍ അനുകൂലികള്‍ തമ്മില്‍ നേതൃയോഗത്തില്‍ രൂക്ഷമായ വാക്കുതര്‍ക്കമുണ്ടായി.
ഉടനെ പ്രഖ്യാപനം ഉണ്ടാകുമെന്നായിരുന്നു ഡല്‍ഹിയിലെ ചര്‍ച്ചയ്ക്ക് ശേഷം നേതാക്കളുടെ പ്രതികരണമെങ്കിലും, ഇതുവരെ പട്ടിക പുറത്തുവന്നിട്ടില്ല. കെ സുധാകരന് ഇളവ് അനുവദിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ കോന്നിയ്ക്കായി അടൂര്‍ പ്രകാശും സമ്മര്‍ദ്ദം ശക്തമാക്കി. ഹൈക്കമാന്‍ഡിന് അടൂര്‍ പ്രകാശ് കത്തയച്ചു. താന്‍ കോന്നിയില്‍ സ്ഥാനാര്‍ഥിയാകുമെന്ന് നേതാക്കള്‍ അറിയിച്ചെന്ന് സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.
കൊച്ചി മണ്ഡലത്തില്‍ ആര്‍ക്കു നറുക്കുവീഴുമെന്ന ആകാംക്ഷയിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. സ്ഥാനാര്‍ഥിത്വം പ്രതീക്ഷിച്ച് ദീപ്തി മേരി വര്‍ഗീസിന്റെയും മുഹമ്മദ് ഷിയാസിന്റെയും അനുകൂലികള്‍ മുന്നൊരുക്കം സജീവമാക്കി.
ഇതിനിടെ സീറ്റില്ലെങ്കില്‍ സ്വതന്ത്രനായി പെരുമ്പാവൂരില്‍ മത്സരിക്കാനാണ് എല്‍ദോസ് കുന്നപ്പിള്ളിയുടെ തീരുമാനം. പെരുമ്പാവൂരില്‍ എല്‍ദോസ് അനുകൂലികള്‍ പ്രകടനം നടത്തി.
Story Highlights : Congress leadership insists there will be no reconsideration in Kannur seat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




