അവസാനം വരെ പ്രതീക്ഷയുണ്ടായിരുന്നു, മുമ്പേ പറഞ്ഞിരുന്നെങ്കില്‍ സ്വയം മാറിനിന്നേനെ: എല്‍ദോസ് കുന്നപ്പള്ളി
കോണ്‍ഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ തന്റെ പേരില്ലാത്തതില്‍ വൈകാരിത പ്രതികരണവുമായി എല്‍ദോസ് കുന്നപ്പള്ളി. താന്‍ അവസാന നിമിഷം വരെ പ്രതീക്ഷിച്ചിരുന്നുവെന്നും ആദ്യമേ തന്നോട് ഇക്കാര്യം പറഞ്ഞിരുന്നെങ്കില്‍ മാറി നില്‍ക്കാന്‍ താന്‍ സന്നദ്ധനായിരുന്നുവെന്നും എല്‍ദോസ് കുന്നപ്പള്ളി പറഞ്ഞു. എംഎല്‍എമാര്‍ക്കെല്ലാം സീറ്റുണ്ടെന്ന് തനിക്ക് വാക്ക് ലഭിച്ചതാണ്. അതിന് അനുസൃതമായ പ്രവര്‍ത്തനങ്ങള്‍ താന്‍ ആരംഭിക്കുകയും ചെയ്തിരുന്നു. പ്രവര്‍ത്തകരുടെ ഉള്‍പ്പെടെ വികാരം തനിക്ക് അനുകൂലമായിരുന്നിട്ടും അതിനെ പാര്‍ട്ടി മാനിക്കാത്തതില്‍ നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മറ്റ് പാര്‍ട്ടിക്കാര്‍ സമീപിച്ചെങ്കില്‍പ്പോലും അത്തരം ഒരു തീരുമാനത്തിലേക്കും താന്‍ കടക്കില്ലെന്നും എല്‍ദോസ് മാധ്യമങ്ങളോട് പറഞ്ഞു. ( eldhose kunnappilly on congress new candidate list)
പെരുമ്പാവൂരിലെ മുഴുവന്‍ പഞ്ചായത്ത് മുന്‍സിപ്പല്‍ ചെയര്‍മാന്‍മാരുടേയും പിന്തുണയും ഭൂരിഭാഗം മണ്ഡലം പ്രസിഡന്റുമാരുടെ പിന്തുണയും തനിക്കാണെന്ന് എല്‍ദോസ് കുന്നപ്പള്ളി പറഞ്ഞു. സാധാരണ പ്രവര്‍ത്തകരുടെ വികാരവും തനിക്കൊപ്പം തന്നെയായിരുന്നു. ഈ തീരുമാനത്തില്‍ കടുത്ത വേദനയുണ്ട്. എങ്കിലും കോണ്‍ഗ്രസ് നേതാക്കളെ ആരേയും തള്ളിപ്പറയുന്നില്ല. ഏറ്റവും വലുത് പ്രസ്ഥാനം തന്നെയാണ്. എ കെ ആന്റണി കൊടുത്ത റിപ്പോര്‍ട്ട് പോലും പരിഗണിക്കാത്തതില്‍ വേദനയുണ്ട്. ഒരു പന്തിയില്‍ രണ്ട് ഭക്ഷണം വിളമ്പരുതെന്നാണ് അദ്ദേഹവും സൂചിപ്പിച്ചത്. ഇടതുപക്ഷത്ത് നിന്നെത്തിയ ചില ആളുകള്‍ക്ക് സീറ്റ് നല്‍കിയല്ലോ എന്നും അദ്ദേഹം സൂചിപ്പിച്ചു.
പെരുമ്പാവൂരില്‍ മനോജ് മൂത്തേടനാണ് എല്‍ദോസിന് പകരം സ്ഥാനാര്‍ഥി. അതിനിടെ എല്‍ദോസിന് വേണ്ടി ചില പ്രവര്‍ത്തകര്‍ പെരുമ്പാവൂരില്‍ പ്രകടനവും സംഘടിപ്പിച്ചു. കെ സുധാകരന് സീറ്റില്ല പകരം കണ്ണൂരില്‍ ടി ഒ മോഹനനാണ് മത്സരിക്കുക. കൂടാതെ അടൂര്‍ പ്രകാശ്, എല്‍ദോസ് കുന്നപ്പള്ളി, അലോഷ്യസ് സേവ്യര്‍, ദീപ്തി മേരി വര്‍ഗീസ്, പാലോട് രവി തുടങ്ങിയവരുടെ പേരുകളും രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടികയിലില്ല. 37 പേരുകളാണ് രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടികയിലുള്ളത്.
Story Highlights : eldhose kunnappilly on congress new candidate list
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




